Saturday, August 14, 2010

മേരെ യാര്‍ കി ശാദി !!!

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം !!! ഹും.. ഓരോരോ നിയമങ്ങളേ!!!


രണ്ടായിരത്തി  പത്തു ഫെബ്രുവരി മാസം മുതല്‍ തുടങ്ങിയതാണ്‌ ജൂണ്‍ ഇരുപത്തി ആറിനു വേണ്ടിയുള്ള കാത്തിരിപ്പ്‌. അന്ന് ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കല്യാണം ആണ്. "ഞങ്ങള്‍" എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ നാലഞ്ചു ചങ്ങാതിമാര്‍. ദില്‍ ചാഹ്താ ഹേ, മലര്‍വാടി ആര്‍ട്സ് ക്ലബ്‌ മുതലായ സിനിമകളിലെ സൌഹൃദത്തിന്റെ അത്ര വരില്ലെങ്കിലും, അത്യാവശ്യം കൊണ്ടു പിടിച്ച സൌഹൃദം തന്നെ. അതില്‍ ഒരുത്തന്റെ കല്യാണം ആണ് ഇരുപത്തി ആറിന്. ഞങ്ങളുടെ ഈ ചങ്ങാതിക്കൂട്ടത്തിലെ ആദ്യത്തെ കല്യാണം എന്ന പ്രത്യേകതയും ഉണ്ട് ഇതിന്. അത് കൊണ്ട് തന്നെ കല്യാണം ഗംഭീരമായി ആഘോഷിക്കാനുള്ള പ്ലാനിങ്ങും തകൃതിയായി നടന്നു. പല സ്ഥലങ്ങളിലായി ചിന്നി ചിതറി കിടന്നിരുന്ന ഞങ്ങള്‍ എല്ലാരും കല്യാണത്തിനായി നേരത്തെ തന്നെ ലാന്‍ഡ്‌ ചെയ്യുകയും ചെയ്തു.


കേരളത്തിലെ ഏക മെട്രോ നഗരമായ പാലായില്‍ വെച്ചായിരുന്നു കല്യാണം. കല്യാണം എന്ന് പറയുമ്പോ തന്നെ തലേന്നത്തെ "ചടങ്ങുകളെ" കുറിച്ച് എല്ലാവര്‍ക്കും ഒരു ഏകദേശ ധാരണ കാണുമല്ലോ. അതും ഏറ്റവും അടുത്ത സുഹൃത്തിന്റെ കല്യാണം ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആഘോഷങ്ങള്‍ക്ക് ഒരു ലൈസെന്‍സും കാണില്ല!! കല്യാണ ചെക്കന് ഞങ്ങള്‍ മൂന്നു നാല് പേരെ കൂടാതെ മറ്റൊരു വിശാലമായ സൌഹൃദ വലയവും കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരെയും സത്കരിക്കാനായി നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലിലെ രണ്ടു മൂന്നു നിലകള്‍ അങ്ങ് ബുക്ക്‌ ചെയ്തു. ഒന്നിനും ഒരു കുറവ് വരരുതല്ലോ. സത്കാരത്തിന് വേണ്ട "സാധന സാമഗ്രികള്‍ " എത്തിക്കേണ്ട ചുമതല ഞങ്ങള്‍ക്കായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് എല്ലാം കൃത്യമായി തന്നെ എത്തിക്കാന്‍ സാധിച്ചു. കൊണ്ട് വന്ന സാധനങ്ങളുടെ "അളവ്" അല്പം കുറവായിരുന്നോ എന്ന് ചെക്കന് സംശയം തോന്നി. പക്ഷേ ഞങ്ങള്‍ക്ക് തീരെ സംശയം ഇല്ലായിരുന്നു. പിന്നെ ഒരു നല്ല കാര്യത്തിനു വേണ്ടി ആയതു കൊണ്ട് അവന്‍ ഞങ്ങളോട് ചോദിക്കാനൊന്നും നിന്നില്ല. അതായിരുന്നു ഞങ്ങളുടെ പ്രതീക്ഷയും. അങ്ങനെ പാലാ വരെ വണ്ടി ഓടിച്ചു വന്നതിന്റെ ക്ഷീണം മാറ്റാന്‍ വേണ്ടി ഞങ്ങള്‍ ചെറുതായി രണ്ടെണ്ണം "ചാര്‍ജ്" ചെയ്തു. കല്യാണ ചെക്കനും ഓഫര്‍ ചെയ്തു ഒരു ചെറുത്‌. ഫോര്മാലിടിക്കു വേണ്ടി  അവന്‍ വേണ്ട എന്നൊക്കെ പറഞ്ഞു. വേണ്ടെങ്കില്‍ വേണ്ട, ഞങ്ങള്‍ അടിചോളാം എന്ന് പറഞ്ഞപ്പോ അവനു മനസിലായി, പണി പാളിയെന്ന്. അങ്ങനെ ആരും അറിയില്ല എന്ന ഉറപ്പിന്മേല്‍ രഹസ്യമായി കക്ഷി രണ്ടെണ്ണം ചാര്‍ജ് ചെയ്തു.


ചെറിയ രീതിയില്‍ ചാര്‍ജിങ്ങും പിന്നെ ഗതകാല സ്മരണകള്‍ അയവിറക്കിയും അങ്ങനെ ഇരിക്കുമ്പോഴാണ് ചെക്കന്റെ വിശാല വലയത്തില്‍ പെട്ട സുഹൃത്തുക്കള്‍ എത്തുന്നത്‌. സ്വാഭാവികമായും ചെക്കന്‍ അവരെ സ്വീകരിക്കാന്‍ ചെന്നു. എന്നാല്‍ ചെക്കനെ ഒന്ന് കണ്ടു എന്ന് വരുത്തി എല്ലാരും റൂമിലേക്ക്‌ ഓടി വരികയായിരുന്നു. എന്തിനാ?? ചാര്‍ജ് ചെയ്യാന്‍!!
 "ഈശ്വരാ!! സാധനം തികയാതെ വരുമോ??" ഞങ്ങടെ നെഞ്ച് ഒന്ന് കാളി. ഒരു ലഹള ഒഴിവാക്കാനായി സാധനം കൃത്യമായി പങ്കു വെക്കാന്‍ ഇരു മുന്നണികളും തമ്മില്‍ ധാരണയായി.  ചെക്കന്റെ മധ്യസ്ഥതയില്‍ സാധനം കൃത്യമായി പങ്കു  വെച്ചു. ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പോലെ ഹാപ്പി.  അങ്ങനെ ആദ്യ റൌണ്ട് ചാര്‍ജിംഗ് കഴിഞ്ഞ് എല്ലാരും കൂടി ചെക്കന്റെ വീട്ടിലേക്കു യാത്രയായി. വീട്ടില്‍ എത്തിയപ്പോഴേക്കും ചെക്കന്റെ മട്ടു മാറി. കല്യാണം പ്രമാണിച്ച് വാങ്ങിയ പുതിയ കട്ടില്‍, മേശ, കസേര, അലമാര തുടങ്ങിയ സാധനങ്ങളൊക്കെ ഒരു വല്ലാത്ത വ്യഗ്രതയോടെ അവന്‍ എല്ലാരേയും കാണിച്ചു. നാഗവല്ലിയുടെ ആഭരണങ്ങള്‍ ആവേശത്തോടെ ലാലേട്ടനെ കാണിക്കുന്ന ശോഭനയെ പോലെ. ന്യൂറോസിസില്‍ തുടങ്ങി സൈകൊസിസില്‍ എത്തിയേക്കുമെന്ന അവസ്ഥ ആയപ്പോള്‍ ഒരു ചങ്ങാതി ചെക്കനെ ഉറക്കെ പേരെടുത്തു വിളിച്ചു.  അതോടെ സ്ഥിതി ശാന്തം. ചെക്കന്റെ വീട്ടുകാരുമായി കുശലാന്വേഷണം ഒക്കെ കഴിഞ്ഞു എല്ലാരും ചേര്‍ന്ന് പറമ്പ് കാണാനിറങ്ങി. പറമ്പില്‍ കൂടി ഒരു നീര്‍ച്ചാല്‍ ഒഴുകുന്നുണ്ട്. അത് മീനച്ചിലാറിന്റെ ഒരു ശാഖയാണ്‌ എന്നും തന്റെ പറമ്പിനു വേണ്ടി പ്രത്യേകം തിരിച്ചു വിട്ടതാണ് എന്നും  ചെക്കന്‍ വിശാല സഖ്യത്തില്‍ പെട്ട സുഹൃത്തുക്കളെ പറഞ്ഞു ധരിപ്പിച്ചു. അത് കേട്ട് എല്ലാവരും അത്ഭുതം കൊണ്ട് വാ പൊളിച്ചു.


ഇത്തരം "എക്സ്ക്ലുസിവ്" ആയ വിവരങ്ങള്‍ കൈമാറി കൊണ്ടിരിക്കുമ്പോഴാണ് വെള്ളിടി വെട്ടു പോലെ ആ വാര്‍ത്ത വന്നത്... പിറ്റേന്ന്, അതായത് കല്യാണ ദിവസം, ഹര്‍ത്താല്‍!!! "ദൈവമേ.. ചതിച്ചോ!!!" ചെക്കന്‍ നെഞ്ചത്ത് കൈ വെച്ചു. കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചതിനു വിപ്ലവകാരികള്‍ നടത്തുന്ന പ്രതിഷേധം. "ഇവന്മാര്‍കൊക്കെ നാളെ തന്നെയേ കിട്ടിയുള്ലോ പ്രതിഷേധിക്കാന്‍.." ന്യായമായും എല്ലാരുടെയും മനസ്സിലുയര്‍ന്ന ഒരു ചോദ്യം. പക്ഷേ പ്രതിഷേധിക്കുന്നവര്‍ക്ക് അറിയില്ലല്ലോ നാളെ ആരുടെയൊക്കെ കല്യാണം ഉണ്ടെന്ന്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ആളുകള്‍ ഹര്‍ത്താലിനെ മൈന്‍ഡ് പോലും ചെയ്യില്ല എന്ന് വിശാല സഖ്യത്തില്‍ പെട്ട രോഷാകുലരായ ചില സുഹൃത്തുക്കള്‍ അറിയിച്ചു. ഒരു "പബ്ലിക്‌ ഹോളിഡെ" കല്യാണം മൂലം നഷ്ടപെട്ടതിന്റെ നിരാശയിലായിരുന്നു മറ്റു ചിലര്‍. എന്തായാലും വല്യ ചെയ്ത്തായി പോയി.  ആ നടുക്കുന്ന വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നു മുക്തി നേടാന്‍ സാധിക്കാത്തത് കൊണ്ട് ഞങ്ങള്‍ ചങ്ങാതിമാര്‍ ചെക്കനോട് യാത്ര പോലും പറയാതെ തിരികെ റൂമിലേക്ക്‌ പോയി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിക്കുന്നവരോട് പ്രതിഷേധിച്ചു ഞങ്ങള്‍ വീണ്ടും വീണ്ടും ഇന്ധനം ചാര്‍ജ് ചെയ്തു. 


ഹര്‍ത്താല്‍  വാര്‍ത്ത പരന്നതോടെ ബന്ധുമിത്രാദികളില്‍  പലരും തലേന്ന് തന്നെ പാലായ്ക്കു തിരിച്ചു. അക്കൂട്ടത്തില്‍ ഞങ്ങടെ ഒരു ചങ്ങാതിയും പെടും. പാവം, രാത്രിക്ക് രാത്രി ബസ്സില്‍  അള്ളി പിടിച്ചും തൂങ്ങി നിന്നും ഒരു കണക്കിനാണ് പാല വരെ എത്തിയത്. അദ്ദേഹം എത്തിയപ്പോഴേക്കും റൂമില്‍ "പ്രതിഷേധം" ശക്തമായി കഴിഞ്ഞിരുന്നു. ജന്മനാ പ്രതിഷേധം ഇഷ്ടമല്ലാത്തത്‌ കൊണ്ട് അദ്ദേഹം നിസ്സഹായനും നിശ്ശബ്ദനുമായി അവിടെ തന്നെയിരുന്നു. വില വര്‍ധിപ്പിക്കാനായി ഒരു തുള്ളി ഇന്ധനം പോലും ബാക്കി ഇല്ല എന്ന് ഉറപ്പു വരുത്തിയത് കൊണ്ടും, പിറ്റേന്ന് ഒരു ചടങ്ങില്‍ പങ്കെടുക്കണം എന്ന ചിന്ത ഉപബോധ മനസ്സില്‍ എവിടെയോ കിടന്നത് കൊണ്ടും, ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു. പക്ഷേ ഉറങ്ങാന്‍ കിടന്നപ്പോഴും ഒരു ചങ്ങാതി പ്രതിഷേധം കൈവിട്ടില്ല. രാത്രി ദൂരയാത്ര കഴിഞ്ഞു ക്ഷീണിച്ചു അവശനായി വന്ന പ്രതിഷേധിക്കാത്ത ചങ്ങാതിയുടെ ദേഹത്തേക്ക് അദ്ദേഹം അതി ശക്തമായ ഒരു "കൊടുവാള്‍ പ്രതിഷേധം" തന്നെ അങ്ങ് നടത്തി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. വാള്‍ ഏറ്റു വാങ്ങിയ ചങ്ങാതിയുടെ അവസ്ഥ കണ്ടപ്പോള്‍ ആ പല്ലവി അന്വര്തമായി എന്ന് തോന്നി.  സംഭവം അറിഞ്ഞു ഉറക്കമുണര്‍ന്ന മറ്റൊരു  ചങ്ങാതി വാളുകാരനോട് ചോദിച്ചു : "നീയെന്തു പണിയാടാ ഈ കാണിച്ചേ? " അത് കേട്ടിട്ടാണെന്ന് തോന്നുന്നു അദ്ദേഹം ഒരെണ്ണം കൂടി സമര്‍പ്പിച്ചു, എന്നിട്ട് പറഞ്ഞു- "ദിസ്‌ ടൈം ഫോര്‍ ആഫ്രിക്കാ". ആ രാത്രി ഒരു കാള രാത്രി  ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.


ഒരു കണക്കിന് നേരം വെളുപ്പിച്ചു. ഹര്‍ത്താല്‍ ചൂട് പിടിക്കുന്നതിനു മുന്‍പേ കുളിച്ചൊരുങ്ങി പള്ളിയിലേക്ക് വെച്ചു പിടിച്ചു. വെറുതെ എന്തിനാ തടി കേടാക്കുന്നെ. അല്‍പ സമയം കഴിഞ്ഞപ്പോള്‍ "വിവാഹ" പോസ്റ്റര്‍ പതിപ്പിച്ചു കൊണ്ട് ഏതാനും വാഹനങ്ങളും എത്തി. ചെക്കനും പെണ്ണും ബന്ധുമിത്രാദികളും എല്ലാം സുരക്ഷിതര്‍. ദൈവം കാത്തു!! വിവാഹ ചടങ്ങുകളെല്ലാം ഭംഗിയായി നടന്നു. തലേന്ന് ശക്തമായ വാള്‍ പ്രതിഷേധം നടത്തിയ ചങ്ങാതി ആകട്ടെ ഒന്നിനും വയ്യാതെ നനഞ്ഞ കോഴിയെ പോലെ ഒരു മൂലയ്ക്കിരുന്നു. പ്രതീക്ഷിച്ചത്ര ആളുകള്‍ക്ക് എത്തി ചേരാന്‍ കഴിയാതെ പോയത് കൊണ്ട് തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം അധികമാകും എന്നുറപ്പായി.  ഇടക്കെപ്പോഴോ ഞങ്ങളെ കണ്ടപ്പോള്‍ ചെക്കന്റെ അച്ഛന്‍ നിസ്സഹായനായി പറഞ്ഞു: " രണ്ടു മൂന്നു തവണയെങ്കിലും ഭക്ഷണം കഴിച്ചിട്ടേ പോകാവൂ.."  അതിനു മറുപടി പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.. "അത് പിന്നെ പ്രത്യേകിച്ച് പറയാനുണ്ടോ.. അക്കാര്യം ഞങ്ങള്‍ ഏറ്റു.."    അദ്ദേഹവും ഹാപ്പി, ഞങ്ങളും ഹാപ്പി. രണ്ടാമത് ഫുഡ്‌ അടിക്കാന്‍ കേറിയപ്പോള്‍ ഞങ്ങളുടെ മുഖത്ത് ഒരു ചമ്മല്‍ ഉണ്ടായിരുന്നു. ആ ചമ്മല്‍ പക്ഷേ അവിടെ ഉണ്ടായിരുന്ന പലരുടെയും മുഖത്ത് പ്രതിഫലിച്ചു കണ്ടപ്പോള്‍ ആശ്വാസമായി. 


അങ്ങനെ ഞങ്ങളാല്‍ കഴിയുന്ന സഹായമൊക്കെ ചെയ്ത്, ചെക്കന്റെയും പെണ്ണിന്റെയും കൂടെ നിന്നു ഫോട്ടോ ഒക്കെ എടുത്തു ഞങ്ങള്‍ യാത്ര പറഞ്ഞു റൂമിലേക്ക്‌ തിരിച്ചു. ഹര്‍ത്താല്‍ കെട്ടടങ്ങി എന്നുറപ്പ് വരുത്തിയതിനു ശേഷം മടക്ക യാത്ര ആരംഭിച്ചു. അടുത്തത് ആരുടെ കല്യാണം ആയിരിക്കും എന്ന ചൂട് പിടിച്ച ചര്‍ച്ച ആ യാത്രയ്ക്ക് കൊഴുപ്പേകി.  "ആരുടെ കല്യാണം ആയാലും വേണ്ടില്ല..  ഏതു ഹര്‍ത്താല്‍ ആയാലും വേണ്ടില്ല... ഇനി കല്യാണത്തിന്റെ തലേ ദിവസം പോകുന്ന ഏര്‍പ്പാടില്ല.." തലേന്ന് രാത്രി പ്രതിഷേധ വാള്‍ ഏറ്റു വാങ്ങിയ ചങ്ങാതിയുടെ വകയായിരുന്നു ആ ഘോര പ്രഖ്യാപനം. അത് കേട്ടിട്ടും ഒരു തരിമ്പു പോലും പ്രതിഷേധിക്കാനകാതെ വാള് വെച്ച ചങ്ങാതിയും പിന്നെ ഞങ്ങളും ആ യാത്ര തുടര്‍ന്നു..


                                                     ശുഭം 

Monday, August 2, 2010

സവാരി ഗിരി ഗിരി!!!

തലവാചകം കാണുമ്പോള്‍ അടിയന്‍ ഒരു മോഹന്‍ലാല്‍ ആരാധകന്‍ ആണെന്ന് തോന്നിയേക്കാം. ഒട്ടും തന്നെ സംശയം വേണ്ട, അടിയന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ തന്നെ. പക്ഷേ ഈ സവാരി ഗിരി ഗിരി ലാലേട്ടനെ കുറിച്ചുള്ളതല്ല, മറിച്ച്, അടിയന്‍റെ സുഹൃത്ത്‌ ഗിരിയെ കുറിച്ചാണ്. തൃശ്ശൂരിന്റെ മരതക മാണിക്യമായ ഗിരി. ഇഷ്ടന്‍ ഈയിടെയായി ത്രിശങ്കു സ്വര്‍ഗത്തിലാണ്, കാരണം മറ്റൊന്നുമല്ല, ഇദ്ദേഹത്തിന്റെ വിവാഹദിനം ഇങ്ങടുത്തു. ജനിച്ച നാള്‍ തൊട്ടു ഈയൊരു ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. പരമമായ ലക്‌ഷ്യം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ ഒരു ത്രില്‍!! 


ഒരു നാല് മാസം മുന്‍പ് വരെ ക്രിക്കറ്റ്‌ കളി, സിനിമ കാണല്‍, പിന്നെ പലപ്പോഴും, ക്ഷമിക്കണം, വല്ലപ്പോഴുമുള്ള മദ്യപാനം, ഇതൊക്കെയായിരുന്നു ജീവിതം. ഒപ്പം പഠിച്ചവന്മാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയുമൊക്കെ പഞ്ചാരയടിയും കല്യാണവും കണ്ടു  നടന്നപ്പോള്‍ ഇഷ്ടന്റെ ഹൃദയം ഒരുപാട് തവണ  തുടിച്ചിട്ടുണ്ട്‌, ഓര്‍ക്കുട്ടിലും ഫേസ് ബുകിലുമൊക്കെ  തന്റെ സ്റ്റാറ്റസ് ഒന്ന് "committed " അല്ലെങ്കില്‍ "married " ആക്കാന്‍ പറ്റിയിരുന്നെങ്കിലെന്നു.  ജോലി ചെയ്യുന്നത് അറബിനാട്ടിലായത് കൊണ്ട് ആ ത്വരയ്ക്ക് ആക്കം കൂടുകയും ചെയ്തു. ഒരിക്കല്‍ ഏതോ  സഭയില്‍(കള്ളുകുടിയല്ല!!) കല്യാണം സംസാരവിഷയമായപ്പോള്‍, ഒരു മാരീഡ്  വ്യക്തി അഹങ്കാരികളായ ബാചിലര്സിനോട്  ഇപ്രകാരം അരുളി ചെയ്തു- "കല്യാണം കഴിച്ചാല്‍ നല്ല സുഖാടാ.." ഇത് കൂടി കേട്ട് കഴിഞ്ഞപ്പോള്‍ ഗിരിക്ക് പിന്നെ ഇരിക്കപൊറുതി  ഇല്ലാതായി.  അദ്ദേഹം ഒരു ഉറച്ച പ്രതിഞ്ജയെടുത്തു, കെട്ടിയിട്ടു തന്നെ കാര്യം എന്ന്. പിന്നെ ഒട്ടും താമസിച്ചില്ല, കമ്പനിയില്‍  ഒരു എമര്‍ജന്‍സി ലീവിന് അപ്ലൈ ചെയ്തു ഇഷ്ടന്‍ നാട്ടിലേക്ക് വീമാനം കേറി. 


മഹാനായ ഗിരി വിവാഹ കമ്പോളത്തില്‍ ഇറങ്ങുന്ന വിവരമറിഞ്ഞ്  നാട്ടിലെ കുമാരികള്‍ കുളിര് കോരി.  ബ്രോക്കര്‍മാര്‍   അദ്ധേഹത്തിന്റെ വീടിനു മുന്നില്‍ ക്യൂ നിന്നു. തലങ്ങും വിലങ്ങും നിന്ന് സുന്ദരികളുടെ ഫോട്ടോകള്‍ വന്നു കുമിഞ്ഞു കൂടി. "ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ട" പോലെയായി ഗിരിയുടെ അവസ്ഥ. പക്ഷേ വീട്ടുകാര്‍ കട്ടായം പറഞ്ഞു, ഒന്നിനെയെ കെട്ടാന്‍ പറ്റൂ എന്ന്. ഒരല്പം നിരാശ തോന്നിയെങ്കിലും ഒന്നിനെയെങ്കിലും കെട്ടാമല്ലോ എന്നോര്‍ത്ത് ഗിരി സമാധാനിച്ചു. പിന്നെ ജ്യോത്സ്യന്മാരുടെ ഊഴമായിരുന്നു. ശുക്രനും ഗുളികനുമൊക്കെ കൂട്ടിയും കുറച്ചും പത്തില്‍ എട്ടു പൊരുത്തം ഉള്ള ഒരു ഭവതിയുമായി ഇഷ്ടന്റെ വിവാഹം അങ്ങ് നിശ്ചയിച്ചു.(ഭവതിക്കു മംഗളാശംസകള്‍!!!)  പിന്നീട് ദിവസങ്ങള്‍ ഉന്തി തള്ളി നീക്കിയുള്ള ഒരു കാത്തിരിപ്പായിരുന്നു. നിമിഷങ്ങള്‍ എണ്ണി എണ്ണി കഴിഞ്ഞ കുറെ നാളുകള്‍. ഇപ്പൊ ഇതാ കാത്തിരിപ്പിന് ഏതാണ്ട് വിരാമമായി. 


ഈ സന്തുഷ്ട വേളയിലാണ് കൂടെയുള്ള ചില പഹയന്മാര്‍ "ബാച്ചിലേര്‍സ് പാര്‍ട്ടി" കൊടുക്കണം എന്ന ഡിമാണ്ട് വെച്ചത്. ഓരോ മാരണങ്ങള്‍!! പക്ഷേ താന്‍ കുറെ അധികം ബാച്ചിലേര്‍സ് പാര്‍ട്ടിക്ക് പോയി മൂക്ക് മുട്ടെ കേറ്റിയത് കാരണം  പാര്‍ട്ടി കൊടുക്കാതിരിക്കാനും കഴിയില്ല.  എന്ത് പണ്ടാരമെങ്കിലും ആകട്ടെ, ഗിരി വിചാരിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച പാര്‍ട്ടി അറേഞ്ച് ചെയ്തു. കള്ളു കുടി ഉള്ളത് കാരണം വിവാഹിതരെല്ലാം ഭാര്യമാരെ കൂട്ടാതെ തനി ബാച്ചിലേര്‍സ് ആയി തന്നെ എത്തി. പിന്നെ പാവം ചില യഥാര്‍ത്ഥ ബാച്ചിലേര്‍സും. ഒരു കല്യാണം നടത്തുന്നതിനേക്കാള്‍ ചിലവാണ്‌ ഈ പഹയന്മാര്‍ക്ക് പാര്‍ട്ടി കൊടുക്കുന്നത്. പക്ഷേ വേറെ നിവര്‍ത്തിയില്ല. അങ്ങനെ പാര്‍ട്ടി ആരംഭിച്ചു. വേസ്റ്റ് ഗ്ലാസ്സുകള്‍ നിറയുന്നു, നിറഞ്ഞ ഗ്ലാസ്സുകള്‍ കാലി ആകുന്നു. സഭ കൊഴുത്തപ്പോള്‍  ഓര്‍ഡര്‍ ചെയ്ത ഫുഡിന്റെ അളവും കൂടി. ഹോം ഡെലിവറി എന്ന പ്രതിഭാസം കണ്ടു പിടിച്ചവര്‍ക്ക്  സ്തുതി!! ഇല്ലായിരുന്നെങ്കില്‍ ചുറ്റി പോയേനെ. ഹോം ഡെലിവറിയോടൊപ്പം വന്ന ബില്‍ കണ്ടു ഗിരിയുടെ കണ്ണ് തള്ളി. എന്നാല്‍ ബാക്കി  പഹയന്മാരുണ്ടോ ഇത് വല്ലതും അറിയുന്നു.   അവിടെ ഗ്ലാസുകള്‍ നിറയുന്നു, കാലി ആകുന്നു.


അതെല്ലാം പോട്ടെ എന്ന് വെക്കാം, കള്ളു മൂത്ത് കഴിഞ്ഞപ്പോള്‍ ചില ചേട്ടന്മാര്‍ കല്യാണം കഴിഞ്ഞാലുണ്ടായെക്കാവുന്ന ചില ഭീകരാന്തരീക്ഷത്തെ പറ്റി മാതൃകാ പ്രഭാഷണം നടത്താന്‍ ആരംഭിച്ചു. അത് കേട്ട് ഗിരിക്ക് ചെറിയ ഒരു ഉള്കിടിലമുണ്ടായി. പോരാത്തതിന് ചില ബാച്ചിലര്‍ നരുന്തുകളുടെ വക കളിയാക്കലും. "ഹും.. എന്റെ മദ്യം.. എന്റെ ഫുഡ്‌.. എന്നിട്ട് ഇവന്മാരുടെ വക ആക്ഷേപവും". ഗിരിയുടെ മനസ്സ് പ്രക്ഷുബ്ധമായി. എന്നിരുന്നാലും ഗിരി സംയമനം പാലിച്ചു. ആകെ ഒരു ആശ്വാസം തോന്നിയത് ടിന്റു മോന്‍ വന്നപ്പോഴാണ്. ടിന്റു മോനും ഗിരിയും ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ്. ടിന്റു മോന്‍ രണ്ടു ആഴ്ച മുന്‍പ് കെട്ടി, ഗിരി രണ്ടു ആഴ്ച കഴിഞ്ഞു കെട്ടാന്‍ പോകുന്നു. പുതു മണവാളന്‍  മദ്യം കഴിക്കില്ലല്ലോ  എന്ന് കരുതി ആപ്പിള്‍ ജ്യൂസ്‌ ഓഫര്‍ ചെയ്ത ബാച്ചിലര്‍ നരുന്തിനെ പച്ച തെറി വിളിച്ചു കൊണ്ട് വന്ന വഴിയെ ടിന്റു മോന്‍ ഒരെണ്ണം അകത്താക്കി.  പൊതുവേ മദ്യം കൈ കൊണ്ട് തൊടാത്ത ടിന്റു മോന്റെ ഈ പ്രവര്‍ത്തി  ഗിരിയെ അസ്വസ്ഥനാക്കി. മാത്രമല്ല, അര മണിക്കൂറിനുള്ളില്‍ ഏഴു ഫോണ്‍ കോളുകള്‍ വന്നത് കൊണ്ട് ടിന്റു മോന്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു. കെട്ട് കഴിഞ്ഞ ചേട്ടന്മാര്‍ക്ക്  ടിന്റു മോന്റെ ഈ പ്രവര്‍ത്തിയില്‍ വലിയ പുതുമയൊന്നും തോന്നിയില്ല. "നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു" എന്ന ഒരു ലൈന്‍ ആയിരുന്നു അവര്‍ക്ക്. ബാച്ചിലര്‍ നരുന്തുകളാകട്ടെ ഇതൊട്ടു കാര്യമാക്കിയതുമില്ല.  അവിടെ ഗ്ലാസ്സുകള്‍ കാലി ആകുന്നു.. വീണ്ടും നിറയുന്നു...


ഭാര്യമാര്‍ അനുവദിച്ച ഡെഡ് ലൈന്‍ അടുത്തപ്പോഴേക്കും ചേട്ടന്മാര്‍ ഓരോരുത്തര്‍ മെല്ലെ സ്കൂട്ട് ആകാന്‍ തുടങ്ങി.  എല്ലാരും ഇറങ്ങുമ്പോള്‍ ഗിരിക്ക് ഒരു "ഓള്‍ ദി ബെസ്റ്റ്" കൊടുക്കുന്നുണ്ടായിരുന്നു.  ആ ഓള്‍ ദി ബെസ്റ്റില്‍ ഒരു സഹതാപ ധ്വനി ഒളിഞ്ഞിരുന്നോ എന്തോ. ഏതായാലും എല്ലാരും ഹാപ്പി ആയി പിരിഞ്ഞു. ഈയുള്ളവനെ ഡ്രോപ്പ് ചെയ്യേണ്ട ചുമതല ഗിരിക്ക് തന്നെ ആയിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഗിരി പതിവിലും നിശബ്ദനായിരുന്നു. ചിന്തകളില്‍ മുഴുകി ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു  രണ്ടു മൂന്നു തവണ  വഴിയും തെറ്റി. ഒടുക്കം ദൈവകൃപ കൊണ്ട് ഇറങ്ങേണ്ട സ്ഥലം എത്തി. ഇറങ്ങുന്നതിനു മുന്‍പ് ഗിരിയുടെ കണ്ണുകളിലേക്കു ഈയുള്ളവന്‍ ശ്രദ്ധിച്ചു. അതില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ആനന്ദ തിരകളാണോ  അതോ ബാച്ചിലര്‍ ലൈഫ് അവസാനിക്കാന്‍ പോകുന്നതിന്റെ  ദുഃഖ സാഗരമാണോ?? ഗിരിയും  ഈയുള്ളവനും ഒരേ പോലെ കിക്ക് ആയതിനാല്‍ അടിയന് അത് പൂര്‍ണമായി മനസിലാക്കാന്‍  സാധിച്ചില്ല. അങ്ങനെ ബാച്ചിലര്‍ ഗിരിയോടോപ്പമുള്ള എന്റെ അവസാന സവാരിയും കഴിഞ്ഞു കാറില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ഗിരിയോട് പറഞ്ഞു....     " അളിയാ... സവാരി ഗിരി ഗിരി!!!"


                                                                 ശുഭം