Sunday, April 19, 2020

പാപ്പനും പിള്ളേരും

2018 ൻ്റെ അവസാനമാണോ അതോ 2019 ൻ്റെ തുടക്കമാണോ? കാലഘട്ടം ശെരിക്കങ്ങട് ഉറപ്പിക്കാൻ പറ്റണില്ല.. ഘട്ടം ഏതായാലും Fit എന്നതിന് ഒരൊറ്റ അർത്ഥം മാത്രമുള്ള ഒരു കാലമായിരുന്നു അത്. അങ്ങനെ കൃത്യമായി fit ആയി നടന്ന ഒരു കൂട്ടം മധ്യവയസ്കർക്കും ടച്ചിങ്സിൽ ആണ് fitness ഒളിഞ്ഞിരിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്ന മധ്യത്തോട് അടുക്കുന്ന മറ്റൊരു കൂട്ടർക്കും അങ്ങനെയിരിക്കെ ഒരു ഉൾവിളിയുണ്ടാവുകയാണ്.
മ്മക്കീ fit മാത്രം മതിയോ? മറ്റേ ശരീരം നന്നാക്കുന്ന fit കൂടി വേണ്ടേ? എന്നാലല്ലേ ഇനീം അങ്ങോട്ട് fit ആവാൻ പറ്റൂ. വെരി വാലിഡ് പോയ്ന്റ്.

അപ്പൊ?

ജിം?

രാവിലെ എൻ്റെ പട്ടി എണീക്കും..

നടത്തം?

വെരി ബോറിങ്. മാത്രമല്ല മഴ വന്നാൽ ഫിറ്റ്നസ് മുടങ്ങും.. നോട്ട് ദ പോയിന്റ്.

ഓട്ടം?

ചേ ചേ.. മ്ലേച്ഛകരം. നമ്മടെ സ്റ്റാറ്റസിന് ചേർന്ന ഐറ്റം അല്ല.. മാത്രമല്ല വല്ല ശുനകന്മാരും ഓടിച്ചിട്ട് കടിച്ചാൽ ഉണ്ടാവുന്ന നാണക്കേടും. next  idea  please...

എന്നാ പിന്നെ പന്തുമായി ഓടിയാലോ? ഫുടബോൾ?

അത് കൊള്ളാം. അതാവുമ്പോ നമുക്ക് പന്ത് കളിയ്ക്കാൻ അറിയാമെന്നു നാട്ടുകാര് വിചാരിക്കേം ചെയ്യാം. Marvellous.

കൊച്ചിയിലാണെങ്കിൽ ഓരോ കിലോമീറ്റർ ചുറ്റളവിൽ ഒരു പതിനഞ്ചു ടർഫുകളെങ്കിലും കാണും. ഐഡിയ തത്വത്തിൽ അംഗീകരിക്കപ്പെട്ടു. എല്ലാർക്കും എത്തിച്ചേരാൻ എളുപ്പമുള്ള 1-2 ടർഫുകൾ തിരഞ്ഞെടുത്തു. Whatsapp ൽ ഒരു ഗ്രൂപ്പും ഉണ്ടാക്കി (അതില്ലാതെ ഇപ്പൊ ഒരു ഇടപാടുമില്ലല്ലോ). അങ്ങനെ close  friends ചേർന്ന് ഫുട്ബോൾ കളി  ആരംഭിച്ചു.
പക്ഷെ ഈ ആരംഭ ശൂരത്വം എന്ന് പറയുന്നത് ഒരു മിനക്കെടുത്തുന്ന പരിപാടി തന്നെയാണ്. ആദ്യത്തെ 1-2 ആഴ്ചകൾ ഉത്സാഹിച്ചു കളിച്ച പല ചേട്ടന്മാരും പതുക്കെ അരങ്ങൊഴിയാൻ തുടങ്ങി. ശേഷിച്ചവരാട്ടെ, ഫുടബോളിനോടുള്ള പ്രണയവും ആരോഗ്യ പരിപാലനവും കണക്കിലെടുത്ത് പന്തുതട്ടൽ തുടർന്നു. പക്ഷെ ടർഫ് ഉടമകൾക്ക് ഫുടബോളിനേക്കാൾ പ്രണയം ബിസിനസ്സിനോടാണ്. ആള് കുറഞ്ഞാലും കൂടിയാലും അവർക്ക് സ്ലോട്ടിൻറെ പൈസ കൃത്യമായി കിട്ടണം. അതൊരു പ്രതിസന്ധിയായി. കളിക്കാൻ വരുന്ന ചുരുക്കം ചിലർ കയ്യിൽ നിന്ന് കൂടുതൽ കാശിടേണ്ട അവസ്ഥയായി. പ്രതിസന്ധി മറികടക്കാനായി തങ്ങളുടെ close circle ഒന്ന് വിപുലീകരിച്ചു മറ്റു പരിചയക്കാരെ കൂടെ ചേർക്കാം എന്ന് ധാരണയായി. അങ്ങനെ എല്ലാരും ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. ദോഷം പറയരുതല്ലോ, അത്യാവശ്യം നല്ല response കിട്ടി. അങ്ങനെ വന്ന്  ചേർന്ന ഒരു വ്യക്തിയാണ് ഇനി ഈ കഥാഗതി മുന്നോട്ട് കൊണ്ടുപോകുന്നത്. നമ്മുടെ കഥാനായകൻ.

നേരത്തെ സൂചിപ്പിച്ച മധ്യവയസ്‌കരിൽ ഒരാളുടെ അയൽവക്കത്തെ വീട്ടിലെ ചേട്ടന്റെ കൂടെ ജിമ്മിൽ വരുന്ന വേറൊരു ചേട്ടന്റെ ഫ്രണ്ടിൻറെ ഫ്രണ്ടാണ് നമ്മുടെ നായകൻ. വളരെ അടുത്ത പരിചയം. അങ്ങനെയാണ് ഇദ്ദേഹം ഈ ഫുടബോൾ കൂട്ടായ്മയെ കുറിച്ചറിയുന്നത്. ഫുടബോൾ എന്ന് കേട്ടതും ഇദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം ഇദ്ദേഹം ഒരു കട്ട ഫുടബോൾ ഫാൻ ആണ്. Chelsea ആണ് favorite ക്ലബ്. Favorite എന്ന് പറഞ്ഞാൽ, ചെൽസിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാർ. അങ്ങനെ ഇദ്ദേഹം നമ്മുടെ Whatsapp ഗ്രൂപ്പിലേക്ക് add ചെയ്യപ്പെട്ടു. ഒരു ശനിയാഴ്ച രാവിലെ കളിക്കാൻ എത്താമെന്ന് അറിയിക്കുകയും ചെയ്തു. Turf ലൊക്കേഷനെ കുറിച്ച് വല്യ ധാരണയില്ലാത്തതിനാൽ ഗ്രൂപ്പിലെ ഒരു തലമൂത്ത മെമ്പർ ഇദ്ദേഹത്തെ pick ചെയ്യാമെന്നേറ്റു. ശനിയാഴ്ച വെളുപ്പിന് 5:45 ന്  Ernakulam Medical Centre ന് മുന്നിൽ കാത്തു നിൽക്കാനും നിർദ്ദേശം നൽകി. ആദ്യത്തെ ദിവസമല്ലേ, First Impression മോശമാവരുതല്ലോ. ഒട്ടും കുറയ്ക്കാൻ പാടില്ല. Chelsea full kit അണിഞ്ഞു കൊണ്ട് കൃത്യം  5:45 ന് ഇദ്ദേഹം EMC ക്ക്‌ മുന്നിലെത്തി കാത്തിരിപ്പ് തുടങ്ങി. 6 മണിയായി.. 6:15 ആയി.. Pick ചെയ്യാമെന്നേറ്റ വ്യക്തിയുടെ പൊടി പോലുമില്ല. ഫോൺ വിളിച്ചു.. മറുപടിയില്ല. റോഡിൽ ആളുകൾ വന്നു തുടങ്ങി. നീല ജേഴ്സിയും നീല ഷോർട്സും ബൂട്സും ഒക്കെയിട്ട് കാലത്ത് തന്നെ EMC ക്ക് മുമ്പിൽ നിൽക്കുന്ന കോലത്തെ കണ്ട് ആളുകൾ അതുമിതും പറഞ്ഞു തുടങ്ങി. അദ്ദേഹം ആകെ ധർമ്മസങ്കടത്തിലായി. നിക്കണോ അതോ പോണോ? വീണ്ടും ഫോൺ വിളിച്ചു നോക്കി. രക്ഷയില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. Pick ചെയ്യാമെന്നേറ്റ കക്ഷി തലേന്ന് രാത്രി അടിച് ഓഫ് ആയി കിടന്നുറങ്ങി പോയതാണ്. കാലത്ത് ബോധം വന്ന് ഫോൺ നോക്കിയപ്പോഴാണ് അബദ്ധം മനസിലായത്. ഉടനെ തന്നെ നമ്മുടെ നായകനെ വിളിച്ചു ക്ഷമാപണം നടത്തി. ദേഷ്യവും സങ്കടവും ഒരുപാടുണ്ടായിരുന്നെങ്കിലും അദ്ദേഹം ആ ക്ഷമാപണം സ്വീകരിച്ചു. തങ്കപ്പെട്ട മനസ്സാണ്. അടുത്ത തവണ മുതൽ Google Map നോക്കി വന്നോളാം എന്നറിയിക്കുകയും ചെയ്തു.
അങ്ങനെ വേറെ തടസ്സങ്ങളൊന്നും ഇല്ലാതെ അടുത്ത തവണ അദ്ദേഹം കളിക്കാനെത്തിച്ചേർന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അദ്ദേഹം ഒരു സ്ഥിരം സാന്നിധ്യം ആയിമാറി.  കുടവയറും കൊളെസ്റ്ററോളും കുറയ്ക്കാൻ വേണ്ടി പന്ത് തട്ടിയിരുന്നവരെ തൻ്റെ Professional Footballing Knowledge കൊണ്ട് അദ്ദേഹം അമ്പരപ്പിച്ചു. അദ്ദേഹത്തിൻ്റെ ദീനയും അനുകമ്പയുമാണ് ഏവരെയും ആകർഷിച്ച മറ്റു ഘടകങ്ങൾ. എന്നും കളി  കഴിഞ്ഞു പോവുന്നതിന് മുൻപ് ഇദ്ദേഹം എല്ലാവര്ക്കും ഷാർജ ഷേക്ക്, ഉപ്പുസോഡ, ചായ, കടി മുതലായവ സ്വന്തം ചിലവിൽ വാങ്ങി നൽകാൻ തുടങ്ങി. Free Refreshment കൂടി കൊടുക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന് ഒരു hero status വന്നു ചേർന്നു. Hero എന്ന് പറഞ്ഞാൽ വെറും Hero അല്ല, ഒരു Cult Hero. പോരാത്തതിന് ഇദ്ദേഹത്തിന്റെ പേരിന് അടുത്തിടെ ഇറങ്ങിയ ഒരു പ്രമുഖ ചിത്രത്തിലെ നായക കഥാപാത്രത്തിൻ്റെ പേരിനോട് സാമ്യമുള്ളത് കൊണ്ട് എല്ലാരും ചേർന്ന് ഇദ്ദേഹത്തിന് സ്നേഹപൂർവ്വം ഒരു വിളിപ്പേരും നൽകി.. " പാപ്പൻ". ഇനിയങ്ങോട്ട് ഇദ്ദേഹം ഇദ്ദേഹമല്ല. പാപ്പനാണ് പാപ്പൻ. കൂടെ നിൽക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പാപ്പൻ.

ഗ്രൂപ്പ് സജീവമായി. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പന്ത് തട്ടാൻ വന്നിരുന്നവരൊക്കെ ഇപ്പൊ നാലും അഞ്ചും ദിവസം മുടങ്ങാതെ വരാൻ തുടങ്ങി. തങ്ങളുടെ Fitness ലെവലും സ്റ്റാമിനയുമൊക്കെ ഇമ്പ്രൂവ് ആവുന്നതിൽ എല്ലാർക്കും അഭിമാനം തോന്നി. പക്ഷെ പാപ്പൻറെ ലക്‌ഷ്യം ഫിറ്റ്നസ്സും സ്റ്റാമിനയും ഒന്നുമായിരുന്നില്ല. ആ, അത് വഴിയേ പറയാം. ബാക്കിയുള്ളവർ ചിന്തിച്ചു തീരുന്നിടത്തു നിന്ന് ചിന്തിച്ചു തുടങ്ങുന്നവനാണ് പാപ്പൻ. ഓരോ ദിവസവും മാച്ച് നടക്കുമ്പോ പാപ്പൻ  ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങി. അവരുടെ footballing  knowledge അളക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാനും പാപ്പൻ  മറന്നില്ല. മാച്ചിൻറെ ഇടയിൽ പാപ്പൻ  തൻ്റെ Teammates നോട് "High Press" ചെയ്യെടാ "Low Block" കളിയെടാ എന്നൊക്കെ വെച്ചലക്കും.കേട്ടവർ പകച്ചു പണ്ടാരമടങ്ങി പോയി. അതെന്തു തേങ്ങയാണെന്നു അവരിൽ പലർക്കും ഇന്നും മനസിലായിട്ടില്ല. എന്നിരുന്നാലും പാപ്പൻ പ്രതീക്ഷ കൈവിട്ടില്ല. ഏതു ടീമിനും മുതൽകൂട്ടാവാൻ പറ്റിയ ചില പ്ലെയേഴ്‌സ് തൻ്റെ കൂടെയുണ്ട് എന്ന് പാപ്പന് ബോധ്യപ്പെട്ടു.
അടി ഏതു വഴി വന്നാലും തൻ്റെ ദേഹത്ത് ഒരു തരത്തിലും കൊള്ളാതെ  അതിവിദഗ്ധമായി ഒഴിഞ്ഞു മാറാൻ കഴിവുള്ള ഗോളി "David de Praveen". ഡിഫെൻസിൽ പാറ പോലെ ഉറച്ചു നിൽക്കുന്ന "നരൻ", "Tobs", "Ibra". പാറ പോലെ എന്ന് പറഞ്ഞാൽ പാറ പോലെ.. ഒരിഞ്ചു അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. Left Wing Back ആയി "Tireless" റണ്ണറും മാഞ്ചസ്റ്റർ സിറ്റിയുടെ ഇന്ത്യയിലെ ഏക ഫാനുമായ "Versatile" തുളസി. Right Wing Back ആണ് പക്ഷെ ഹൈലൈറ്. ഇദ്ദേഹം ഇദ്ദേഹത്തെ തന്നെ "Pirlo" എന്നാണ് വിളിക്കുന്നത്. അതെന്തിനാണെന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. മറ്റേ ബുദ്ധനും ശങ്കരനുമൊക്കെ തേടിയ അതെ ചോദ്യം. പിർലോയുടെ specialty എന്ന് പറഞ്ഞാൽ Fouling ആണ് . പന്ത് എവിടെയാണ് എന്നത് പിർലോയ്ക്ക് ഒരു വിഷയമേ അല്ല. Opposition Player  അടുത്തൂടെ എങ്ങാൻ പോയാൽ പിർലോ ഫൗൾ ചെയ്തിരിക്കും. പക്ഷെ പിർലോയെ വ്യത്യസ്തനാക്കുന്നു ഘടകം അതല്ല. എതിരാളിയെ ചവിട്ടി വീഴ്ത്തുന്നതിനൊപ്പം സ്വയം ഫൗൾ ചെയ്ത് ഒരു വീഴ്ചയുണ്ട്. പിന്നെ ഗ്രൗണ്ടിൽ കിടന്ന് ഒരു ഡെമോയും. ഒടുക്കം ആര് ആരെയാണ് ഫൗൾ ചെയ്തത് എന്ന് മുടിഞ്ഞ കൺഫ്യൂഷനാവും. Opposition Player പിർലോയോട് സോറി പറഞ്ഞു കൈ കൊടുത്തു എണീറ്റ് പോവും. Very Cunning Player Pirlo. പിർലോയുടെ ഈ കഴിവ് പാപ്പനെ വല്ലാതെ ആകർഷിച്ചു.
ഇനി Midfield ആണ്. എതിരാളികളെ വട്ടം കറക്കി പാസ് കൊടുക്കുകയും ഗോൾ അടിക്കുകയും ചെയ്യാൻ കെൽപ്പുള്ള ബാഴ്‍സയുടെയും മെസ്സിയുടെയും ആരാധകൻ "വിഷ്ണു". പന്തെവിടെ കിട്ടിയാലും ഗോൾ പോസ്റ്റിനു നേരെ വെടിയുണ്ട കണക്കെ ഷോട്ടുതിർക്കുന്ന "പരത്തി അടി വീരൻ" സതീശേട്ടൻ. പിന്നെ നമ്മുടെ "Midfield Maestro". Dimitar Berbatov നു ശേഷം "Lazy Elegance" ഇത്ര മനോഹരമായി ആവിഷ്കരിക്കുന്നത് ഇദ്ദേഹമായിരിക്കും. ആയിരിക്കും എന്നല്ല... ആണ്. മിഡ്‌ഫീൽഡിൽ നിന്ന് കൊണ്ട് കവിത രചിക്കും. കവിത എഴുതിക്കഴിഞ്ഞു ബാക്കി വരുന്ന സമയത്ത് പാസും കൊടുക്കും. അതാണൊരു രീതി. ഒരു കളിയുടെ ഗതി ഒറ്റയ്ക്ക് നിയന്ത്രിക്കാൻ കഴിവുള്ള "അലസൻ അഭി". അലസത മാറ്റി ഒന്ന് പാളീഷ് ചെയ്തെടുത്താൽ അഭി ഒരു "Gem" ആയിത്തീരും എന്ന് പാപ്പനുറപ്പായിരുന്നു.
സ്ട്രൈക്കേഴ്സിലേക്ക് കടക്കാം. ടീം എത്ര ഗോളടിച്ചു എന്നതിനേക്കാൾ താൻ എത്ര ഗോളടിച്ചു എന്നോർത്തു ടെൻഷൻ അടിച്ചു ഗ്രൗണ്ടിൽ ഓടി നടക്കുന്ന സൈക്കോ "തളത്തിൽ ദിനേശൻ". അടുത്തത്  "Fox in the Box" ലിയോ. എതിർ ടീമിന്റെ ബോക്സിൽ പെട്ടിക്കട തുറന്നു അവിടെ ഒരൊറ്റ നിൽപ്പാണ്. ഓടാനൊന്നും വയ്യ. ആരെങ്കിലും കഷ്ടപ്പെട്ടു പാസ് കൊണ്ട് കൊടുത്താൽ അത് ഫിനിഷ് ചെയ്യുന്നതിൽ അതിവൈദഗ്ധ്യം. പിന്നെയുള്ളത് ഒരു All rounder ആണ്. ഏത് പൊസിഷനായാലും കുഴപ്പമില്ല. കളം നിറഞ്ഞു കളിക്കും. കൊച്ചിക്കായലിലെ ഉപ്പുകാറ്റേറ്റു വളർന്നതാണ്. ആ ഒരു Toughness ഉണ്ട്. പക്ഷെ കളി തോറ്റാൽ പിണങ്ങും. പിള്ളേരുടെ മനസ്സാണ്. ഫോർട്ടുകൊച്ചിയുടെ സ്വന്തം "ഇക്ക". ഇക്ക അറിയാതെ കൊച്ചിയിൽ ഒരു ഇല അനങ്ങില്ല. പണ്ട് ബിലാൽ ടോണി സായിപ്പിനിട്ട് പണി കൊടുത്തത് ഇക്കയുടെ സഹായത്തോടെയാണ്. അതാണ് ഇക്കയുടെ ലെവൽ.

ഈ highly  skilled പ്ലെയേഴ്സിന്റെ Talents അങ്ങനെ വെറുതെ പന്ത് തട്ടി കളയേണ്ട ഒന്നല്ല എന്ന് പാപ്പനുറപ്പിച്ചു. പാപ്പൻ തൻ്റെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചു. ഒരു ദിവസം കളിയൊക്കെ കഴിഞ്ഞു Refreshment ടൈമിൽ എല്ലാരും പാപ്പൻ വാങ്ങി കൊടുത്ത ജ്യൂസും ചായേൻ്റെ വെള്ളോം കേറ്റി കൊണ്ടിരിക്കുന്നതിനിടയിൽ പാപ്പൻ ചോദിച്ചു:  "നമുക്കൊരു ക്ലബ് തുടങ്ങിയാലോ?"
"നല്ല idea ആണ്. അതാവുമ്പോ daily വീട്ടിൽ കേറാതെ രാത്രി രണ്ടെണ്ണം അടിച്ചു ഉറങ്ങാനൊരു സ്ഥലമാവും." David de Praveen പറഞ്ഞു. പിർലോ അതിനോട് യോജിച്ചു.
"അതല്ലെടാ, നമുക്കൊരു football club തുടങ്ങിയാലോ?" പാപ്പൻ ഒന്നൂടെ ഒന്ന് ക്ലിയർ ആക്കി.
എല്ലാരും മുഖത്തോടു മുഖം നോക്കി. പാപ്പനിതെന്താണ് പറയുന്നത്. എന്തിനാണിപ്പോ ഒരു ക്ലബ്?
"Why do we need a club പാപ്പാ? നമ്മൾ എല്ലാരും വരുന്നു.. കളിക്കുന്നു.. ജ്യൂസ് കുടിക്കുന്നു.. പാപ്പൻ കാശ് കൊടുക്കുന്നു.. പിരിയുന്നു. അതിനിപ്പോ പ്രത്യേകം ക്ലബ് ഒക്കെ തുടങ്ങണോ?" Ibra അസ്കഡ്.
ഒരു ഫുടബോൾ ക്ലബ്ബ് തുടങ്ങുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണെന്നും മാത്രമല്ല നാലാളറിയുന്ന ഒരു ക്ലബ്ബിൻറെ പ്ലെയർ ആയി അറിയപ്പെടുന്നത് ഒരു അന്തസ്സാണെന്നും പാപ്പൻ വിശദീകരിച്ചു. ധാരാളം ടൂർണമെന്റുകൾ കൊച്ചിയിൽ നടക്കുന്നുണ്ടെന്നും കപ്പടിച്ചാൽ നല്ല price money കിട്ടും എന്നും പാപ്പൻ കൂട്ടിച്ചേർത്തു. പിന്നെയും ഒരു ക്ലബ്ബ് തുടങ്ങിയാലുള്ള അനവധി നിരവധി ഗുണഗണങ്ങൾ പാപ്പൻ നിരത്തി. പക്ഷെ എന്നിട്ടും ആർക്കും ആ ആശയത്തോട് അത്രക്കങ് യോജിക്കാൻ സാധിച്ചില്ല. ഒടുവിൽ പാപ്പൻ അവസാനത്തെ അടവെടുത്തു.
" എടാ നിൻ്റെയൊക്കെ skills ഇങ്ങനെ നമ്മൾ മാത്രം കണ്ടാ മതിയോ? എനിക്കുറപ്പാ നമ്മൾ ഒരു ടീമായിട്ടിറങ്ങിയാ ഇന്ന് കൊച്ചിയിലുള്ള ഏത് ക്ലബ്ബിനെയും നമ്മൾ പൊട്ടിക്കും. You guys are that talented." പാപ്പൻ വച്ച് കാച്ചി. അതേറ്റു.
"ശരിയാണ്.. എത്ര നാൾ നമ്മൾ നമ്മടെ കഴിവുകളിങ്ങനെ മൂടി വെക്കും. നമ്മക്ക് പൊളിക്കാം പാപ്പാ.. ഫുൾ സപ്പോർട്ട്." ലിയോ പറഞ്ഞു. ആ അഭിപ്രായം പൊതു അഭിപ്രായമായി മാറി. അങ്ങനെ ഒരു ക്ലബ്ബ് ഫോം ചെയ്യുക എന്ന പാപ്പൻറെ സ്വപ്നം പൂവണിയുകയായി. ഒരു ക്ലബ് ഒക്കെയാവുമ്പോ കുറേക്കൂടി അംഗബലം വേണമെന്നുള്ളത് കൊണ്ട് സാമാന്യം പന്ത് തട്ടാനറിയാവുന്ന കുറച്ചു പ്ലെയേഴ്‌സിനെ കൂടെ add ചെയ്തു. Club Manager ആരാണ് എന്നതിൽ തർക്കം ഇല്ലായിരുന്നു. High Press എന്നൊക്കെ അക്ഷരം തെറ്റാതെ പറയാൻ അറിയാവുന്ന ഏക വ്യക്തിയായ പാപ്പൻ തന്നെയാണ് അതിന് യോഗ്യൻ.
പിന്നീടുള്ള ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകളായിരുന്നു. ക്ലബിൻറെ പേര്, ജേഴ്‌സി design, കളർ അങ്ങനെ നാനാവിധ വിഷയങ്ങൾ. പല പേരുകളും ഉയർന്നു വന്നെങ്കിലും കൊച്ചിയുടെ സംസ്കാരത്തിന് ഏറ്റവും അനുയോജ്യമായതും ആർക്കും എളുപ്പത്തിൽ identify ചെയ്യാൻ പറ്റുന്നതുമായ ഒരു പേര് തന്നെ ക്ലബിന് ചാർത്തികൊടുത്തു "Hermanos FC". അല്ലെങ്കിലും കൊച്ചിക്കാര് വെരി സിമ്പിളാണ്.
പാപ്പനും മുതിർന്ന ചില മെമ്പർമാരും ചേർന്ന് ക്ലബ്ബ് launching തിയതി തീരുമാനിച്ചു. Venue  ബുക്ക് ചെയ്തു. അന്ന് തന്നെ ഹെർമാനോസിന്റെ ആദ്യ ഔദ്യോഗിക മത്സരവും പ്രഖ്യാപിച്ചു. ടീമിനെയൊക്കെ പാപ്പൻ തന്നെ അറേഞ്ച് ചെയ്തു. വർണ്ണശബളാഭമായ ചടങ്ങുകൾക്ക് ശേഷം Hermanos വമ്പിച്ച പ്രകടനത്തിലൂടെ എതിർ ടീമിനെ നിലംപരിശാക്കുകയും ചെയ്തു. അതോടെ പാപ്പനെയും  ക്ലബിനെയും പിടിച്ചാ കിട്ടാതെയായി. പാപ്പൻ അറഞ്ചം പുറഞ്ചം മാച്ചസ് schedule ചെയ്തു. ക്ലബ്ബ് മാച്ചസ് കൂടിയതോട് കൂടി പാപ്പൻ തന്റെ സ്റ്റൈലും ഒന്ന് അപ്ഗ്രേഡ് ചെയ്തു. Tactics board കൊണ്ട് വരുന്നു.. flip chart കൊണ്ട് വരുന്നു.. formations ഡിസ്‌കസ് ചെയ്യുന്നു.. 3-2-1, 2-3-1, 2-2-2 അങ്ങനെയങ്ങനെ. എന്തിനേറെ പറയുന്നു, സെവൻസ് ഫുടബോളിന്റെ ചരിത്രത്തിൽ തന്നെ ഇത് വരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത 1-2-3 ഫോർമേഷനെ കുറിച്ച് വരെ പാപ്പൻ വാചാലനായി.
പാപ്പൻ വാസ് ഗോയിങ് ടു ബ്രേക്ക് ഓൾ കൺവെൻഷനൽ കോൺസെപ്റ്സ് ഓഫ് ഫുടബോൾ.
"സൈക്കോസിസിന്റെ തുടക്കമോ മറ്റോ ആണോ.." പിർലോ തൻ്റെ ആശങ്ക മറ്റുള്ളവരുമായി പങ്ക് വെക്കാതിരുന്നില്ല. എന്നാലും പാപ്പനെ എതിർക്കാൻ ആരും ധൈര്യപ്പെട്ടില്ല. പാപ്പൻ പറഞ്ഞ ഫോർമേഷനിൽ ടീം കളത്തിലിറങ്ങി. കളി തുടങ്ങുമ്പോ പന്തിന് പിറകെ ഓടി. എന്തോന്ന് ഫോർമേഷൻ!!
തുരു തുരാ മാച്ചസ് വന്നതോടെ Hermanos പല കളികളും പൊട്ടാൻ തുടങ്ങി. അതിൽ ചിലതൊക്കെ മാരക തോൽവികളായിരുന്നു. പ്ലെയേഴ്‌സ് തളർന്നു തുടങ്ങി. പാപ്പൻ തളർന്നില്ല. പാപ്പൻ പിന്നേം schedule ചെയ്തു. ഒരിക്കൽ ഇല്ലാത്തൊരു ടൂർണമെന്റിന്റെ ഫൈനൽ കളിക്കാൻ Hermanos തിരഞ്ഞെടുക്കപ്പെട്ടു (ആ ടൂർണമെന്റിൽ ഫൈനൽ മാത്രേ ഉണ്ടായിരുന്നുള്ളൂ). എതിരാളികൾ കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ക്ലബ് ആണ്. പ്ലെയേഴ്‌സ് ഒക്കെ pumped up. മാച്ച് തുടങ്ങി. ഫസ്റ്റ് ഹാഫിൽ ഭേദപ്പെട്ട പ്രകടനം Hermanos കാഴ്ച വെക്കുകയും ചെയ്തു. Half time team talk. പാപ്പൻ പറഞ്ഞു തുടങ്ങി.
"സത്തർ മിനിറ്റ്..  സത്തർ മിനിറ്റ് ഹെ തുമാരെ പാസ്..."
ചക് ദേ ഇന്ത്യ ഞങ്ങളും കണ്ടതാണെന്ന് ആരോ പറഞ്ഞെങ്കിലും കഷ്ടപ്പെട്ട് കാണാപാഠം പഠിച്ചു വന്ന ഡയലോഗ് മുഴുവൻ പറയാതെ പാപ്പൻ നിർത്തിയില്ല. അതിൽ നിന്ന് കിട്ടിയ ആത്മവിശ്വാസത്തിൽ സെക്കൻഡ് ഹാഫ് കളിക്കാനിറങ്ങിയതേ ഓർമയുള്ളൂ. മറ്റവന്മാർ കേറി നിരങ്ങി. എത്രെണ്ണം മേടിച്ചു കൂട്ടി എന്ന് ഇപ്പോഴും കൃത്യമായി അങ്ങോട്ട് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. മാച്ചിന്റെ അവസാന നിമിഷങ്ങളിൽ സഹതാപം കാരണം ലവന്മാർ ഒന്ന് രണ്ട് ചാൻസസ്  മനഃപൂർവം മിസ് ആക്കിയത് ഇന്നും നീറുന്നൊരോർമയാണ്.
ആ മാച്ച് ഒരു eye opener ആയിരുന്നു. മാച്ചിന് ശേഷം പാപ്പൻ വികാരനിർഭരമായ ഒരു പ്രസംഗം നടത്തി. അന്ന് തോൽവി ഏറ്റു വാങ്ങേണ്ടി വന്ന അതേ പ്ലെയേഴ്‌സിനെ വെച്ച് ക്ലബ്ബ് മുന്നോട്ടു പോകുമെന്നും ഈ തോൽവി വിജയത്തിന്റെ മുന്നോടിയാണെന്നും പാപ്പൻ വ്യക്തമാക്കി. അന്നത്തെ ക്ഷീണം മാറ്റാനായി ക്ലബ്ബിന് മൂന്ന് നാല് ദിവസത്തേക്ക് അവധിയും കൊടുത്തു. പ്ലെയേഴ്‌സ് അവധിക്കു പോയെങ്കിലും പാപ്പന്റെ മനസ് കർമനിരതമായിരുന്നു. Sleepless Mind.

അവധിയൊക്കെ കഴിഞ്ഞു തിരികെയെത്തിയ പ്ലെയേഴ്‌സ് കണ്ടത് പാപ്പൻ പുതിയ കുറെ പിള്ളേരെ ഇറക്കുമതി ചെയ്തിരിക്കുന്നതാണ്. Trials ന് കൊണ്ട് വന്നതാണ്. പുതിയ പ്ലെയേഴ്‌സ് v/s പഴേ പ്ലെയേഴ്‌സ് ടീം സെറ്റ് ചെയ്ത് പാപ്പൻ പ്രാക്ടീസ് ആരംഭിച്ചു. പാപ്പൻ നൈസ് ആയിട്ട് പുതിയ പിള്ളേരുടെ ടീമിൽ കളിച്ചു. കളി തുടങ്ങി അധികം കഴിയും മുമ്പേ മനസിലായി, പിള്ളേര് പൊളിയാണെന്ന്. അവന്മാരുടെ കൂടെ ഓടിയെത്താൻ പോലും പഴയ പല പടക്കുതിരകളും പാടുപെട്ടു. പാപ്പനും കിട്ടി പണി. പാപ്പനെ വെട്ടിച്ചോടി ഒരു പഴേ പ്ലെയർ ഗോളടിച്ചു. പുതുതായി വന്ന ഒരു പയ്യന് പാപ്പനെ വേണ്ടത്ര പരിചയമില്ലായിരുന്നു. അവൻ പാപ്പനോട് കേറി ചൂടായി. എവിടെ നോക്കിയാണ് നിക്കുന്നതെന്നും ആളെ മര്യാദക്ക് മാർക്ക് ചെയ്യാനും അവൻ പാപ്പനോട് പറഞ്ഞു.
"എടാ.. ഞാൻ മറ്റേ ഹെർമാനോസിന്റെ മാനേജർ.." പാപ്പൻ  പറഞ്ഞൊപ്പിക്കാൻ നോക്കിയെങ്കിലും പയ്യൻ കേട്ട ഭാവം നടിച്ചില്ല. പാപ്പന് അത് ക്ഷീണമായി. പ്രാക്ടീസ് ഒക്കെ കഴിഞ്ഞപ്പോ പാപ്പൻ അവനെ മാറ്റി നിർത്തി കണക്കിന് ശകാരിച്ചു. തന്നെ നാറ്റിക്കരുതെന്നും, കുറച്ചു ബഹുമാനത്തോടെ പെരുമാറുകയാണെങ്കിൽ എല്ലാ ക്ലബ്ബ് മാച്ചുകളിലും start ചെയ്യിക്കാമെന്നും ശക്തമായ താക്കീത് പാപ്പൻ നൽകി. പയ്യൻസിനും ആകെ വിഷമമായി. അവൻ നിരുപാധികം മാപ്പു പറഞ്ഞു. തൻ്റെ കളഞ്ഞുപോയ ഇമേജ് തിരിച്ചു പിടിക്കാൻ വേണ്ടി പാപ്പൻ എല്ലാരുടെയും മുന്നിൽ വെച്ച് പയ്യൻസിന് ഒരു സ്റ്റഡി ക്ലാസ് കൊടുത്തു. അച്ചടക്കമില്ലായ്മ ക്ലബ്ബ് വെച്ചു പൊറുപ്പിക്കില്ലെന്നും അറിയിച്ചു.
അങ്ങനെ successful ട്രയൽസിനു ശേഷം പിള്ളേരെ ക്ലബ്ബ് മെമ്പേഴ്‌സ് ആയി പ്രഖ്യാപിച്ചു. പ്രാക്ടീസ് തുടർന്നു. പുതിയവരും പഴയവരും ഒക്കെ അങ്ങ് gel ആയി. ടീം ഏകദേശം സെറ്റ് ആയി എന്ന് തോന്നിത്തുടങ്ങിയപ്പോ പാപ്പൻ വീണ്ടും മാച്ചസ് schedule ചെയ്തു തുടങ്ങി. പ്രതീക്ഷ തെറ്റിയില്ല. Hermanos വീണ്ടും ജയിച്ചു തുടങ്ങി. കുറച്ചു കളികൾ ജയിച്ചു തുടങ്ങിയപ്പോഴേക്കും പണ്ട് നാണം കെടുത്തിയ ടീമുമായി വീണ്ടുമൊരു മാച്ച് വെയ്ക്കാൻ ക്ലബ്ബിൽ നിന്നും മുറവിളികളുയർന്നെങ്കിലും പാപ്പൻ അത് നിഷ്കരുണം തള്ളിയകറ്റി. ഉടനെ തന്നെ മറ്റൊരു നാണക്കേട് താങ്ങാനുള്ള കെല്പ് തത്കാലം ക്ലബ്ബിനായിട്ടില്ല എന്ന് പാപ്പനറിയാമായിരുന്നു.

Club Morale വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പൻ ഒരു കിടിലൻ ഐഡിയ അവതരിപ്പിച്ചു. ഒരു All Star League. ക്ലബ്ബിലെ മെമ്പേഴ്സിനെ മൂന്നായി തരാം തിരിച്ചു ഒരു ലീഗ് നടത്തുക. അതും auction ഒക്കെ വെച്ച് നല്ല പൊളപ്പനായിട്ട്. പിർലോയെ ഒരു ടീം ക്യാപ്റ്റൻ ആയി പാപ്പൻ തിരഞ്ഞെടുത്തു. പിർലോയ്ക്കാണെങ്കിൽ ഈയിടെയായി ചെറിയൊരു മാറ്റം. മാച്ചസ് കളിയ്ക്കാൻ അത്ര താല്പര്യം ഇല്ല. കൂടുതൽ സമയം മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാപ്പൻ അത് നോട്ട് ചെയ്യുകയും ചെയ്തു. ഏതായാലും ഓക്ഷനിൽ പിർലോ ആണ് ഏറ്റവും വിലയുള്ള മിഡ്‌ഫീൽഡറെ സ്വന്തമാക്കിയത്. എന്നിട്ട് കളി തുടങ്ങിയപ്പോ പുള്ളിയെ ഡിഫെൻസിൽ കളിപ്പിക്കേം ചെയ്തു. ആ നീക്കത്തെ പാപ്പൻ ഉൾപ്പടെ എല്ലാരും അടച്ചാക്ഷേപിച്ചെങ്കിലും അതൊരു Masterstroke ആയിരുന്നു. ഡിഫെൻസിൽ പുള്ളി അതിഗംഭീര പ്രകടനം പുറത്തെടുക്കുകയും പിർലോടെ ടീം ജയിക്കുകേം ചെയ്തു. അതോടെ പിർലോയെ എല്ലാരും ഒരു Tactical Genius ആയി അവരോധിച്ചു. പാപ്പന് ചെറുതായി നെഞ്ചിടിപ്പ് കൂടി. "ഇനി പിർലോ എങ്ങാൻ മാനേജർ ആവാൻ..." ഇല്ല എന്ന് പാപ്പൻ തന്നെ സ്വയം സമാധാനിച്ചു. ഇതിനിടയിൽ മറ്റൊരു സംഭവം കൂടിയുണ്ടായി. ക്ലബ്ബിലെ ഫസ്റ്റ് ചോയ്സ് ഗോളിയായി David de Praveen ന് പകരം ഇപ്പൊ David de ഭുവൻ ആണ്. ഇദ്ദേഹം പിർലോയുടെ അടുത്ത സുഹൃത്തുമാണ്. All Star ലീഗിലെ ഏറ്റവും expensive ഗോളി ആയ ഇദ്ദേഹം വെറും തുച്ഛമായ 13  ഗോളുകളേ വഴങ്ങിയുളളൂ. പിർലോയുടെ വിജയം മൂലം ബാക്‌ഫുട്ടിലായി പോയ പാപ്പൻ പക്ഷെ പിർലോയുടെ ഉറ്റ ചങ്ങാതിയായ ഭുവനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു.ലീഗിൽ ആകെ 23 ഗോളുകൾ ഭുവി വഴങ്ങി എന്ന് പാപ്പൻ ഡിക്ലയർ ചെയ്തു. വാങ്ങിയ ഗോളുകൾ ഭുവി അക്കമിട്ട് എണ്ണി പറഞ്ഞിട്ടും പാപ്പൻ 23 എന്ന നമ്പറിൽ ഉറച്ചു നിന്നു. പിർലോയെ മാനസികമായി തളർത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ പാപ്പനുണ്ടായിരുന്നുള്ളൂ. പക്ഷെ കണക്കുകളോട് പണ്ട് മുതലേ വല്യ താല്പര്യമില്ലാതിരുന്ന പിർലോ ഈ വിഷയത്തിൽ ഇടപെട്ടില്ല. പിർലോയ്ക്ക് പതിമൂന്നും ഇരുപത്തിമൂന്നും ഒക്കെ ഒരു പോലെയാണ്. മാത്രമല്ല ഇത്തരം പെറ്റി കേസുകളിൽ ഇടപെട്ട് തൻ്റെ budding managing career തുലയ്ക്കാനും പിർലോയ്ക്കു താല്പര്യം ഇല്ലായിരുന്നു.
എന്തൊക്കെ ആണെങ്കിലും All Star League മാരക ഹിറ്റായി. ഇത്തരത്തിൽ ഒരൈഡിയ നടപ്പിലാക്കിയ പാപ്പനെ എല്ലാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

അങ്ങനെ കാര്യങ്ങളൊക്കെ നല്ല ജിൽ ജില്ലായിട്ട് പോയ്കൊണ്ടിരുന്നപ്പോഴാണ് മറ്റവൻ എത്തുന്നത്.. കൊറോണ!! സോഷ്യൽ ഡിസ്റ്റൻസിങ്ങും ലോക്‌ഡൗണും ഒക്കേ ആയി ഇപ്പൊ എല്ലാരും ആകെ ശോകത്തിൽ ആണ്. വീട്ടിൽ തന്നെ ഇരിപ്പും. പ്ലെയേഴ്‌സിന്റെ ഫിറ്റ്നസ് നഷ്ടപ്പെടും എന്ന പേടിയുള്ളത് കൊണ്ട് പാപ്പൻ ഡെയ്‌ലി Whatsapp ഗ്രൂപ്പിൽ Workout videos ഇടും. എല്ലാരും അത് പോലെ ചെയ്തു വീഡിയോ അപ്‌ലോഡ് ചെയ്യാനും പറഞ്ഞു.ആദ്യത്തെ ഒന്ന് രണ്ട് ദിവസം ആരൊക്കെയോ ചെയ്തു. പിന്നീട് പാപ്പൻ മാത്രമായി വീഡിയോ അപ്‌ലോഡിങ്. പിന്നെ മടുത്തു പാപ്പനും  നിർത്തി. ഗ്രൂപ്പിൽ ആണെങ്കിൽ പിർലോയുടെ ജനസമ്മതി അനുദിനം വർദ്ധിച്ചു വരുന്നതും പാപ്പൻറെ ഉറക്കം കെടുത്തി. ഇപ്പൊ എല്ലാരും കൊറോണ അവസാനിക്കുന്നതും കാത്തിരിപ്പാണ്. പാപ്പനാണെങ്കിൽ ഒരു നൂറു കൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്. പ്ലെയേഴ്‌സിന്റെ ഫിറ്റ്നസ് വീണ്ടെടുക്കണം.. പ്രാക്ടീസ് പുനരാരംഭിക്കണം.. മാച്ചസ് schedule ചെയ്യണം.. ജയിക്കണം.. അന്ന് നാണം കെടുത്തിയ ടീമിനോട് അവസരം വരുമ്പോ പകരം ചോദിക്കണം.. അങ്ങനെയങ്ങനെ. പക്ഷേ പാപ്പാനേ ഇപ്പോൾ ഏറ്റവും കൂടുതൽ അലട്ടുന്ന ചോദ്യം അതൊന്നുമല്ല..

"ഇനി പിർലോ എങ്ങാനും മാനേജരാവാൻ...."


                                                                               ശുഭം 

Wednesday, November 27, 2013

ബാക്ക് റ്റു GEC!!!

റോയൽ മെക്ക് 2006 ബാച്ച്. ഒരൊന്നന്നര ബാച്ച് (സ്വയം പുകഴ്ത്തലിൽ തീരെ താല്പ്പര്യമില്ലാത്തവർ എന്നു  പ്രത്യേകിച്ച് പറയേണ്ടല്ലോ!!) കോഴ്സ് കഴിഞ്ഞ് ഏകദേശം എട്ടു വർഷത്തോളമായി. അടുത്ത സുഹൃത്തുക്കൾ തമ്മിൽ കാണാറുണ്ടെങ്കിലും ഒരു ബാച്ച് reunion നടന്നിട്ടില്ല എന്ന് തന്നെ പറയാം. ഒരു ഒത്തുചേരൽ ആവുന്നതിൽ തരക്കേടില്ല എന്നാദ്യം തോന്നിയത് "ഭായി" യുടെ മനസ്സിലാണ്. ഭായി- അനീസ്‌ ഭായി. താൻ B.Tech പാസ്സായത്‌ ഓസ്സിനല്ല എന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി കച്ച കെട്ടി M.Tech പഠിക്കാനിറങ്ങിയ മഹാൻ. പതിവ് പോലെ ക്ലാസ്സിൽ പഠിപ്പിക്കുന്നത്‌ എന്താണെന്നറിയാതെ പകൽക്കിനാവ് കണ്ടിരിക്കുന്ന വേളയിലാണ് ഇദ്ദേഹത്തിന് ഒരാശയം ഉദിച്ചത്. ലോകത്തിന്റെ പല കോണുകളിലായി ചിന്നിച്ചിതറി കിടക്കുന്ന മെക്കന്മാരെ ഒരു കുടക്കീഴിൽ കൊണ്ടു വരിക. അതിനായി ഏറ്റവും നൂതനമായ മാർഗ്ഗം തന്നെയാണ് അദ്ദേഹം അവലംബിച്ചത്‌.സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് എല്ലാവരും ചാറ്റ് ചെയ്യുന്ന എന്തോ ഒരു ആപ്പുണ്ടല്ലോ.. എന്താണാ ആപ്പ്.. ആ എന്തോ ഒരാപ്പ്.. ഒരു എന്തൂട്ടാപ്പ്. ആ ആപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. എന്നിട്ട് സകലമാന മെക്കന്മാരെയും ക്ഷണിച്ചു. ഞൊടിയിടയിൽ സംഭവം ഹിറ്റ്‌. എല്ലാവരും join ചെയ്യുന്നു. സന്ദേശങ്ങൾ അയക്കുന്നു.. തമാശകൾ.. കളിയാക്കലുകൾ.. ചിരി.. ബഹളം.. അങ്ങനെ ആകെ മൊത്തം ഒരു festival മൂഡ്‌. ഗ്രൂപിന്റെ പരമാവധി ലിമിറ്റ് തികഞ്ഞതിനാൽ കുറെ ഹതഭാഗ്യർക്ക്‌ ഇതിൽ ചേരാൻ പോലും സാധിച്ചില്ല. ആരെങ്കിലും ഗ്രൂപ്പ് വിട്ടു പോകുന്നത് കാത്ത് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണവർ. ആദ്യമേ തന്നെ ചേരാൻ കഴിഞ്ഞവർ മുജ്ജന്മ സുകൃതം ചെയ്തവരാണ്. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മെക്കന്മാർ ഉള്ളത് കൊണ്ട് ഈ ഗ്രൂപ്പ് 24 മണിക്കൂറും active ആണ്. ഇങ്ങനെയൊരു ആശയത്തിന് തിരി കൊളുത്തിയ ഭായിക്ക് എല്ലാവരും സ്തുതി പാടി. തുടർന്നുള്ള ചാറ്റിങ്ങിൽ ഒരു reunion നടത്തണമെന്ന ശക്തമായ നിർദ്ദേശം ഉയർന്നു വന്നു. വരുന്ന പുതുവർഷത്തിൽ കോളേജിൽ തന്നെ ഒത്തു ചേരാം എന്ന് തത്വത്തിൽ ധാരണയുമായി. ഗ്രൂപ്പിൽ ചേരാൻ കഴിയാത്ത ഹതഭാഗ്യരെയും വിവരം ധരിപ്പിച്ചു. അങ്ങനെ പുതുവർഷത്തിന്റെ അന്ന് റോയൽ മെക്ക് 06 ബാച്ച് വീണ്ടും ഒന്നിക്കുകയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരുന്നു. 

ആപ്പ് ഗ്രൂപ്പിന് നേതൃത്വം നൽകിയതു പോലെ ഈ ഒത്തുചേരലിനും  മുന്പന്തിയിലുണ്ടായിരുന്നത് ഭായി ആണ്. അദ്ദേഹം ജനുവരി ഒന്നിന് ഭാര്യയോടു പോലും പറയാതെ അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഒരെട്ടു മണിയോടെ തന്നെ കോളേജിലെത്തി. മെക്കുകാരുടെ തറവാട്ടു സ്വത്തായ മെക്ക് ട്രീ ലക്ഷ്യമാക്കി നടന്നു.  അദ്ദേഹം ആസനസ്ഥനായി. നൊസ്റ്റ് അഥവാ നൊസ്റ്റാൽജിയ. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ. അങ്ങനെ ഗതകാലസ്മരണകൾ  അയവിറക്കി ഇരിക്കുമ്പോഴാണ് പാലായുടെ അഭിമാനമായ മാക്സി എത്തുന്നത്. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കൻ എന്നൊക്കെ ശത്രുക്കൾ പണ്ട് അപവാദം പറഞ്ഞിരുന്നു ഇദ്ദേഹത്തെക്കുറിച്ച്. പക്ഷെ ഇന്നദ്ദേഹം സൗദിയിലെ business magnet ആണ് business magnet. ഫോണിൽ തിരക്കിട്ട് ആരോടോ അറബിയിൽ സംസാരിച്ചു കൊണ്ടാണ് അദ്ദേഹം വരുന്നത് തന്നെ. "അദാനി.. കുല്ലു തമാം.." എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം കോൾ അവസാനിപ്പിച്ചു. അനന്തരം ഭായിയെ ആലിംഗനം ചെയ്തു. "ആരും എത്തിയില്ലേ??" മാക്സി ചോദിച്ചു. "വരുമായിരിക്കും" ഭായിയുടെ മറുപടി. അപ്പോഴാണ്‌ "പുഷ്പക്" ൽ ക്യാമറാമാൻ രാജുമോൻ എത്തുന്നത്‌. കൂടെ "72" "FS" ഉം ഉണ്ട്. Reunion ന്റെ Photo/ video പകർത്താനുള്ള ഏക അവകാശം തനിക്കു മാത്രമായിരിക്കും എന്ന ഉറപ്പിന്മേലാണ് രാജുമോൻ എത്തിയിരിക്കുന്നത്. മാത്രമല്ല, ചുളുവിനു ആരുടെയെങ്കിലും "കുളിസീൻ" കിട്ടുകയാണെങ്കിൽ അത് ഷൂട്ട്‌ ചെയ്ത് youtube-ൽ ഇടാനും അദ്ദേഹത്തിനു ഒരു പദ്ധതിയുണ്ടായിരുന്നു. വന്ന പാടേ തന്നെ Camera യും Tripod ഉം Hockey Ground-ൽ സെറ്റ് ചെയ്ത് visuals and angles ഡിസ്കസ്സ് ചെയ്യാനാരംഭിച്ചു രാജുമോനും FS ഉം.

ആ വേളയിലാണ് ഒരു മൂളിപ്പാട്ടും പാടി കൈയ്യിൽ ഒരു ഫോണുമായി വേണു അളിയൻ രംഗപ്രവേശം ചെയ്തത്. പണ്ടത്തെപ്പോലെ ഇപ്പോഴും ആർക്കോ SMS അയച്ചു കൊണ്ടാണ് അദ്ദേഹം വരുന്നത്. എന്നാൽ മെക്ക് ട്രീ ശ്രദ്ധിക്കാതെ അദ്ദേഹം നേരെ നടന്നു കേറിയത് സിവിൽ dept.ലേക്കാണ്. ശീലിച്ചതല്ലേ പാലിക്കൂ!! താൻ ഇപ്പോൾ വിവാഹിതനാണെന്നും അതും ഇതേ സിവിലിലെ ഒരു പെണ്‍കുട്ടിയാണ് തന്റെ ഭാര്യയുമെന്ന തിരിച്ചറിവുണ്ടായ നിമിഷം അദ്ദേഹം ആ ബ്ലോക്ക്‌ വിട്ടിറങ്ങി. തന്റെ സ്വതസിദ്ധമായ "അളിയാ" വിളിയുമായി അദ്ദേഹം മെക്ക് ട്രീ ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ്‌ ത്രിമൂർത്തികളായ റോഹനും സുജിത്തും യതിയും വരുന്നത്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് താത്ത്വികമായ അവലോകനം നടത്തുന്ന പാർടിയുടെ ശക്തരായ സാരഥികളായിരുന്നു റോഹനും സുജിത്തും. ഇപ്പോഴും അവർ പതിവ് തെറ്റിച്ചിട്ടില്ല. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് വരവ്. എന്നാൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയാലേ ഇന്ത്യ വികസിക്കൂ എന്ന് സുജിത്തും, അത് വെറും വിഡ്ഢിത്തമാണെന്നും, മാണി സാറ് പ്രധാനമന്ത്രി ആയാലേ പാലാ ഒന്നുകൂടി വികസിക്കൂ എന്ന് റോഹനും അവകാശപ്പെടുന്നുണ്ടായിരുന്നു. മാണി സാറിനെ support ചെയ്ത് മാക്സിയും രംഗത്ത് വന്നു. യതിയുടെ കാര്യമാണ് കഷ്ടം. അദ്ധേഹത്തിന്റെ വിവാഹമാണ് രണ്ടാഴ്ചക്കുള്ളിൽ. കല്യാണത്തിന് ആരെയും ക്ഷണിക്കേണ്ട എന്ന് കരുതിയിരുന്നതാണ്. അപ്പോഴാണ്‌ ഒടുക്കത്തെ ഒരു reunion. ഇനിയിപ്പോ ആരോടും പറയാതിരിക്കാനും കഴിയില്ല. എവിടെയാണ് ചെണ്ടപ്പുറത്ത് കോല് കേറുന്നത് എന്ന് നോക്കി നടക്കുന്ന അലവലാതികലാണ് എല്ലാം. എല്ലാം കൂടെ കല്യാണത്തിന് കെട്ടിയെടുത്താൽ .. എന്റെ ഭഗവാനേ.. മദ്യപ്പുഴ തന്നെ ഒഴുക്കേണ്ടി വരും. ഇത്തരം കലാപകലുഷിതമായ ചിന്തകൾ മനസ്സിലുണ്ടായിരുന്നെങ്കിലും അതൊന്നും ആരെയും അറിയിക്കാതെ പ്രസന്നവദനനായി യതി എല്ലാവരോടും ഇടപഴകി.

കടുത്ത ഫുട്ബോൾ ആരാധകരായ ഡെസ്പനും ജയരാജും തരിപ്പനുമാണ് പിന്നീട് എത്തിച്ചേർന്നത്. എല്ലാവരെയും ഒന്ന് കണ്ടു എന്ന് വരുത്തി മൂവരും അതിതീവ്രമായ ചർച്ചകളിലേക്ക് കടന്നു. റയൽ മാഡ്രിഡ് നൂറു മില്ല്യൻ ചിലവാക്കി ബെയിലിനെ വാങ്ങിയത് തെറ്റായിപ്പോയെന്നും   മെസ്യുട്ട് ഓസിലിനെ വിറ്റത്‌ ചരിത്രപരമായ മണ്ടത്തരമാണെന്നും ക്ലബ്‌ വക്താവ് ജയരാജിന് സമ്മതിക്കേണ്ടി വന്നു. റയലിന്റെ മണ്ടത്തരം തങ്ങൾക്കു അനുഗ്രഹമായി എന്ന് ആഴ്സനൽ വക്താവ് ഡെസ്പൻ അഭിപ്രായപ്പെട്ടു. "എല്ലാ തവണത്തെയും പോലെ ഇത്തവണയും Title ആഴ്സനൽ തന്നെ അടിക്കും" എന്നവകാശപ്പെട്ടു കൊണ്ട് സുജിമോനും ചർച്ചയിൽ പങ്കുചേർന്നു. "മാഞ്ചസ്റ്റർ യുണൈറ്റടിന്റെ കൊണാണ്ടർ തടിയൻ വന്നില്ലേ?" സുജിമോൻ ചോദിച്ചു. "Old Trafford അടിച്ചു വാരാൻ പോയതായിരിക്കും.." തടിയനോടും യുണൈറ്റടിനോടുമുള്ള   തന്റെ നീരസം ഡെസ്പൻ ഒട്ടും മറച്ചുവെച്ചില്ല. സ്ലാട്ടാൻ ഇബ്രാഹിമോവിച് ലോകകപ്പിന് ഇല്ലാത്തത് കനത്ത നഷ്ടമായിരിക്കും എന്നും ഡെസ്പൻ ചൂണ്ടിക്കാട്ടി. ജയരാജിനും സുജിമോനും അത് അംഗീകരിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാൽ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മെസ്സിയിൽ ആണെന്നും അർജന്റീനയും ബാഴ്സയും ആണ് ലോകത്തെ മികച്ച ടീമുകളെന്നും തരിപ്പൻ അവകാശപ്പെട്ടു. "ഈ മെസ്സി ഏതു ബേക്കറിയിൽ കിട്ടും??" ഹാറൂക്കായുടെ വകയായിരുന്നു ആ ചോദ്യം. "ഐ എം വിജയൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കാറുണ്ടോ.." മുതലായ തന്റെ സ്ഥിരം ചോദ്യങ്ങളുമായി ഹാറൂക്ക ഫുട്ബോൾ ആരാധകരെ ചൊറിയാനെത്തി. "എന്താ ഹാറൂക്കാ ഇത്ര വൈകിയത്??" ഭായി ചോദിച്ചു. "കോയമ്പത്തൂര് നിന്ന് അര മണിക്കൂറു മുൻപേ പുറപ്പെട്ടതാണ്.. കേരളത്തിലെ റോഡ്‌ മോശമായത് കൊണ്ട് 140 ലെ വണ്ടി ഓടിക്കാൻ പറ്റിയുള്ളൂ. ഇല്ലെങ്കിൽ നേരത്തെ എത്തിയേനെ!!" ഹാറൂക്കാ മറുപടി പറഞ്ഞു. കേരളത്തിലെ റോടുകളോട് അപ്പോഴാണ്‌ എല്ലാവർക്കും ഒരു ബഹുമാനമൊക്കെ തോന്നിയത്.

അടുത്ത ഊഴം പ്രസുവിന്റെയും Psycho യുടെയും ആയിരുന്നു. പ്രസു ആഫ്രിക്കൻ വനാന്തരങ്ങളിലെ ഭ്രമിപ്പിക്കുന്ന കാഴ്ചകളെക്കുറിച്ച് വാതോരാതെ വർണ്ണിച്ചുകൊണ്ടിരുന്നു. Psycho യ്ക്ക് നല്ല മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് Animal Planet കണ്ട് അട്ടഹസിച്ചിരുന്ന അദ്ദേഹം ഇപ്പോൾ മനുഷ്യരെ കാണുമ്പോൾ പോലും ചിരിക്കുന്നില്ല. Psycho യെ ചിരിപ്പിക്കാൻ പ്രസു ആഫ്രിക്കൻ മൃഗങ്ങളുടെ കഥകൾ അനേകം പറഞ്ഞുവെങ്കിലും യാതൊരു രക്ഷയുമില്ല. അപ്പോഴാണ്‌ എവിടെ നിന്നോ തവളയുടെ കരച്ചിൽ പോലെ വൃത്തികെട്ട ഒരു ശബ്ദം ഉയർന്നു വന്നത്. നോക്കുമ്പോൾ നമ്മുടെ മാമുവാണ്. അദ്ദേഹം എല്ലാവരെയും "ബ്രോ.. ബ്രോ.." എന്ന് അഭിസംബോധന ചെയ്യുന്നതാണ്‌ സംഭവം. (ബ്രോ.. ബ്രോ.. ബ്രോയിലറിന്റെ ബ്രോ). "എല്ലാ ബ്ലടി മല്ലൂസും എത്തിയിട്ടുണ്ടല്ലോ.." മാമു പറഞ്ഞു. മാമുവിന്റെ ഈ അൽപ്പത്തരവും  തവളക്കരചിലും കൂടെ ആയപ്പോൾ Psycho യുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അദ്ദേഹം അട്ടഹസിക്കാൻ തുടങ്ങി. Psycho യുടെ ചിരി കണ്ടു ബാക്കിയുള്ളവരും ചിരിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി എല്ലാവരും തന്നെ നോക്കി കളിയാക്കി ചിരിക്കുന്നതിൽ മാമുവിനു ചെറിയൊരു ജാള്യത തോന്നി. മാമുവിന്റെ ആ ചളിപ്പു കണ്ട് മനസ്സലിഞ്ഞിട്ടാണോ എന്തോ, പ്രസു കഷ്ടപ്പെട്ടു Psycho യെ ആ സീനിൽ നിന്ന് മാറ്റി ദൂരെ കൊണ്ടു പോയി. ആ ചിരിയുടെ അലകൾ അടങ്ങുന്നതിനു മുൻപ് ഓളനും അൽ കൊച്ചുവും അജുവും ബിഷ്ണുവും എത്തി. ഇടയ്ക്ക് വെച്ച് വഴി തെറ്റിയെന്നും അത് കൊണ്ടാണ് വൈകിയതെന്നും ബിഷ്ണു അറിയിച്ചു. "ഉയ്യോ.. അതൊന്നും അല്ലെടാ. ഈ ബിഷ്ണു കാലത്ത് മുതലേ തന്നെ പെണ്ണുങ്ങളുമായി ചാറ്റിംഗ് തുടങ്ങിയതാ. അതാ ലേറ്റ് ആയെ. അല്ലെങ്കിലും പണ്ട് മുതലേ ഇവന്റെ സ്വഭാവം ഇത് തന്നെയാ. മാത്രവുമല്ല വരുന്ന വഴിക്ക് ഇവന്മാര് കുടിച്ച നാരങ്ങാവെള്ളത്തിന്റെ കാശും ഞാനാടാ കൊടുത്തെ.." ഓളൻ തന്റെ പരിഭവം മറച്ചുവെച്ചില്ല. "ഓളാ നിന്റെ പരാതിപ്പെട്ടി ഇത് വരെ അടക്കാറായില്ലേ?" യതിയുടെ കുറിക്കു കൊള്ളുന്ന കമന്റ്. തനിക്കു പറ്റിയ അമളി ഓളനു അപ്പോഴാണ്‌ മനസ്സിലായത്‌. ചമ്മൽ മാറ്റാൻ വേണ്ടി അദ്ദേഹം ഉടൻ തന്നെ തന്റെ sailing നെ കുറിച്ച് പറയാൻ തുടങ്ങി. Spain-ലെ കാലാവസ്ഥ തന്നെ വല്ലാതെ സ്വാധീനിച്ചെന്നും അടുത്ത sail നും Spain ലേക്ക് തന്നെ പോവുംമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. അത്രയും നേരം മാണി സാറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന റോഹൻ "sailing" എന്ന് കേട്ടതും സടകുടഞ്ഞെഴുന്നേറ്റു ഓടി ഓളന്റെ അടുത്തെത്തി.തന്നെപ്പോലെ മറ്റൊരു കപ്പലു മുതലാളിയെ കണ്ട സന്തോഷം ഓളനും അടക്കാനായില്ല. "കോമോ എസ്താ അമീഗോ?" ഓളൻ ചോദിച്ചു. "എസ്തോയ് ബിയെൻ." റോഹന്റെ മറുപടി. "ഹോ!! എത്ര നാളായെടാ  ഒന്നു സ്പാനിഷ് സംസാരിച്ചിട്ട്. ഇപ്പോഴാ എനിക്കൊരു Homely Feeling ആയതു." റോഹന്റെ വക പൊളി. എന്നാൽ ഈ സ്പാനിഷ് അധീശത്വം അൽ കൊച്ചുവിന് അത്ര ഇഷ്ടപ്പെട്ടില്ല. ഇത്രയും ഗൾഫ് മലയാളികളുള്ളപ്പോ  സ്പാനിഷോ? "അൽ അന്നമിനാനഹ അൽ ഒട്ടഹ!!" കൊച്ചുവിന്റെ രക്തം തിളച്ചു. "കിമോത്തി അൽബാനി.. ഒന്നിനെയും വെറുതേ വെച്ചേക്കരുത്." ബിഷ്ണുവും അജുവും കൊച്ചുവിന്റെ പക്ഷം ചേർന്നു. എന്നാൽ വെള്ളരിപ്രാവിന്റെ ചങ്ങാതിയായ മാക്സി ഇടപെട്ട് രംഗം ശാന്തമാക്കി. "സഞ്ച്ദ അൽബാ.. വെറുതെ അലംബാക്കണ്ട. അച്യുത് മാമാ സബതി ബലെഷു.. എല്ലാം ഞാൻ പറഞ്ഞു ശരിയാക്കികൊള്ലാം." അങ്ങനെ മാക്സിയുടെ   സന്ദർഭോചിതമായ ഇടപെടൽ മൂലം ഒരു സ്പാനിഷ്‌-അറബ് യുദ്ധം ഒഴിവാക്കപ്പെട്ടു.

ഈ കോലാഹലങ്ങൾക്കിടയിലും ധാരാളം ആളുകൾ എത്തിച്ചേർന്നു. നേരത്തെ വന്നവർ പിന്നീട് വരുന്നവരെ സ്വീകരിച്ചു കൊണ്ടിരുന്നു. പരിചയം പുതുക്കലുകൾ.. സൊറ പറച്ചിൽ.. ജോലിയെയും ബിസിനസ്സിനെയും കുറിച്ചുള്ള പൊളികൾ.. അങ്ങനെയങ്ങനെ. ആ വേളയിലാണ് വളരെ പോപ്പുലർ ആയിരുന്ന (ഇപ്പോഴും പോപ്പുലാരിറ്റി തെല്ലും ഇടിഞ്ഞിട്ടില്ല) രണ്ടു വ്യക്തികൾ വന്നു ചേരുന്നത്. ശ്രീമാൻ റെമോയും  ശ്രീമതി നരുടുവും. റെമോ തടിയൊക്കെ വെച്ച് കൂടുതൽ സുന്ദരനായിരിക്കുന്നു. റെമോ തടി വെച്ചതിൽ യതിക്കു വല്ലാത്ത അസൂയ തോന്നി. റെമോയുടെ മുഖത്ത് സ്ഥായിയായുള്ള ആ രണ്ടു കാര്യങ്ങൾ ഇപ്പോഴുമുണ്ട്.. "കൂളിംഗ്‌ ഗ്ലാസ്സും പുച്ഛവും !!" പുച്ഛം അങ്ങ് പരകോടിയിൽ എത്തി നിൽക്കുകയാണ്. "Reunion ആണ് പോലും. എന്തോന്ന് Reunion. ഹും!!" ആരോടും സംസാരിക്കാൻ തന്നെ തോന്നുന്നില്ല. എന്നാലും ആരോടെങ്കിലും മിണ്ടിയും പറഞ്ഞും സമയം കളയണമല്ലോ എന്നോർത്തു ചുറ്റും കണ്ണോടിച്ചപ്പോഴാണ്  സഹ-കപ്പലന്മാർ ഓളനെയും റോഹനെയും കണ്ടത്. "കപ്പൽ" എന്ന് കേൾക്കുന്നത് തന്നെ പുച്ഛമായിരുന്നെങ്കിലും കുറച്ചു പൊങ്ങച്ചം പറയാനുള്ള അവസരം പാഴാക്കേണ്ട എന്ന് കരുതി റെമോയും അവരോടൊപ്പം ചേർന്നു. നരുടുവിന്റെ മാറ്റമാണ് മാറ്റം. പണ്ട് കോളേജിൽ അഴിഞ്ഞാടി നടന്നിരുന്ന നരുവല്ല ഇന്നത്തെ നരു. ഇന്നദ്ദേഹം Dr.നരുവാണ്. "നരുടൂ..." എന്ന് നീട്ടി വിളിച്ചു കൊണ്ട് യതി ഓടി വന്നു. " Hey Mister. I'm not your Narudu. I'm നഴേഷ് നഴെണ്‍!!" നരുവിന്റെ ദൃഡമായ മറുപടി. യതി ഇഞ്ചി കടിച്ച കുരങ്ങനെ പോലെയായി. (അതായത് വലിയ ഭാവമാറ്റം സംഭവിച്ചില്ല) തന്റെ കയ്യിലിരിക്കുന്ന എമണ്ടൻ പുസ്തകവും മുഖത്തെ സ്റ്റൈലൻ കണ്ണടയും "Adjust" ചെയ്തു കൊണ്ട് നരു എല്ലാവരെയും ഒന്നു നോക്കി. M.Tech നു പഠിക്കുന്ന ഭായിക്ക് Ph.D ക്കാരൻ നരുവിനോട് വല്ലാത്ത ആരാധന തോന്നി. "നഴേഷ്, ഏതു ബുക്കാണ്  കയ്യിലിരിക്കുന്നത്‌?" ഭായി വിനീതവിധേയനായി  ചോദിച്ചു. "Its Metallurgy man!" നരു മറുപടി നൽകി. "എന്തലർജി?" ഭായിക്ക് ഒരു പിടുത്തവും കിട്ടിയില്ല. നീയൊക്കെ എന്തിനാ M.Tech പഠിക്കുന്നെ എന്ന രീതിയിൽ നരു ഭായിയെ ഒന്നു നോക്കി. ഭായി ഇളിഭ്യനായി.

നരുവിന്റെ തകർപ്പൻ പ്രകടനത്താൽ അല്പം പകച്ചു പോയ മെക്കന്മാരുടെ ഇടയിലേക്ക് അതാ ഒരു കുതിരക്കുളമ്പടി. എല്ലാവരുടെയും ശ്രദ്ധ നരുവിൽ നിന്ന് മാറി കുതിരയിലെക്കായി. ഒരു വെളുത്ത കുതിര ചീറി പാഞ്ഞു വരുന്നു. അതിന്റെ പുറത്ത് വെളുത്ത വസ്ത്രം അണിഞ്ഞ് തലപ്പാവും വെച്ച് ഒരാൾ ഇരിപ്പുണ്ട്. തലപ്പാവിൽ നിന്ന് നൂല് കെട്ടി പൂക്കൾ കോർത്തിട്ടു മുഖം മറച്ചിരിക്കുന്നു. കുതിര വന്നു മെക്ക് ട്രീയുടെ അടുത്ത് സഡൻ ബ്രേയ്ക്കിട്ടു. "ഇതാരാണപ്പാ കുതിരപ്പുറത്തു വരാനായിട്ടു?" എല്ലാവർക്കും ആകാംക്ഷയായി. കുതിരപ്പുറത്തിരുന്നയാൽ  താഴെയിറങ്ങി. ഇരുകൈകളും കൊണ്ട് അദ്ദേഹം പൂക്കൾ ഇരുവശത്തേക്കും വകഞ്ഞു മാറ്റി. സജിത്ത് സീ പീ!! മറാട്ടി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനു ശേഷം ഇദ്ദേഹം ഇങ്ങനെയാണ്. എവിടെയും കുതിരപ്പുറത്തെ യാത്ര ചെയ്യൂ. ബെംഗളുരു മുതൽ തൃശ്ശൂർ വരെ കുതിരസവാരി ചെയ്ത അദ്ദേഹം അല്പം ക്ഷീണിതനായി കാണപ്പെട്ടു. എന്നിരുന്നാലും പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ ക്ഷീണമൊക്കെ പമ്പ കടന്നു. വീണ്ടും ആളുകൾ വന്നു ചേർന്നു കൊണ്ടിരുന്നു.

UK യിലുള്ള മെക്കന്മാർക്കു വേണ്ടി പ്രത്യേക വീഡിയോ കോണ്‍ഫറൻസ് തന്നെ അറേഞ്ച് ചെയ്തിരുന്നു. സാമും ബെബെയും നിക്കിയും Join ചെയ്തു. M.Tech ചെയ്യുന്ന ഭായിക്ക് സാം ചില ടെക്നിക്കൽ ഉപദേശങ്ങൾ നൽകി. ആ ഉപദേശങ്ങളെ നരു പാടെ പുച്ഛിചു തള്ളി. Reunionu തന്റെ പ്രൈവറ്റ് ജെറ്റിൽ വരാനിരുന്നതാനെന്നും എന്നാൽ അവസാന നിമിഷം പൈലറ്റിനു പനി പിടിച്ചതു കാരണം യാത്ര റദ്ധാക്കേണ്ടി  വന്നെന്നും നിക്കി അറിയിച്ചു. കല്യാണം കഴിഞ്ഞതിനു ശേഷം ചിലവുകൾ ഏറിയെന്നും അതിനാൽ ഉടൻ തന്നെ Royal Mech എന്തെങ്കിലും ഒരു Event പ്ലാൻ ചെയ്യണമെന്നും തന്നെ തന്നെ അതിന്റെ ഖജാൻജി ആക്കണമെന്നും ബെബെ അഭ്യർഥിച്ചു. പരസ്പരം സ്നേഹാദരങ്ങൾ കൈമാറി ആ വീഡിയോ കോണ്‍ഫറൻസ് അങ്ങനെ അവസാനിച്ചു. അപ്പോൾ ഭായിയുടെ മൊബൈലിൽ ഒരു സന്ദേശം ഒഴുകിയെത്തി. അമേരിക്കയിലുള്ള അപ്പക്കാളയുടെ വകയായിരുന്നു അത്. താനും വരാനിരുന്നതാനെന്നും എന്നാൽ അന്നേ ദിവസം ഒരു മാരത്തോണ്‍ ഓട്ടത്തിൽ പങ്കെടുക്കാനുള്ളത് കൊണ്ട് എത്താൻ കഴിയില്ലെന്നും അപ്പു അറിയിച്ചു. ആ സമയത്ത് ആരോ Facebook ഓപ്പണ്‍ ചെയ്തപ്പോഴാണ് അണ്ണന്റെ status  update കണ്ടത്. Reunionu വരാൻ രണ്ടു ദിവസം മുൻപേ ബെംഗളുരുവിൽ നിന്ന് പുറപ്പെട്ടതാണെന്നും  എന്നാൽ അതി ദാരുണമായ ട്രാഫിക് ബ്ലോക്ക്‌ മൂലം ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാനായിട്ടില്ലെന്നും അദ്ദേഹം update ചെയ്തു. "കുതിരപ്പുറത്തു വരാൻ തോന്നിയത് ഭാഗ്യം!!" സജിത്ത് ആത്മഗതം ചെയ്തു. ബംഗളുരുവിലെ ശോചനീയമായ ട്രാഫിക്കിനെ അപലപിച്ചു കൊണ്ട് മെക്ക് ശക്തമായ ഒരു പ്രമേയം പാസ്സാക്കി. അപ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയായിരുന്നു.

MH-ൽ അന്ന് പ്രത്യേക Feast തന്നെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എല്ലാവരും ആഖോഷപൂർവ്വം A മെസ്സിലേക്ക്. വലിയ വട്ടപ്പാത്രത്തിൽ മെസ്സിലെ ചേട്ടന്മാർ വിളമ്പിത്തന്ന ഭക്ഷണവുമായി എല്ലാവരും കഴിക്കാനിരുന്നു. നൊസ്റ്റ്. എന്നാൽ തനി നാടൻ വിഭവങ്ങൾ കണ്ട മാമുവിനു ഒരു അതൃപ്തി. "കണ്ട്രി മല്ലൂസ്.. ഇപ്പോഴും ചോറു തന്നെ. ബ്രോ.. fish and chips, പാസ്താ, മാക്കറോണി അങ്ങനെ എന്തെങ്കിലും ഉണ്ടോ?" മാമു മെസ്സിലെ ചേട്ടനോട് ചോദിച്ചു. പാസ്തായിലും മാക്കറൊണിയിലും  ചില്ലറ ചില ഭേദഗതികൾ വരുത്തി ആ ചേട്ടൻ മാമുവിനു ഒരു മറുപടിയും നല്കി. " ഓക്കേ ചേട്ടാ.. ചോറും മോരും പിന്നെ ഉണ്ടെങ്കിൽ കുറച്ചു തോരനും. അത്രേം മതി. ഒന്നില്ലെങ്കിലും നമ്മളൊക്കെ മലയാളികളല്ലേ ചേട്ടാ!!" മാമു സന്തോഷത്തോടെ പറഞ്ഞു. ഭക്ഷണം എടുക്കാൻ പോവുന്ന വഴിക്ക് തന്റെ metallurgy പുസ്തകം മേശപ്പുറത്തു വെച്ചിട്ടാണ് നരു പോയത്. ആ ബുക്കിനോട് അടങ്ങാത്ത ഒരു അഭിനിവേശം തോന്നിയിരുന്ന ഭായി ആ അവസരം പാഴാക്കിയില്ല. അറിവു നേടാനുള്ള വെമ്പൽ കൊണ്ട് അദ്ദേഹം ആ പുസ്തകത്തിന്റെ താളുകൾ മറച്ചു നോക്കി. അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം ഭായിക്ക് മനസ്സിലായത്‌. ആ പുസ്തകത്തിന്‌ metallurgy യുടെ പുറംചട്ട മാത്രമേ ഉള്ളൂ. അകത്തു നിറയെ ബംഗളുരുവിലെ തീയറ്ററുകളിൽ കളിക്കുന്ന സിനിമകളുടെ ലിസ്റ്റും മലയാള സിനിമയെ എങ്ങനെ പരിപോഷിപ്പിക്കം എന്നതിനെ കുറിച്ചുള്ള പ്രബന്ധങ്ങളുമായിരുന്നു. ആ വിവരം കാട്ടുതീ പോലെ പടർന്നു. തന്റെ കപട attitude പൊളിഞ്ഞതിൽ നരുവിനു ക്ഷീണം തോന്നിയെങ്കിലും ആ ക്ഷീണം മുഴുവൻ അദ്ദേഹം ഭക്ഷണം കഴിച്ചു മാറ്റിയെടുത്തു. ഊണ് കഴിഞ്ഞ് എല്ലാവരും MH ൽ അൽപനേരം വിശ്രമിക്കാനിരുന്നു. ചിലർക്ക് തങ്ങളുടെ പഴയ റൂം ഒന്ന് കൂടി കാണാനുള്ള ആഗ്രഹം ഉടലെടുത്തു. ഭായി തന്റെ സ്വന്തമായിരുന്ന C-21 കണ്ടു വിതുമ്പി. C-5 ൽ എത്തിയ അജുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. വേണുവും സജിത്തും C-17 ലക്ഷ്യമാക്കി നടന്നു. എന്നാൽ ആ മുറിയുടെ വാതിലിൽ "Permanently closed" എന്നെഴുതി വെച്ചിരിക്കുന്നു. അതിലെ വന്ന ഒരു പയ്യനോട് വേണു ചോദിച്ചു: "അനിയാ എന്താ ഈ മുറി അടച്ചിട്ടിരിക്കുന്നെ?" "ആ പണ്ടെങ്ങാണ്ടും രണ്ടു അലവലാതികൾ ഈ മുറീലിരുന്നു മൊബൈൽ ഉപയോഗിച്ചുപയോഗിച്ച് അതിനകത്ത് full radiation ആക്കി. ഈ മുറി വേറെ ആർക്കെങ്കിലും കൊടുത്താൽ അവര് തട്ടി പോവുമോ എന്ന് പേടിച്ചു വാർഡൻ ഇത് അടച്ചിട്ടു." ആ രണ്ടു അലവലാതികൾ ആണ് ആ പയ്യന്റെ മുന്നിൽ നില്ക്കുന്നത് എന്നു പറയാൻ രണ്ടു പേരുടെയും നാവു പൊങ്ങിയില്ല.

എല്ലാവരും റൂം സന്ദർശനം ഒക്കെ കഴിഞ്ഞു വന്നപ്പോൾ അൽപനേരം ക്രിക്കറ്റ്‌ കളിക്കാമെന്നായി. രണ്ടു ഗ്രൂപ്പായി തിരിഞ്ഞ്, ഒരു ഗ്രൂപ്പ് D-Top ലും മറ്റേ ഗ്രൂപ്പ് C-front ലും one pitch കളിച്ചു. വീണ്ടും നൊസ്റ്റ്. ആ സമയത്ത് നരു പിള്ളേർക്ക് Metallurgy ക്ലാസ്സ്‌ എടുക്കാൻ പോയി എന്ന് തോന്നുന്നു, കുറച്ചു ന്യൂ ജെനറേഷൻ തെറികൾ പിള്ളേര് പറയുന്നതു കേട്ടു. ഒരു അഞ്ചു മണിയോടെ എല്ലാവരും കളിയൊക്കെ അവസാനിപ്പിച്ചു. അപ്പോഴേക്കും പല ചേട്ടന്മാർക്കും ഭാര്യമാരുടെ കോൾ വന്നു തുടങ്ങിയിരുന്നു. എല്ലാവരും ഒരിക്കൽ കൂടി മെക്ക് ട്രീ ലക്ഷ്യമാക്കി നീങ്ങി. പിരിയാനുള്ള സമയമായി. എല്ലാവരും പരസ്പരം യാത്ര പറയൽ ആരംഭിച്ചു. "ഇനി എന്നാ ഇത് പോലെ വീണ്ടും?" ഭായി ചോദിച്ചു. "യതിയുടെ കല്യാണം ഉണ്ടല്ലോ. കുമരകം നല്ല സ്ഥലമാണ്. തലേ ദിവസം ഹൗസ് ബോട്ടിൽ കൂടാം. ഫുൾ ചെലവ് യതിയുടെ വക." എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ റോഹൻ പറഞ്ഞു. ആ ആശയം എല്ലാവർക്കും ഇഷ്ടപ്പെട്ടു. യതിയുടെ ചങ്കിടിച്ചു. "കല്യാണം ഒരു ബുധനാഴ്ചയാണ്. Working Day. എല്ലാവർക്കും എത്താൻ പറ്റില്ലായിരിക്കും ലേ!" യതി ഒന്നെറിഞ്ഞു നോക്കി. "ഇല്ലെടാ.. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങൾ വരും. അതും നീ ഇത്രേം നല്ല ഓഫർ വെക്കുമ്പോ എങ്ങനെയാ വരാതിരിക്കുന്നേ!!" ഓളൻ കാര്യങ്ങൾ ഒന്നൂടെ ഉറപ്പാക്കി. യതി കഷ്ടപ്പെട്ട് മുഖത്തൊരു ചിരി വരുത്തി. അങ്ങനെ ഓരോരുത്തരായി വിട വാങ്ങി തുടങ്ങി. ബാച്ചിലർ മെക്കന്മാർ എല്ലാരും ചേർന്ന് ബിനിയിൽ റൂം എടുത്തു വെള്ളമടിക്കാം എന്ന് ധാരണയായി. ആ സ്കീമിനെ കുറിച്ചറിഞ്ഞപ്പോൾ   2-3 മാരീഡ് ചേട്ടന്മാർക്ക് Temptation തോന്നിയെങ്കിലും തിരിച്ചു വീട്ടിൽ ചെല്ലുംബോഴുണ്ടാകുന്ന പുകിലോർത്ത് അത് വേണ്ടെന്നു വെച്ചു. അവസാനം ഒരു ഫൈനൽ നൊസ്റ്റിനു വേണ്ടി എല്ലാവരും ചേർന്ന് ആ പഴയ "പിസ്താ പിസ്താ കുമിലടി പിസ്താ" യും "ആരാണ്ടാ ആനപ്പുറത്തും" "ഒന്നാമേ ഒന്നാമേ" യും ഒക്കെ പാടി സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞു.. യതിയുടെ കല്യാണത്തിന് വീണ്ടും ഒത്തു ചേരാം എന്ന പ്രതീക്ഷയോടെ...

                                                        ശുഭം  

Thursday, November 8, 2012

സ്ടുടെന്റ്റ്‌ ഓഫ് ദി ഇയര്‍ !!!

 ഇത് കരന്‍ ജോഹറിന്റെ SOTY  അല്ല. വിശ്വപ്രസിദ്ധമായ GEC യിലെ പേരു കേട്ട 2006 ബാച്ചിലെ  SOTY competition- നെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കാന്‍ പോകുന്നത്. കരന്‍  ജോഹറിന്റെ ക്യാമ്പുസുകളെ വെല്ലുന്ന ക്യാമ്പസ്‌ ആണ് GEC യുടേത് . എപ്പോഴും സന്തോഷം . കളി.. ചിരി.. ആട്ടം.. പാട്ട്.. അങ്ങനെ ആഹ്ലാദത്തിന്റെ അലയടികള്‍ ആണ് GEC യുടെ ഏതു മുക്കിലും മൂലയിലും.  അങ്ങനെയുള്ള ക്യാമ്പസില്‍ ഒരു SOTY competition കൂടി നടത്തിയാല്‍ എന്താകും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. ഏതായാലും 2006 ബാച്ചിലെ നാടകീയമായ SOTY competition ലൂടെയും  അതിന്റെ  പിന്നാമ്പുറ കഥകളിലൂടെയും നമുക്കൊരു യാത്ര പോവാം. (മെക്കികളെ കുറിച്ച് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ.. ബാക്കിയുള്ളവരോട്‌ സാദരം ക്ഷമ ചോദിക്കുന്നു!!)

ഫൈനല്‍ ഇയര്‍ തുടങ്ങുന്ന സമയത്താണ് SOTY നു വേണ്ടിയുള്ള വിളംബരം കോളേജ് അധികൃതര്‍  പുറപ്പെടുവിക്കുന്നത്. 20 നും 25 നും മദ്ധ്യേ പ്രായം ഉള്ളവര്‍ 3 കളര്‍ ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റയോട് കൂടി അപേക്ഷിക്കാന്‍ ആയിരുന്നു അറിയിപ്പ്. ഉയര്‍ന്ന പ്രായ പരിധി 25 ആക്കിയത് കൊണ്ട് sure  shots ആയിരുന്ന റോഹന്‍, മാക്സി മുതലായവരുടെ അപേക്ഷകള്‍ തള്ളി പോവും എന്നുറപ്പായിരുന്നു. പ്രായ പരിധി ഉയര്‍ത്തണം എന്നും കോളേജിന്റെ അന്യായമായ നടപടിക്കെതിരെ പോരാടണമെന്നും പ്രഖ്യാപിച്ചു കൊണ്ട് റോഹനും മാക്സിയും പിന്നെ മറ്റു ചില മുതിര്‍ന്ന candidates ഉം സമരം ആരംഭിച്ചു.പക്ഷെ സമരം ആരും മുഖവിലയ്ക്കെടുത്തു പോലുമില്ല.ഒരു തികഞ്ഞ SOTY പ്രതീക്ഷയായിരുന്ന "ഓളന്‍""'' ഏതായാലും കഷ്ടിച്ച് രക്ഷപെട്ടു. കാരണം വിളംബരം പുറപ്പെടുവിക്കുന്ന സമയത്ത് അദ്ദേഹത്തിന് വെറും 24 വയസ്സും 11 മാസവുമേ പ്രായം ആയിട്ടുണ്ടായിരുന്നുള്ളൂ.പ്രായ പരിധിക്കു പുറമേ മറ്റു ചില നിബന്ധനകള്‍ കൂടി ഉണ്ടായിരുന്നു. അപേക്ഷകര്‍ക്ക്‌ മിനിമം 5 അടി പൊക്കം, 25 കിലോ തൂക്കം എന്നിങ്ങനെ ചില അടിസ്ഥാന യോഗ്യതകള്‍.:;. 25 കിലോ എന്ന നിബന്ധന വെച്ചത് , വന്‍ പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു താരത്തെ പിടിച്ചുലച്ചു- "സുജിമോന്‍!!"!!!''. ഒരാഴ്ച നിരന്തരമായി പോഷകാഹാരങ്ങളും പാലും മുട്ടയും ഒക്കെ കഴിച്ചു നോക്കിയിട്ടും സുജിമോന് 24.5 കിലോയില്‍ കൂടാന്‍ സാധിച്ചില്ല. മത്സരത്തില്‍ നിന്നും പുറത്താകാതിരിക്കുന്നതിനായി ഒരു ദിവസം സുജിമോന്‍ രഹസ്യമായി പ്രിന്‍സിയെ സമീപിച്ചു: "സാറേ.. ഒരു അര കിലോ കുറയ്ക്കാമോ?? ഞാന്‍ 24.5 യുണ്ട് !!". പക്ഷെ ആദര്‍ശവാനായിരുന്ന പ്രിന്‍സി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ പ്രൊഫഷണല്‍ എത്തിക്സിനു നിരക്കാത്തതൊന്നും തന്നെ ചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. അങ്ങനെ മറ്റൊരു sure shot കൂടി പുറത്ത് . മത്സരത്തില്‍ നിന്ന്  പുറത്തായതില്‍ വിഷമം തോന്നിയെങ്കിലും താനൊരു "crowd puller " ആണെന്ന്  വ്യക്തമായി അറിയാമായിരുന്ന സുജിമോന്‍ തന്റെ സ്ഥിരം "one -liner " ഇറക്കി ക്യാമ്പസിലൂടെ വിലസി നടന്നു: " Girls.. They are just crazy about me ...."

 ഒരു വശത്ത് കൂടി sure shots ഇങ്ങനെ കൊഴിയുമ്പോഴും മറു വശത്ത് അപേക്ഷകള്‍ കുമിഞ്ഞു കൂടുകയായിരുന്നു. പ്രധാനമായും മൂന്നു മേഖലകളിലെ പ്രകടനം കണക്കിലെടുത്താണ് SOTY  നെ തിരഞ്ഞെടുക്കുന്നത്. Academics , Arts , Sports. ഈ മൂന്നു മേഖലകളിലും പ്രാവീണ്യം തെളിയിക്കുന്നവനായിരിക്കും വിജയി. "Glamour " മാത്രം ആയിരുന്നു criterion എങ്കിലേ താന്‍ മത്സരത്തിനുള്ളൂ  എന്ന് പ്രഖ്യാപിച്ചു കൊണ്ട് മൃദു പിന്മാറി. അങ്ങനെ "Competition of Life" ആരംഭിച്ചു. നേരത്തെ സൂചിപ്പിച്ച പോലെ GEC യില്‍ എപ്പോഴും  ഉത്സവാന്തരീക്ഷം ആയതു കാരണം വിദ്യാര്‍ത്ഥികള്‍ക്ക്  കഴിവ് തെളിയിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. തീക്ഷ്ണമായ മത്സരത്തിന്റെ കാഠിന്യം സഹിക്ക വയ്യാതെ ഒട്ടേറെ പേര്‍ പാതി വഴിക്ക് മടങ്ങി. അങ്ങനെ ഒരു വര്‍ഷം അഥവാ 2 സെമെസ്റ്റെര്‍ നീണ്ടു നിന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവശേഷിച്ചത് അഞ്ചേ അഞ്ചു പേരാണ്. 1) കോളേജ് കുമാരികളുടെ heartthrob  നിക്കി. 2) ഏവരുടെയും സുഹൃത്തും പെണ്‍കുട്ടികളുടെ സഹോദരനുമായ മാമു. 3) എന്തും ചെയ്യാന്‍ ചങ്കൂറ്റമുള്ള അപ്പക്കാള  അഥവാ അപ്പു. 4) ഒരുപാട് പരാതികള്‍ പറയുമെങ്കിലും സ്നേഹസമ്പന്നനായ ഓളന്‍., 5) സര്‍വ്വജനസമ്മതനായ യതി.

വര്‍ഷാവസാനം നടക്കുന്ന കോളേജ് ഡേയുടെ  അന്നാണ് SOTY നെ പ്രഖ്യാപിക്കുന്നത്. അതിനിനി ഏതാനും നാളുകള്‍ മാത്രം ബാക്കി. ഇനിയങ്ങോട്ട് അഗ്നിപരീക്ഷയാണ്, അഥവാ "Elimination Round." അവശേഷിക്കുന്ന അഞ്ചു മത്സരാര്തികളും കൈ മെയ്  മറന്നു പ്രയത്നിക്കണം, മാത്രവുമല്ല വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ ചെയ്തു കഴിവ് തെളിയിക്കുകയും വേണം. ബാസ്കെറ്റ്ബോള്‍ വിദഗ്ദ്ധനായിരുന്ന നിക്കി കളിച്ചു കളിച്ചു കോര്‍ട്ട് അടക്കം തകര്‍ത്തു തരിപ്പണമാക്കി. മാമുവാകട്ടെ മൈക്കേല്‍ ജാക്ക്സനെ വെല്ലുന്ന തന്റെ dance moves  മുഴുവന്‍ ഷൂട്ട്‌ ചെയ്തു മൂന്നു DVD കളിലാക്കി വിതരണം ചെയ്തു കയ്യടി നേടി. അപ്പു ബൈക്ക് Scramble ചെയ്തും Table Tennis ഒറ്റയ്ക്ക് കളിച്ചും ഏവരെയും അത്ഭുതപ്പെടുത്തി. യതിയും variety യുടെ പാതയില്‍ തന്നെയാണ് സഞ്ചരിച്ചത്. തോട്ടി കൊണ്ട് മാങ്ങ പറിച്ചു നല്ല ശീലമുള്ള യതി, ആ കല അല്പം പരിഷ്ക്കരിച്ച്  ജാവലിന്‍ ത്രോ ആക്കി മാറ്റി. എറിഞ്ഞെറിഞ്ഞു യതി university റെക്കോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ വ്യത്യസ്തമായി ഒന്നും തന്നെ ചെയ്യാനില്ലാതിരുന്ന ഓളനാണ്  പെട്ടു പോയത്. Academics ലും Arts ലും Sports ലും ഒന്നും അല്ല കാര്യമെന്നും ഓളം വെക്കല്‍, തോട്ടിയിടല്‍ മുതലായവയില്‍ ആണ് യഥാര്‍ത്ഥ കഴിവ് തെളിയിക്കേണ്ടതെന്നും ഓളന്‍ പരാതി പറഞ്ഞു. Competition Rules നെതിരെ പരാതി പറഞ്ഞതിന് ഓളന്‍ "Disqualified " ആവുകയും ചെയ്തു. അങ്ങനെ ഒരാള്‍ Eliminated ആയി.

എന്താകും അടുത്തതായി സംഭവിക്കുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് GEC യിലെ അധ്യാപക-വിദ്യാര്‍ഥി സമൂഹം. നാല് പേരും അതി തീവ്രമായ planning ല്‍ ആണ്. ഒരുപാട് കണക്കു കൂട്ടലുകള്‍.  പ്രാക്ടീസ്. വര്‍ക്ക്‌ഔട്ട്‌ . ആരാകും അടുത്ത ചുവടു വെയ്ക്കുക?

പൊടുന്നനെ ഒരു ദിവസം, എന്നത്തേയും പോലെ ആഹ്ലാദവും ആഘോഷവും അലതല്ലി നിന്ന ആ GEC ക്യാമ്പസ്സിലേക്കു  ഒരു മിന്നല്‍പ്പിണരായി അപ്പു അഥവാ അപ്പക്കാള കടന്നു വന്നു. ഏവരും നോക്കി നില്‍ക്കെ അദ്ദേഹം അതിവേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും വട്ടം കറങ്ങുകയുമൊക്കെ ചെയ്തു. ആര്‍ക്കും ഒന്നും മനസ്സിലായില്ല.അല്‍പനേരം ആ കലാപരിപാടി തുടര്‍ന്നു. ചുറ്റും കൂടി നില്‍ക്കുന്നവരില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അപ്പു തന്റെ പ്രകടനം നിര്‍ത്തിയിട്ടു എല്ലാവരോടുമായി ചോദിച്ചു, "എങ്ങനെയുണ്ട് എന്റെ Moonwalk ??"
ഒരു നിമിഷ നേരത്തേക്ക് ആകെയൊരു ശ്മശാന മൂകത. അതിനു ശേഷം കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള കൂവല്‍....; ''ഐതിഹാസിക പരാജയം" അഥവാ #epic fail #. ആ ഒരു പേക്കൂത്ത് കൊണ്ട് Popularity നഷ്ടമായ അപ്പുവും അങ്ങനെ competitionല്‍  നിന്നും പുറത്തായി.

ഒന്നിനൊന്നു മിടുക്കരായ മൂന്നു പേരാണ് ഇനി അവശേഷിക്കുന്നത്. പഠിച്ചും,ബിറ്റ് വെച്ചും,കോപ്പിയടിച്ചും മാര്‍ക്ക്‌ നേടിയവര്‍..; Extra Curricular  Activitiesല്‍ അഗ്രഗണ്യര്‍; ഇവരില്‍ ആരാണ് കേമന്‍?? നേര്‍ക്കുനേര്‍ പോരാടിയാല്‍ ഗപ്പ് നിക്കി കൊണ്ട് പോയേക്കും എന്നൊരു ഭയം മാമുവില്‍ ഉടലെടുത്തു.അല്പം വളഞ്ഞ വഴി തന്നെ പ്രയോഗിക്കാന്‍ അതിനാല്‍ അദ്ദേഹം തീരുമാനിച്ചു. മാമു യതിയെ സമീപിച്ചു. കാര്യം അവതരിപ്പിച്ചു. എന്നാല്‍ തന്റെ കഴിവില്‍ തനിക്കു പൂര്‍ണ വിശ്വാസം ഉണ്ടെന്നും വളഞ്ഞ വഴിക്ക് കൂട്ട് നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും പറയാന്‍ യതിയുടെ നാവു തരിച്ചെങ്കിലും, നിക്കിയെ പുറത്താക്കാന്‍ എന്തിനും അവനും തയ്യാറായിരുന്നു. രണ്ടു പേരും തല പുകഞ്ഞാലോചിച്ചു ചില ഗൂഡ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്തു.

അടുത്ത ദിവസം ക്യാമ്പസില്‍ ഒരു ഓപ്പണ്‍ ഫോറം മാതൃകയിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി മാമുവും യതിയും നിക്കിയെ ക്ഷണിച്ചു. നിക്കി ആ ക്ഷണം സസന്തോഷം സ്വീകരിക്കുകയും ചെയ്തു. യതി ആണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ സ്വദേശം കുമരകം ആണെന്നും അത് വളരെ പ്രസശ്തമായ ഒരു tourist centre ആണെന്നും യതി പറഞ്ഞു. അനന്തരം മൈക്ക് മാമുവിനു കൈമാറി. താന്‍ ഒരു തൃപ്പൂണിത്തുറക്കാരന്‍ ആണെന്നും പ്രസിദ്ധമായ അത്തച്ചമയത്തിന്റെ നാടാണ് തന്റെതെന്നും മാത്രം പറഞ്ഞു കൊണ്ട്  മാമു നിക്കിക്ക് അവസരം നല്‍കി.മറ്റൊന്നും ആലോചിക്കാതെ നിക്കി പ്രഭാഷണം ആരംഭിച്ചു."ഞാന്‍ അങ്കമാലിക്കരനാണ്.. എന്റെ വീടിന്റെ പിറകു വശത്താണ്  നെടുമ്പാശേരി എയര്‍പോര്‍ട്ട്... ഞങ്ങള്‍ കൊടുത്ത സ്ഥലം കൊണ്ടാണ് എയര്‍പോര്‍ട്ട് പണിതത്..." പൊളിയുടെ മാലപ്പടക്കത്തിനു അവിടെ തിരി കൊളുത്തപ്പെട്ടു . അത് തന്നെയായിരുന്നു മാമുവിനും യതിക്കും വേണ്ടിയിരുന്നത്. അങ്കമാലിയെ കുറിച്ച് പറഞ്ഞാല്‍ നിക്കിക്ക് സ്ഥലകാലബോധം നഷ്ട്ടപെടുമെന്നും അവന്‍ പൊളിയുടെ  ലോകത്തേക്ക് ആഴ്ന്നിറങ്ങി ചെല്ലുമെന്നും അവര്‍ക്ക് നന്നായി അറിയാമായിരുന്നു. ഇതൊന്നും മനസ്സിലാക്കാതെ നിക്കി പൊളി തുടര്‍ന്ന് കൊണ്ടിരുന്നു. ക്രമേണ സദസ്സില്‍ നിന്ന് കൂട്ടച്ചിരിയായി. സഹികെട്ട് കുറെ പേര്‍ എണീറ്റ്‌ പോയി. പക്ഷെ നിക്കി നിര്‍ത്തിയില്ല.ഒടുക്കം ഒരു മനുഷ്യായുസ്സിലെ മുഴുവന്‍ പൊളിയും അല്‍പ നിമിഷം കൊണ്ട് പൊളിച്ചു നാട്ടുകാരെ വെറുപ്പിച്ചു എന്ന കുറ്റത്തിന് നിക്കിയെ പുറത്താക്കാന്‍ വിധികര്‍ത്താക്കള്‍ നിര്‍ബന്ധിതരായി. ഒരേ സമയം നിഷ്കളങ്കതയുടെയും വഞ്ചനയുടെയും ഇരയായി മാറുകയായിരുന്നു നിക്കി അവിടെ. തങ്ങളുടെ കെണിയില്‍ നിക്കി വീണത്‌ കണ്ടു സന്തോഷിച്ചു മാമുവും യതിയും കൈ കൊടുത്തു പിരിഞ്ഞു.

അങ്ങനെ ഏവരും കാത്തിരുന്ന Final Day വന്നെത്തി. SOTY നെ പ്രഖ്യാപിക്കുന്ന ദിവസം. പതിവ് പ്രസംഗങ്ങള്‍,കലാപരിപാടികള്‍ എല്ലാം അരങ്ങേറി. ഒടുവില്‍ ആ മുഹൂര്‍ത്തം സമാഗമമായി.വിധികര്‍ത്താവ്‌ വേദിയില്‍ വന്നു. അദ്ദേഹം സദസ്സിനോടായി പറഞ്ഞു: " ഇത്രയ്ക്ക് വാശിയേറിയ ഒരു മത്സരം ഈ ക്യാമ്പസ്സിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല.രണ്ടു ഭാവി വാഗ്ദാനങ്ങള്‍., എല്ലാത്തിലും സമാസമം. ഇവരില്‍ ആരെ തിരഞ്ഞെടുക്കണം എന്ന് ഞങ്ങള്‍ക്ക് തീരുമാനിക്കാന്‍ സാധിച്ചില്ല!!" എന്നിട്ട് അദ്ദേഹം മാമുവിനോടും യതിയോടുമായി ചോദിച്ചു- "നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ??"
ആകാംക്ഷയും സന്തോഷവും സസ്പെന്‍സും എല്ലാം ചേര്‍ന്ന് വികാരാധീനനായി നില്‍ക്കുകയായിരുന്ന യതി പൊടുന്നനെ മാമുവിനെ നോക്കി പറഞ്ഞു: "മാമു, You deserve it.. നീ എടുത്തോ ഈ ട്രോഫി!!!"
മാമു ഗദ്ഗദകണ്ടനായി: "ഇല്ലെടാ യതി.. ഞാനിത് അര്‍ഹിക്കുന്നില്ല.. You are the man!!!"
"പറ്റില്ല മാമു.. സന്തോഷപൂര്‍വ്വം ഞാന്‍ ഈ ട്രോഫി നിനക്ക് നല്‍കുന്നു!!" യതി വീണ്ടും തന്റെ മഹത്വം തെളിയിച്ചു.
"പൂജാബിംബം മിഴി തുറന്നു... താനേ നട തുറന്നു.." എന്ന ഗാനം എവിടെ നിന്നോ ഒഴുകിയെത്തി. രണ്ടു പേരും കെട്ടിപ്പിടിക്കലായി.. പൊട്ടിക്കരച്ചിലായി. ഒടുവില്‍ കാര്യങ്ങള്‍ക്കു ഒരു തീരുമാനം ആവുന്നില്ലെന്നു കണ്ട് , സ്റ്റെയ്ജില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി വന്നു പറഞ്ഞു.
 "Listen  Guys.. എന്റെ മുത്തശ്ശി പഠിപ്പിച്ച ഒരു ടെക്നിക് ഉണ്ട്. രണ്ടു കളം വരയ്ക്കുക. ഓരോന്നിലും ഓരോ പേരെഴുതുക. എന്നിട്ട് കണ്ണടച്ച് നല്ലോണം പ്രാര്‍ഥിച്ചു ഒരു ഇല നിലത്തിടുക. ഇല ആരുടെ കളത്തില്‍ വീഴുന്നുവോ അയാള്‍ക്ക്‌ തീരുമാനിക്കാം വിജയി ആരാണെന്നു.. എന്താ, നമുക്ക് ആ ഐഡിയ ഒന്ന് use ചെയ്തു കൂടെ??"
ആ ഐഡിയ തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടു . അങ്ങനെ കളങ്ങള്‍ വരച്ചു. ഒന്നില്‍ യതിയുടെ പേര്. മറ്റതില്‍ മാമു.പെണ്‍കുട്ടി തന്നെ കണ്ണടച്ച് ഇലയിട്ടു. ഷാജി കൈലാസിന്റെ സിനിമയില്‍ കാണുന്ന പോലെ ഇല ഇങ്ങനെ സ്ലോ മോഷനില്‍ നിലത്തേക്ക് വീഴുകയാണ്.. എല്ലാവര്ക്കും ആകാംക്ഷ.. ആരെയാകും ഭാഗ്യം തുണയ്ക്കുക?? ഒടുവില്‍ സ്ലോ മോഷനിലൂടെ ഇല നിലത്തു വീഴാറായി. യതിയും മാമുവും കണ്ണടച്ചു.
"യതി!!!!!!". അതെ, യതിയുടെ കളത്തിലാണ് ഇല വീണത്‌....! .; യതിയും മാമുവും കെട്ടിപ്പിടിച്ചു.മാമുവിന്റെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു വീണു. അവന്‍ സദസ്സിലെ എല്ലാരേയും നോക്കി കൈ വീശി. 2 സുന്ദരികളായ പെണ്‍കുട്ടികള്‍ ആ വിലമതിക്കാനാകാത്ത ട്രോഫിയുമായി വേദിയിലേക്ക് നടന്നു വന്നു. യതി അതെടുത്ത് മാമുവിനു നേരെ തിരിഞ്ഞു. മാമു ഇരു കൈകളും നീട്ടി. പക്ഷെ Twist. ട്രോഫി യതി കൊടുത്തില്ല.കൊടുത്തില്ല എന്ന് മാത്രമല്ല, യതി അതെടുത്തു വിജയശ്രീലാളിതനായി ഉയര്‍ത്തിക്കാണിച്ചു. എന്നിട്ട് മാമുവിനോടായി പറഞ്ഞു:
"സോറി അളിയാ.. ഇല വീണാല്‍ ട്രോഫി നിനക്ക് തരാമെന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ.. വേണെങ്കില്‍ ആദ്യമേ എടുത്തോളാന്‍ ഞാന്‍ പറഞ്ഞതല്ലേ.. അപ്പൊ നീ കേട്ടില്ല.. അനുഭവിച്ചോ. I am  the student of the year !! Yeehaaa !!!!"
എല്ലാം ഇളിഭ്യനായി കേട്ട് കൊണ്ട് നില്‍ക്കാനേ മാമുവിനു കഴിഞ്ഞുള്ളു.അപ്പോഴേക്കും യതിയെ വാരിപ്പുണരാന്‍ സുഹൃദ് വലയം സ്റ്റെയ്ജിലേക്ക് ഇടിച്ചു കയറി. എന്തോ പോയ അണ്ണാനെ പോലെ മാമു അവിടെ തന്നെ നിന്നു. SOTY ട്രോഫിയുമായി യതിയെ ചുമലിലേറ്റി ആരാധകര്‍ വേദിക്ക് താഴെയിറങ്ങി. മുദ്രാവാക്യങ്ങളും ആര്‍പ്പുവിളികളുമായി അവര്‍ തിമിര്‍ത്താടി.

സദസ്സിനു പുറത്തെ ആഘോഷങ്ങളും സദസ്സിനു പിന്നിലെ ചരടുവളികളും എല്ലാം കണ്ടും കേട്ടും ആസ്വദിച്ചും കൊണ്ട് ആ വേദിയുടെ അരികിലെവിടെയോ ആയി ഒരാള്‍ മാറി നില്‍പ്പുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കള്‍ ജയിക്കുന്നതിനു വേണ്ടി മാത്രം SOTY competition ല്‍  പോലും പങ്കെടുക്കാതിരുന്ന ഒരാള്‍, സുഹൃത്തുക്കളുടെ സന്തോഷത്തിനു വേണ്ടി തനിക്കു കിട്ടുമായിരുന്ന എല്ലാ ബഹുമതികളെയും തെല്ലും ലാഭേച്ചയില്ലാതെ തട്ടി മാറ്റിയ ഒരു മഹദ് വ്യക്തി.. ക്ഷണികമായ ഈ ആഹ്ലാദപ്രകടനങ്ങള്‍ എല്ലാം സന്തോഷപൂര്‍വ്വം കണ്ടു കൊണ്ട് അയാള്‍ ആ വേദിയില്‍ നിന്നും ദൂരേക്ക്‌ നടന്നു നീങ്ങി.. ആരുടേയും ശ്രദ്ധയില്‍പ്പെടാതെ...

ആ ഒരാള്‍...,,,  REMO!!!! The Real Student Of The Year !!!!

                                             ശുഭം 


Monday, August 22, 2011

ലങ്കാദഹനം!!!

 വിവാഹത്തോടനുബന്ധിച്ചു ബാച്ചിലേഴ്സ് പാര്‍ട്ടി കൊടുക്കുക എന്നത് സര്‍വ സാധാരണം ആണല്ലോ. എന്നാല്‍ ഈയിടെ ഇറങ്ങിയ ചില ഹോളിവുഡ് - ബോളിവുഡ് പടങ്ങളില്‍ ബാച്ചിലേഴ്സ് പാര്‍ട്ടി എന്നുള്ളത് ബാച്ചിലേഴ്സ് ട്രിപ്പുകള്‍ക്ക് വഴി മാറി കൊടുക്കുന്ന പ്രവണതയാണ് നമ്മള്‍ കണ്ടു വരുന്നത്. വിവാഹത്തിന് മുന്‍പ് സുഹൃത്തുക്കളുമായി ഒരു യാത്ര.. യാത്ര എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര യാത്ര. അങ്ങനെ ഒരു യാത്രയ്ക്ക് നമുക്കും പോകണം എന്ന് സ്നേഹസമ്പന്നനായ ഒരു വ്യക്തി ഞങ്ങള്‍ രണ്ടു മൂന്നു സുഹൃത്തുക്കളോട് ആവശ്യപെട്ടപ്പോള്‍ അത് നിരാകരിക്കാന്‍ ഞങ്ങള്‍ക്കായില്ല.ആ വ്യക്തിയുടെ വിവാഹം ഉടനെ തന്നെ നടക്കും/നടന്നേക്കാം/നടന്നു, ഇതില്‍ ഏതു വേണമെങ്കിലും അനുമാനിക്കാം. കയ്യില്‍ നയാ പൈസ ഇല്ലെന്ന സത്യം അറിയിച്ചപ്പോള്‍ ഈ ട്രിപ്പ്‌ അവന്‍ സ്പോണ്സര്‍ ചെയ്യുന്നതാണെന്നും അത് കൊണ്ട് കാശിന്റെ കാര്യം ഓര്‍ത്തു വേവലാതിപ്പെടേണ്ട എന്നും നല്ലവനായ ആ വ്യക്തി ഞങ്ങളെ അറിയിച്ചു. അങ്ങനെ ട്രിപ്പ്‌ പോകാനുള്ളവരുടെ അന്തിമ പട്ടികയായി. ആര്‍മാദത്തിനായി ഒരു സ്ഥലവും കണ്ടു പിടിച്ചു.. ശ്രീലങ്ക!! ഇന്ത്യയിലെ ആര്‍മാദം ഒന്നും ഒരു ആര്‍മാദം അല്ല. അതിനു ശ്രീലങ്കയില്‍ തന്നെ പോണം. ശ്രീലങ്കയെങ്കില്‍ ശ്രീലങ്ക. പോയികളയാം!! ഒന്നില്ലെങ്കിലും വല്ല പുലികളുടെ തോക്കിന്റെ ഇരയാവുകയെങ്കിലും ചെയ്യാം. അങ്ങനെ ഔതയും കോരയും മത്തായിയും പിന്നെ അടിയനും കൂടി യാത്രയായി. ലങ്കാ ദഹനത്തിനായി...  

ചെന്നൈയില്‍ നിന്നായിരുന്നു ലങ്കയിലേക്കുള്ള പുഷ്പകവിമാനം. അതും അതിരാവിലെ. അതു കൊണ്ട് തലേന്ന് രാത്രി തന്നെ എയര്‍പോര്‍ട്ടില്‍ പോയി അട്ടിയിട്ടു. വൈകി ഓടലിനും ട്രിപ്പു മുടക്കലിനും പേര് കേട്ട ഒരു വിമാന കമ്പനിയെയാണ് ഞങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായി കൃത്യ സമയത്ത് തന്നെ പേടകം ടേക്ക് ഓഫ് ചെയ്തു. അല്‍പ സമയത്തിന് ശേഷം ഭക്ഷണം വന്നു. അതൊക്കെ കഴിച്ചു ഞങ്ങള്‍ എല്ലാവരും കാപ്പി/ചായ കുടിക്കാനായി കാത്തിരിക്കുകയാണ്. വിമാനത്തില്‍ അല്പം പ്രായമായ ഒരു സ്ത്രീയും ഒരു യുവതിയും പിന്നെ ഒരു യുവാവും ആണ് യാത്രികരുടെ സേവനത്തിനായി ഉണ്ടായിരുന്നത്. അതില്‍ പ്രായമായ സ്ത്രീ ചായയും യുവതി കാപ്പിയും ആണ് സെര്‍വ് ചെയ്തിരുന്നത്. ന്യായമായും ഞങ്ങള്‍ കാപ്പി തന്നെ കുടിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ കാപ്പിയുമായി യുവതി ഞങ്ങളുടെ നേരെ പതുക്കെ നടന്നെത്തി.  എനിക്കും ഔതക്കും മത്തായിക്കും കാപ്പി കിട്ടി. കോരയുടെ കപ്പിലേക്ക് പകരാന്‍ നോക്കിയപ്പോള്‍ കാപ്പി തീര്‍ന്നിരിക്കുന്നു. "I will get your coffee right now, sir!" എന്ന് പറഞ്ഞു യുവതി നടന്നു നീങ്ങി. കോര യുവതിയുടെ വരവും കാത്തു ഇരിക്കാന്‍ തുടങ്ങി. എന്നാല്‍ കാപ്പി കൊണ്ട് വന്നതാകട്ടെ യുവാവാണ്. കാത്തിരുപ്പിന്റെ വേദനയും യുവതിയുടെ അവഗണനയും നമ്മുടെ കോരയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. "എനിക്ക് വേണ്ടെടോ ഉവ്വേ തന്റെ കാപ്പി" എന്നാക്രോശിച്ചു കൊണ്ട് കോര ആ യുവാവിനെ മടക്കി അയച്ചു. കോരയുടെ ഈ ദയനീയാവസ്ഥയെ പരിഹസിച്ചു കൊണ്ട് ഞങ്ങള്‍ കിട്ടിയ കാപ്പി മോന്താന്‍ ആരംഭിച്ചു. പഞ്ചസാരയും പാല്‍പ്പൊടിയും കപ്പിലേക്ക് നമ്മള്‍ തന്നെ കൊട്ടി ഇടണമല്ലോ. പാല്‍പൊടിയുടെ പാക്കറ്റ് അടിയന്‍ പൊട്ടിക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ല. ഒടുക്കത്തെ മല്ല്!! എന്റെ മസിലുപിടിത്തം കണ്ടു കോര അത് കടിച്ചു പൊട്ടിക്കാന്‍ ഉപദേശിച്ചു. "എടെ എടെ വിട്ടു പോടെ.. നമ്മള്‍ ഇതൊക്കെ കുറെ കണ്ടതാ.." ഞാന്‍ അവനെ പുച്ച്ചിച്ചു.  വീണ്ടും മല്‍പ്പിടുത്തം തുടര്‍ന്നു. ഒടുവില്‍ ആ പാക്കെറ്റ് നെടുകെ പിളര്‍ന്നു. പാല്‍പൊടി മുഴുവന്‍ മുമ്പിലത്തെ സീറ്റില്‍ ഇരുന്ന അമ്മച്ചിയുടെ തലയിലും ചായക്കപ്പിലും. തലയില്‍ വീണത്‌ അവര്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു. എന്നാലും ചായക്കപ്പിലേക്ക് പാല്‍പൊടി എവിടെ നിന്ന് വന്നു എന്നായി അവര്‍ . അവര്‍ തിരിഞ്ഞു ഞങ്ങളെ നോക്കി. ഞങ്ങള്‍ ഒന്നും അറിയാത്ത പോലിരുന്നു. വിമാനത്തിലൊക്കെ ഇപ്പൊ ആവശ്യാനുസരണം പാല്‍പൊടി മുകളില്‍ നിന്ന് വിതറുകയാണോ  എന്നവര്‍ക്ക് തോന്നി കാണും. അവര്‍ ഒരു മാന്യയായ സ്ത്രീ ആയതു കൊണ്ട് അധികം പ്രശ്നത്തിനൊന്നും  നിന്നില്ല. പിന്നീടുള്ള യാത്രയില്‍ ഞാന്‍ വെറും ജീവച്ചവം ആയി അവന്മാരുടെ കളിയാക്കലുകള്‍  കേട്ടു കൊണ്ടിരുന്നു. 

ഒടുവില്‍ ഞങ്ങള്‍ കൊളംബോ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്തു. ട്രാവല്‍ എയ്ജെന്റിന്റെ വക ഹൃദ്യമായ സ്വീകരണം. യാത്രയ്ക്ക് നല്ല വണ്ടി. തമിഴും ഇംഗ്ലീഷും സംസാരിക്കുന്ന ഒരു ഗൈഡും. ആദ്യ പടിയായി ഞങ്ങള്‍ കാന്‍ഡി എന്ന സ്ഥലത്തേക്ക് യാത്രയായി. യാത്രാമധ്യേ സേവയ്ക്കുള്ള ഉപാധികള്‍ വാങ്ങി സ്റ്റോക്ക്‌ ചെയ്തു. അങ്ങനെ അടിച്ചടിച്ചും തമാശകള്‍ പറഞ്ഞും ഇടയ്ക്കു കുറെ സ്ഥലങ്ങളില്‍ ഫോട്ടോ സെഷന്‍ നടത്തിയും ഞങള്‍ കാന്‍ഡി വരെയെത്തി. അവിടെ ചെന്ന് ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്തു. അല്പം വിശ്രമത്തിന് ശേഷം സ്ഥലം കാണാനിറങ്ങി. ശ്രീലങ്കയുടെ  സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന സ്പെഷ്യല്‍ "കാന്‍ഡിയന്‍ ഡാന്‍സ്" ഉണ്ടെന്നും അത് മിസ്സ്‌ ആക്കരുതെന്നും ഗൈഡ് ഞങ്ങളോട് പറഞ്ഞു. കാന്‍ഡിയില്‍ വന്നിട്ട് കാന്‍ഡിയന്‍ ഡാന്‍സ് കണ്ടില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം.ഒന്നും ആലോചിച്ചില്ല, ടിക്കറ്റ്‌ എടുത്തു കേറി.  അകത്തു കുറെ വെളുത്ത സായിപ്പന്മാരും പിന്നെ ഞങ്ങളെ പോലെ കുറച്ചു നാടന്‍ സായിപ്പന്മാരും. ഡാന്‍സ് തുടങ്ങി ഏറെ കഴിയുന്നതിനു മുന്‍പേ തന്നെ മനസ്സിലായി ഗൈഡ് നമുക്കിട്ടു പണി തന്നതാണെന്ന്. കുറെ ചേട്ടന്മാരും ചേച്ചിമാരും കൂടി എന്തൊക്കെയോ പാടി എന്തൊക്കെയോ ചുവടുകള്‍ വെക്കുന്നു. ( യഥാര്‍ത്ഥ സാംസ്കാരിക സ്നേഹികള്‍ ക്ഷമിക്കണം.. ഇത് ഞങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല എന്നെ ഉദ്ദേശിച്ചുള്ളൂ !!). കാശ് കൊടുത്തതല്ലേ എന്ന് കരുതി ഒരു പത്തു പതിനഞ്ചു മിനിറ്റ് ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു. ക്ഷമ കെട്ടപ്പോള്‍ കോര പറഞ്ഞു പോകാം എന്ന്. നോക്കുമ്പോഴുണ്ട് മത്തായി അവിടിരുന്നു പൂക്കുറ്റി ഉറക്കം. ഞങ്ങള്‍ കുറച്ചു നേരം അവനെ നോക്കി ഇരുന്നു. സ്റ്റെയ്ജിലെ പാട്ടിന്റെ താളത്തിനൊപ്പം അദ്ദേഹത്തിന്റെ തലയും ഇരുന്നു ആടുന്നുണ്ട്. ഒടുവില്‍ കോര അവനെ വിളിച്ചു.. "വാടാ പോവാം.." ഞെട്ടി എണീറ്റ്‌ മത്തായി മറുപടി പറഞ്ഞു.. "ഏയ്‌ പോടാ അവിടുന്ന്.. തീര്‍ന്നിട്ട് പോവാം". "ഉറക്കം തീര്‍ന്നിട്ട് പോവാം എന്നാണോ അളിയാ.." ഔതയുടെ മറുചോദ്യം. അതിനു മത്തായിക്ക് മറുപടി ഉണ്ടായില്ല. അങ്ങനെ ഞങ്ങള്‍ നാല് പേരും അവിടുന്ന് ഇറങ്ങി. ആരെങ്കിലും ആദ്യം ഇറങ്ങാന്‍ കാത്തിരുന്നെന്നോണം ഞങ്ങള്‍ടെ പിറകെ വേറെ കുറച്ചു പേരും ഇറങ്ങി. വീണ്ടും കാന്‍ഡിയില്‍ കാഴ്ച കാണല്‍ തുടര്‍ന്നു. ഒടുക്കം തെങ്ങില്‍ നിന്ന് ചെത്തി എടുക്കപെട്ടു എന്ന് അവകാശപ്പെടുന്ന ഒരു പ്രത്യേക പാനീയവും മേടിച്ചു കൊണ്ട് ഞങ്ങള്‍ റൂമിലേക്ക്‌ പോയി. ആ രാത്രി അതുമായി കഴിഞ്ഞു കൂടി. 

Bed and Breakfast ആണ് ഞങ്ങളുടെ പാക്കേജ്. അതായത് ഉച്ചയ്ക്കും രാത്രിയും കയ്യീന്ന് കാശ് മുടക്കി കഴിക്കണം എന്നര്‍ത്ഥം. അതിനു കുറച്ചു പുളിക്കും. മലയാളികളുടെ അടുത്താ കളി.. Breakfast timing ഞങ്ങള്‍ ആദ്യമേ തന്നെ അന്വേഷിച്ചു വെച്ച്. ആറു മണി മുതല്‍ പത്തു മണി വരെ ആണ് സമയം. ഒരു ഒമ്പതെ മുക്കാല്‍ ആയപ്പോ ഞങ്ങള്‍ അങ്ങ് കേറി. ആന കരിമ്പിന്‍ തോട്ടത്തില്‍ കേറുന്ന പോലെ. നാല് പേര് ചേര്‍ന്ന് പതിനാലു പേരുടെ ഭക്ഷണം അകത്താക്കി. പാവം ഹോട്ടല്‍ ജീവനക്കാര്‍ . നോക്കി നിക്കുകയല്ലാതെ അവര്‍ക്ക് വേറെ നിവര്‍ത്തി ഇല്ലായിരുന്നു. ഒടുവില്‍ കാന്‍ഡിയിലെ ഹോടെലും മുടിപ്പിച്ചു യാത്രയും പറഞ്ഞു ഞങ്ങള്‍  നേരെ കൊളംബോയിലേക്ക്  വെച്ചു പിടിച്ചു. തലസ്ഥാന നഗരം. നല്ല സ്ഥലം. പഴമയും പുതുമയും ഒരു പോലെ സമന്വയിക്കപ്പെട്ടിരിക്കുന്നു. ചെക്ക്‌ ഇന്‍ ചെയ്യലും സ്ഥലം കാണലും ഒക്കെ കഴിഞ്ഞു വൈകുന്നേരം ആയപ്പോള്‍ എല്ലാവര്‍ക്കും പബ്ബില്‍ പോണം. നമ്മുടെ ഗൈഡ് അവിടുത്തെ മുന്തിയ ഒരു പബ്ബില്‍ തന്നെ കൊണ്ട് ചെന്നാക്കി. രാത്രി ഏതു കോലത്തില്‍ ആയാലും സ്വയം റൂമില്‍ എത്തിയെക്കണം എന്നും പറഞ്ഞു  അദ്ദേഹം സ്കൂട്ട് ആയി. അങ്ങനെ എന്‍ട്രി ഫീയും കൊടുത്തു അകത്തു കേറി. അവിടെ വമ്പന്‍ ഡാന്‍സും പാട്ടുമൊക്കെ നടക്കുന്നുണ്ട്. ഡാന്‍സൊക്കെ കളിക്കണമെങ്കില്‍ ഒരു പെരുപ്പൊക്കെ വേണ്ടേ. അത് കൊണ്ട് ആദ്യം തന്നെ രണ്ടെണ്ണം പിടിപ്പിച്ചു. അപ്പോഴേക്കും മത്തായി ഫിറ്റ്‌ ആയി. ഞങ്ങളാരും ആയില്ല. എന്നാ ഒരെണ്ണം കൂടി അടിക്കാം എന്നായി. പക്ഷെ മത്തായി സമ്മതിക്കുന്നില്ല. " നിനക്കും നിനക്കും നിനക്കും ഞാന്‍ വാങ്ങി തരും കള്ള്.. പക്ഷെ പതിനൊന്നു മണി കഴിയണം.." മത്തായി ഞങ്ങള്‍ മൂന്നു പേരോടുമായി പറഞ്ഞു. "അതെന്താ അളിയാ രാഹു കാലം വല്ലതും ആണോ?" ഔത ചോദിച്ചു. അത് മത്തായിക്കത്ര ഇഷ്ടപെട്ടില്ല. 
"എടാ.. നീയൊക്കെ ബിസിനെസ്സ് കണ്ടിട്ടുണ്ടോടാ.. ബിസിനെസ്സ്.. ഞാന്‍ കണ്ടിട്ടുണ്ട്... എന്നെ ഒരുത്തനും പഠിപ്പിക്കേണ്ടാ!!" മത്തായി ക്ഷുഭിതനായി. ഈ പബ്ബില്‍ എന്ത് ബിസിനസ് നടത്തുന്ന കാര്യം ആണിവന്‍ പറയുന്നത് എന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഞങ്ങള്‍ അവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ മത്തായിയുണ്ടോ വഴങ്ങുന്നു. "University of Cleopatra" യില്‍ നിന്നും ബിസിനസ്സില്‍ ബിരുദാനന്തര ബിരുദം നേടിയവനാണ് ഞാനെന്നും പതിനൊന്നു മണി കഴിയാതെ ഒരു തുള്ളി മദ്യം പോലും വാങ്ങില്ല എന്നും അദ്ദേഹം കട്ടായം പറഞ്ഞപ്പോള്‍ അവനെ ഇട്ടിട്ടു ഞങ്ങള്‍ കൌണ്ടെറില്‍ പോയി അടിച്ചു. കുറച്ചു നേരമായിട്ടും അദ്ദേഹത്തെ ഞങ്ങള്‍ മൈന്‍ഡ് ചെയ്യതിരുന്നപ്പോ അദ്ദേഹത്തിനു മനസ്സിലായി പണി പാളിയെന്ന്. പിന്നെ അധികം ജാഡ കാണിക്കാതെ അദ്ദേഹവും ഞങ്ങളോടൊപ്പം കൂടി. എന്നാല്‍ മദ്യപിച്ചു കഴിഞ്ഞപ്പോള്‍ പേക്കൂത്ത് കാണിക്കുന്നതിന് പകരം ഞങ്ങളിലെ പൗരബോധം ഉണരുകയാണ് ഉണ്ടായത്. ഒരു പക്ഷെ ഒരു പബ്ബില്‍ സാമൂഹ്യസേവനം ചെയ്യുന്ന ആദ്യത്തെ സംഘം യുവാക്കള്‍ എന്ന ഖ്യാതി ഞങ്ങള്‍ക്കയിരിക്കും. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്ക് വേണ്ടി മത്തായി ഭാവി വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു. ഒന്‍പതാം ക്ലാസിലെ സിലബസ്സിനെ കുറിച്ച് ഒരു ധാരണ കൊടുക്കുകയും ചെയ്തു. അടിയനാകട്ടെ മോതിരം ഇല്ലാത്തവര്‍ക്ക് കല്ലു പതിപ്പിച്ച മോതിരങ്ങള്‍ ദാനം ചെയ്തു. ഔത നിലത്തു വീണ മദ്യം മുഴുവന്‍ ഒരു വൈപര്‍ കണക്കെ തുടച്ചു വൃത്തിയാക്കി. കോരയാകട്ടെ ആദര്‍ശത്തെ കുറിച്ച് അവിടെയുള്ളവര്‍ക്ക് ഒരു ബോധവല്‍ക്കരണ ക്ലാസ് കൊടുക്കുകയും ചെയ്തു. അങ്ങനെ അന്ന് ആ പബ്ബില്‍ വന്ന സകലരെയും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചു കൊണ്ട് വരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 

രാത്രി നേരത്തെ വന്നു കിടന്നുറങ്ങിയത് കൊണ്ട് പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കാനേ തോന്നിയില്ല. പക്ഷെ പത്തു മണിക്ക് മുന്‍പ് ഫുഡ് അടിക്കണം എന്ന ചിന്ത എല്ലാരുടെയും ഉപബോധ മനസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് മനസ്സില്ല മനസ്സോടെ എല്ലാരും എണീറ്റു. അന്നും രാവിലെ വയറു നിറയെ വെട്ടി വിഴുങ്ങി. അനന്തരം കൊളംബോയില്‍ ഒരു നഗര പ്രദക്ഷിണം. വൈകീട്ട് ഒരു ബീച്ച് സവാരി. ബീച്ചില്‍ നിന്ന് ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു ഹോട്ടെലില്‍ എത്തി. റേറ്റ് ചോദിച്ചപ്പോ ഡ്രൈവറുടെ വക മുട്ടന്‍ കോമഡി. 1500 രൂപയത്രേ. (ശ്രീലങ്കന്‍ രൂപയാണെങ്കില്‍ പോലും!!). അത്രയും തരില്ല എന്ന് ഞങ്ങള്‍ . വാങ്ങിയിട്ടേ പോകൂ എന്നയാള്‍ . ഒടുവില്‍ ആള് കൂടി. അവിടെ ഉണ്ടായിരുന്ന ഓട്ടോക്കാര് പോലും പറഞ്ഞു 1500 കടന്ന കയ്യായി പോയി എന്ന്. പക്ഷെ പുള്ളി സമ്മതിക്കില്ല. ഒടുക്കം ഇയാള് എന്താന്നു വെച്ചാ ചെയ് എന്ന ലൈനില്‍ ഞങ്ങള്‍ ഹോടെലിനു അകത്തു കേറി. അങ്ങോട്ട്‌ അയാള്‍ക്ക്‌ പ്രവേശനം നിഷിദ്ധമായിരുന്നു. സിന്‍ഹളീസ് ഭാഷയില്‍ അദ്ദേഹം എന്തൊക്കെയോ മഹദ് വചനങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. "നിന്നെയൊക്കെ കാവിലെ പാട്ട് മത്സരത്തിനു കണ്ടോളാടാ" എന്നായിരിക്കും. അങ്ങനെ ഏതൊരു ട്രിപ്പിലും അനിവാര്യമായിട്ടുള്ള ആ ഒരു വഴക്ക് ഇവിടെയും സംഭവിച്ചു. 

പിറ്റേന്ന് മടക്ക യാത്രയാണ്. അതി രാവിലെ ചെക്ക്‌ ഔട്ട്‌ ചെയ്തു airportil എത്തണം.എന്നാലോട്ടു  ഭക്ഷണം കഴിക്കാതെ പോരാനും തോന്നുന്നില്ല. ഒടുക്കം ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുണര്‍ത്തി ഭക്ഷണം ഉണ്ടാക്കിച്ചു കഴിച്ചു. അങ്ങനെ അണപൈ പാഴാക്കിയില്ല എന്ന ചാരിതാര്‍ത്യത്തോടെ ഞങ്ങള്‍ പടിയിറങ്ങി. കൊളംബോ എന്നാ നഗരത്തോട് യാത്ര പറഞ്ഞു തിരികെ വിമാനത്തില്‍  ചെന്നൈയിലേക്ക് വരുമ്പോള്‍ പാല്‍പ്പൊടി വിതരാതെ കാപ്പി കുടിക്കാന്‍ അടിയന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചെന്നൈയില്‍ വച്ച് ഞങ്ങള്‍  പല വഴിക്കായി. ഇനി അടുത്ത ട്രിപ്പ്‌ എന്നാണെന്നോ എവിടെക്കാണ്‌ എന്നോ ഒരു ധാരണയില്‍ എത്താന്‍ കഴിയാതെ ഞങ്ങള്‍ തല്കാലത്തേക്ക് ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു. മനസ്സില്‍ നിറയെ മധുരിക്കുന്ന ഒരുപാട് ലങ്കന്‍ ഓര്‍മകളുമായി.... 


                                                         ശുഭം!!!  

Tuesday, February 15, 2011

വാലന്റൈന്‍സ് ഡേ!!!

   കയ്യിലുള്ള ജോലിയും കളഞ്ഞു വീട്ടില്‍ വന്നു കുത്തി ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസമായി. വീട്ടുകാരെയും നാട്ടുകാരെയും അത്യാവശ്യം വെറുപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ബോധോദയം ഉണ്ടായി. ബംഗ്ലൂര്‍ക്ക് വണ്ടി കേറാമെന്ന്. അവിടെ ചെന്നു ആത്മ മിത്രത്തിന്റെ ഫ്ലാറ്റിലേക്ക് വലിഞ്ഞു കേറി. എത്ര നാള്‍ നിക്കേണ്ടി വരുമെന്നോ എന്ത് ചെയ്യുമെന്നോ എന്നതിനെ കുറിച്ചൊന്നും യാതൊരു ധാരണയുമില്ല. പോകുന്നിടത്തോളം പോട്ടെ എന്ന് കരുതി. അങ്ങനെ പ്രത്യേകിച്ച് സംഭവവികാസങ്ങള്‍  ഒന്നും ഉണ്ടാകാതെ കുറച്ചു ദിവസങ്ങള്‍ നീങ്ങി. അപ്പോഴാണ്‌ ലോകമെമ്പാടുമുള്ള കമിതാക്കള്‍ക്ക് വേണ്ടിയുള്ള ആ ദിനം വന്നെത്തുന്നത്. ഫെബ്രുവരി 14 . വാലന്റൈന്‍സ് ഡേ. പുച്ഛമാണ് അത് കേള്‍ക്കുമ്പോള്‍ തന്നെ(അല്ലാതെ പ്രണയിക്കുന്നവരോടുള്ള അസൂയ അല്ല!!). ഒരു കമിതാക്കളുടെ ദിനം. ആരാണാവോ ഇതൊക്കെ കണ്ടു പിടിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ്  രണ്ടു മൂന്നു പ്രണയങ്ങള്‍ വരി വരിയായി പൊട്ടിയതില്‍ പിന്നെ ഈ വക ഏര്‍പാട്കളോടൊന്നും വലിയ താല്പര്യമില്ല. ആ എന്തായാലും എനിക്കെന്താ. എന്നത്തേയും പോലെ ഒരു സാധാരണ ദിനം, അത്ര തന്നെ.

കാര്യം ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും, ഏതെങ്കിലുമൊരു പെണ്‍കുട്ടിയുടെ കൂടെ അല്‍പ സമയം ചിലവഴിച്ചാല്‍ കൊള്ളാമെന്നൊക്കെ അടിയനും ഉണ്ടായിരുന്നു. പക്ഷേ പരിചയമുള്ള ആരെയും ഓര്‍മ വരുന്നില്ല. പണ്ട് കൂടെ പഠിച്ച കുറെ കുട്ടികളുടെ മുഖം ഒന്ന് rewind ചെയ്ത് നോക്കി. അതില്‍ ഒരു മുഖം എവിടെയോ ഒന്നുടക്കി. പക്ഷേ ഒരു സംശയം. കുറെ നാള്‍ ആയി വലിയ contact ഒന്നും ഇല്ലാതിരുന്നിട്ട് ഇപ്പൊ പെട്ടെന്ന് വിളിച്ചു മീറ്റ്‌ ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍ അവള്‍ സമ്മതിക്കുമോ?? എന്തായാലും ട്രൈ ചെയ്ത് നോക്കാം. കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍ ചട്ടി. ഉടനെ തന്നെ ഫോണ്‍ വിളിച്ചു. പരിചയം പുതുക്കലും മുഖവുരയുമൊക്കെ കഴിഞ്ഞു കാര്യം പറഞ്ഞു. പ്രതീക്ഷയ്ക്ക് വിപരീതമായി അവള്‍ ok പറഞ്ഞു. ഫെബ്രുവരി 13th നു മീറ്റ്‌ ചെയ്യാം എന്ന് ധാരണയായി. ഫെബ് 14 തിങ്കളാഴ്ച ആയിരുന്നു. പ്രവര്‍ത്തി ദിവസം. എല്ലാരും എന്നെ പോലെ വേലയും കൂലിയും ഇല്ലാതെ ഇരിക്കുകയല്ലല്ലോ. അങ്ങനെ ഒരു പ്രീ വാലന്റൈന്‍ ഡേ കൂടി കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടുകയും ചെയതു .

ഞാറാഴ്ച രാവിലെ നേരത്തെ എണീറ്റു പോകാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. നമ്മുടെ ആത്മമിത്രം രാവിലെ തന്നെ ഫുട്ബോള്‍ കളിക്കാനെന്നും പറഞ്ഞു ഭാണ്ടക്കെട്ടും എടുത്തു കൊണ്ടിറങ്ങി. ദൈവാധീനം. ഒരു ശല്യം ഒഴിഞ്ഞു. ഒട്ടും സമയം കളയാതെ ഈയുള്ളവന്‍ റെഡി ആയി. നഗരത്തിലെ വിശ്വ വിഖ്യാതമായ ഒരു shopping mall ആയിരുന്നു മീറ്റിംഗ് പ്ലേസ്. കാണാമെന്നു പറഞ്ഞ സമയത്തിന് അര മണിക്കൂര്‍ മുന്നേ തന്നെ അടിയന്‍ ഹാജരായി. ഇനി ഞാന്‍ വൈകിയത് കൊണ്ട് ഒരു കുറവ് വേണ്ട. മാത്രമല്ല അവള്‍ വരുന്നത് വരെ വിശാലമായി വായ നോക്കുകയും ചെയ്യാം. അങ്ങനെ മോഹന കാഴ്ചകളൊക്കെ കണ്ടു നടക്കുംബോഴുണ്ട് അവള്‍ വരുന്നു.  "ഓ മൈ ഗോഡ്.. Stunning !!!" ഒരു നിമിഷത്തേക്ക് ഞാന്‍ വെറും പൂവാലന്‍ ആയി പോയേക്കുമോ എന്നെനിക്കു സംശയം തോന്നി. പക്ഷേ ഉടനെ തന്നെ ഞാന്‍ സമനില വീണ്ടെടുത്തു . ഔപചാരികമായി ഞങ്ങള്‍ സംസാരിച്ചു. "നീ ആളാകെ മാറി പോയല്ലോ.." "നിനക്കും കുറെ മാറ്റം വന്നു.." കുറെ നാള്‍ കൂടി കാണുന്നവര്‍ തമ്മിലുള്ള സ്ഥിരം പല്ലവികള്‍ അവിടെയും ആവര്‍ത്തിക്കപ്പെട്ടു .

സമയം ഏകദേശം ഉച്ച ആയതു കൊണ്ട് ഭക്ഷണം കഴിക്കാം എന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടു വെച്ചു. വാലന്റൈന്‍സ് ഡേ അല്ല എന്ത് ഡേ തന്നെ ആയാലും ഭക്ഷണം കളഞ്ഞിട്ടുള്ള യാതൊരു ഇടപാടുമില്ല. ബംഗ്ലൂര്‍ എനിക്ക് വലിയ പരിചയം ഇല്ലാത്തത് കൊണ്ട് ഭക്ഷണം എവിടെ നിന്നു കഴിക്കണം എന്ന തീരുമാനം ഞാന്‍ അവള്‍ക്കു വിട്ടു. അങ്ങനെ സാമാന്യം തരക്കേടില്ലാത്തൊരു ഹോട്ടലില്‍ ചെന്നു മുന്തിയ ഐറ്റംസ് തന്നെ ഓര്‍ഡര്‍ ചെയതു. പണ്ട് ഒരുമിച്ചു പഠിച്ചപ്പോഴുണ്ടായ പല രസകരമായ സംഭവങ്ങളും അവള്‍ വിവരിക്കാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ ഭക്ഷണം മുന്നില്‍ വെച്ചിട്ട് അത് എത്രയും പെട്ടെന്ന് തീര്‍ത്തില്ലെങ്കില്‍ ആകെ ഒരു മനസ്താപം ആണ്.   പക്ഷേ എന്ത് ചെയ്യാനാ, ആര്‍ത്തി control ചെയ്യേണ്ടി വന്നു. ഒന്നും രണ്ടും പറഞ്ഞു ഞങ്ങള്‍ വളരെ പതുക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. അപ്പോഴാണ്‌ അടുത്ത പ്രശ്നം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പകുതി കഴിച്ചപ്പോഴേക്കും അവള്‍ മതിയാക്കി. എന്തൊരു കഷ്ടമാണ് ദൈവമേ. ഇനി ഞാന്‍ എങ്ങാനും മുഴുവന്‍ കഴിച്ചാല്‍ ഇമേജ് പോകുമോ?? ആകെ അങ്കലാപ്പിലായി. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഞാനും ഭക്ഷണം പകുതിക്ക് വെച്ചു നിര്‍ത്തി. "നീ കഴിക്കുന്നില്ലേ.. " അവള്‍ ചോദിച്ചു. "ഓ.. ഇപ്പൊ പണ്ടത്തെ പോലെയൊന്നുമല്ല.. ഭക്ഷണം ഒന്നും അധികം കഴിക്കാറില്ല. വളരെ വേദനാപൂര്‍വ്വം ഞാന്‍ മറുപടി നല്‍കി.

ഭക്ഷണമൊക്കെ കഴിഞ്ഞു ഞങ്ങള്‍ വീണ്ടും shopping mall ലേക്ക് പോയി. അവിടെയാണെങ്കില്‍ ജനസാഗരം ആണ്. തൃശൂര്‍ പൂരത്തിന് പോലും ഞാന്‍ ഇത്രയധികം ആളുകളെ കണ്ടിട്ടില്ല. അവിടെ വരാന്തയിലും തിണ്ണയിലും നിലത്തുമൊക്കെയായി ആളുകള്‍ ഇങ്ങനെ വെറുതെ ഇരിക്കുകയാണ്. കഷ്ടം തന്നെ. സൂചി കുത്താന്‍ ഇടമില്ലാത്ത അവിടെ നിന്നും എങ്ങോട്ട് പോകും എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് അവള്‍ പറഞ്ഞത് നമുക്ക് ccd (cafe coffee day ) യില്‍ പോകാം എന്ന്. കൊള്ളാം, നല്ല ഐഡിയ. "a lot can happen over a coffee " എന്നാണല്ലോ അവരുടെ caption . ഇന്നെന്തെന്കിലുമൊക്കെ നടക്കും. മനസ്സില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി. അവിടെ ചെന്നു വായില്‍ കൊള്ളാത്ത പേരുള്ള എന്തോ ഒരു സാധനം ഓര്‍ഡര്‍ ചെയതു. നല്ല തണുത്ത കാപ്പിയില്‍ വീണ്ടും ഒരു നാലഞ്ചു ice cubes ഇട്ടു കൊണ്ട് വന്നു തന്നു. സംത്രിപ്തിയായി. അതും കുടിച്ചോണ്ട് കുറെ മണിക്കൂറുകള്‍ അവിടെ ഇരുന്നു. കുറെയേറെ കഴിഞപ്പോള്‍ , സാധാരണ ഗതിയില്‍ customers നോട്  സീറ്റ്‌ ഒഴിയണം എന്ന് പറയാത്ത ccd സ്റ്റാഫ്‌, "പോകാറായില്ലേ" എന്ന അര്‍ത്ഥത്തില്‍ നോക്കാന്‍ തുടങ്ങി. സംഗതി അലമ്ബാകുന്നതിനു മുന്‍പേ ഞങ്ങള്‍ അവിടെ നിന്നിറങ്ങി. വീണ്ടും shopping mall ലേക്ക്. ബംഗ്ലൂരില്‍ വേറെ സ്ഥലങ്ങള്‍ ഒന്നും തന്നെ ഇല്ലേ എന്ന് ന്യായമായും എനിക്ക് സംശയം തോന്നി. പക്ഷേ ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. കുറെ നേരം ഇരുന്നു സംസാരിച്ചത് കൊണ്ടും, shopping mall ലേക്ക് രണ്ടു മൂന്നു തവണ ഷട്ടില്‍ സര്‍വീസ് അടിച്ചത് കൊണ്ടും ഞങ്ങള്‍ അവിടെ തന്നെ നിന്നു സംസാരിച്ചു.

സംസാരമദ്ധ്യേ ഞാന്‍ വെറുതെ ഒരു formality ക്ക് വേണ്ടി പറഞ്ഞു, "പോകാന്‍ സമയം ആകുമ്പോള്‍ പറയണം.." എന്ന്. അത് കേട്ടതും അവള്‍ പറഞ്ഞു, പോയേക്കാം എന്ന്. ഹോ.. അനവസരത്തില്‍ ഔപചാരികത കാണിക്കാന്‍ തോന്നിയ എന്നെ ഞാന്‍ തന്നെ ശപിച്ചു. പക്ഷേ പറഞ്ഞു പോയില്ലേ, ഇനി ഇപ്പൊ എന്തോന്ന് ചെയ്യാന്‍. mall നു പുറത്തിറങ്ങിയപ്പോള്‍ എന്തോ ജയിലില്‍ നിന്നിറങ്ങിയ പ്രതീതി ആയിരുന്നു അവള്‍ക്കു. ഒട്ടും താമസിയാതെ തന്നെ അവള്‍ യാത്രയും പറഞ്ഞു ഒരു ഓട്ടോയും പിടിച്ചു പോയി. "വൈകുന്നേരം വരെ വെള്ളം കോരിയിട്ടു വൈകീട്ട് കലം ഉടച്ചു" എന്ന അവസ്ഥയിലായി ഞാന്‍. പിന്നെ അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ട് വല്യ കാര്യം ഇല്ല എന്ന് മനസിലാക്കിയ ഞാന്‍ റൂമിലേക്ക്‌ തിരിച്ചു പോയി. അന്നൊരു ഞായറാഴ്ച ആയിരുന്നത് കൊണ്ടും പിറ്റേന്ന് വാലന്റൈന്‍സ് ഡേ എന്ന സ്പെഷ്യല്‍ ഒക്കേഷന്‍ ഉള്ളത് കൊണ്ടും അന്ന് മദ്യം ഒഴിവാക്കാന്‍ സാധിക്കില്ലായിരുന്നു. ഞാനും ആത്മ മിത്രവും കൂടി അല്പം സേവ അങ്ങ് നടത്തി. സേവ കഴിഞപ്പോള്‍ ( കുപ്പി കാലി ആയപ്പോള്‍ ) എനിക്ക് രാവിലെ കണ്ടവള്‍ക്ക് ഒരു appli കൊടുക്കണം ( propose ചെയ്യല്‍ ) എന്ന് തോന്നി. മിത്രതോട് ചോദിച്ചു.. "ഞാന്‍ അവള്‍ക്കൊരു appli കൊടുക്കട്ടെ??" "ഒന്ന് പോടാപ്പാ.. അടിച്ചു ഫിറ്റ്‌ ആയെങ്കില്‍ വല്ലയിടത്തും ചുരുണ്ട് കൂടി കിടന്നുറങ്ങാന്‍ നോക്ക്.." ഒരു ദാക്ഷിണ്യവുമില്ലാതെ അവന്‍ മറുപടി പറഞ്ഞു. ഇവനോടൊക്കെ ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ ഉടനെ ഫോണ്‍ എടുത്തു മറ്റൊരു സുഹൃത്തിനെ വിളിച്ചു. "ഞാന്‍ അവള്‍ക്കൊരു appli കൊടുക്കുന്നതിനെ കുറിച്ച് നിനക്കെന്താ അഭിപ്രായം??" ഞാന്‍ വളരെ സീരിയസ് ആയി തന്നെ ചോദിച്ചു. " എനിക്ക് തീരെ അഭിപ്രായം ഇല്ല.. നീ അവള്‍ക്കു തീരെ മാച്ച് അല്ല.. കാക്ക കുളിച്ചാല്‍ കൊക്കാകുമോ??" ആ സുഹൃത്ത്‌ വളരെ ശാന്തമായി പ്രതികരിച്ചു. പറഞ്ഞത് ശരി ആയിരുന്നെങ്കിലും ഇങ്ങനെ എടുത്തടിച്ച പോലെ എന്നോട് പറയേണ്ടിയിരുന്നില്ല. ഇതിലും ഭേദം എന്നെ ചെരുപ്പ് ഊരി അടിക്കുന്നതായിരുന്നു. ഞാന്‍ ഫോണ്‍ കട്ട്‌ ചെയതു. മറ്റൊന്നും ആലോചിക്കാതെ, അടിച്ച കെട്ട് ഇറങ്ങുന്നതിനു മുന്‍പ് കിടന്നുറങ്ങാന്‍ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ എണീറ്റപ്പോള്‍ തലേന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്തു ദേഷ്യം വന്നു, എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അറിയില്ല. അപ്പോഴുണ്ട് എന്റെ ഫോണ്‍ ചിലയ്ക്കുന്നു. പരിചയമില്ലാത്ത നമ്പര്‍ . ഞാന്‍ കോള്‍ എടുത്തു. മറുതലയ്ക്കല്‍ ഒരു കിളി നാദം. " ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിനു വിളിക്കൂ..." മൊബൈല്‍ സേവന ദാതാവിന്റെ കോള്‍ ആണ്. പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ ഞാന്‍ ഫോണ്‍ കട്ട്‌ ചെയതു. "കോപ്പിലെ ഒരു വാലന്റൈന്‍സ് ഡേ!!!"
"ആരോടാടാ കാലത്തെ ദേഷ്യം??" എന്നാരാഞ്ഞു കൊണ്ട് ആത്മമിത്രം മുറിയിലേക്ക് കേറി വന്നു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ അവന്റെ ഫോണ്‍ ശബ്ദിച്ചു. ഒരു വാലന്റൈന്‍ വിഷ് അവന്‍ കൊടുക്കുന്നത് കേട്ടു . പിന്നെ അടക്കി പിടിച്ചു എന്തൊക്കെയോ സംസാരം. ഫോണ്‍ വെച്ചിട്ട് അവന്‍ എന്നോട് പറഞ്ഞു.. "അളിയാ.. ഞാന്‍ ഇറങ്ങുന്നു.. പിന്നെ നീ ഇന്ന് എന്നെ ഇടയ്ക്കൊന്നും ഫോണ്‍ ചെയ്തെക്കരുത്.. നിന്റെ കാര്യമോ ഗോപി.. ഞാനെങ്കിലും enjoy ചെയ്യട്ടെ.."
അതും പറഞ്ഞു അവന്‍ ഇറങ്ങിയപ്പോള്‍ എന്റെ മനസ്സ് അറിയാതെ മന്ത്രിച്ചു...

" മുതലാളിത്വവും സാമ്രാജ്യത്വവും ഒന്നും തുലഞ്ഞില്ലെങ്കിലും സാരമില്ല, ഈ കമിതാക്കളുടെ ദിനം തുലയട്ടെ!!!"

                                                               ശുഭം 

Thursday, December 2, 2010

ഒരു ദുരന്തത്തിന്റെ ബാക്കിപത്രം!!!

 ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത വെളുപ്പാന്‍ കാലം. മൂടിപ്പുതച്ചു കിടന്നുറങ്ങേണ്ട സമയമായിട്ടും എനിക്കെന്തോ ഉറങ്ങാന്‍ കഴിഞ്ഞില്ല. സമയം നോക്കി. മൂന്നര. അലാറം അടിക്കാന്‍ ഇനിയും രണ്ടു മണിക്കൂര്‍ കൂടി ബാക്കി. ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണ്. എന്റെ കാര്യത്തില്‍ ഒരു തീരുമാനം അറിയുന്ന ദിവസം. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ഒരൊറ്റ ദിവസം, ശാപം പിടിച്ച ആ ഒരൊറ്റ ദിവസത്തിന്റെ വില ഞാന്‍ ഇന്നും ഒടുക്കി കൊണ്ടിരിക്കുന്നു. ഇതിനൊരവസാനമില്ലേ ഈശ്വരാ!!! ഒരായിരം തവണ മനസ്സിലിട്ടു കൂട്ടിക്കിഴിക്കലുകള്‍ നടത്തിയിട്ടും ഉത്തരം കണ്ടെത്താനാകാതെ പോയ ചോദ്യം. ഒരിക്കല്‍ കൂടി ഞാന്‍ ആ ഓര്‍മകളിലേക്ക് ഊളിയിട്ടിറങ്ങി. നേരം വെളുപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നും എന്റെ മുന്നിലില്ലായിരുന്നു.

2007 ഡിസംബറിലാണ് എല്ലാത്തിന്റെയും തുടക്കം. സംഭവ പശ്ചാത്തലം കുവൈറ്റ്‌ എന്ന അറബിനാടാണ്. മരം കോച്ചുന്ന തണുപ്പടിച്ച് കഴിയുമ്പോള്‍ ഇവിടുത്തെ മലയാളി എന്ജിനിയര്‍മാര്‍ക്ക് ഒരസുഖം തുടങ്ങും. കുട്ടിയും കോലും ഒക്കെ എടുത്തു കൊണ്ട് ഒരു തരം കളി. ക്രിക്കറ്റ്‌ എന്നോ മറ്റോ ആണ് പേര്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഗ്രൗണ്ടില്‍ പിള്ളേര് കളിക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ തറവാട്ടു സ്വത്തായ മെക്കിനു  സ്വന്തമായി ഒരു കിടിലന്‍ ടീം ഉണ്ടായിരുന്നത് കൊണ്ടും, റോയല്‍ മെക്ക് സ്പിരിറ്റ്‌ തിളച്ചു മറിഞ്ഞു നടന്നത് കൊണ്ടും ഗ്യാലറിയില്‍  ഇരുന്നു നമ്മുടെ ടീമിനെ ചിയര്‍ ചെയ്തിട്ടുണ്ട് ആ കാലങ്ങളില്‍ . ക്രിക്കെറ്റും ഞാനും തമ്മില്‍ ആകെയുള്ള ബന്ധം. കോളേജും കഴിഞ്ഞു നാടും വിട്ടു ഈ അറബിനാട്ടില്‍ എത്തിയപ്പോ ദെ  കിടക്കുന്നു ഇവിടെയും ക്രിക്കറ്റ്‌. ശ്ശെടാ, ഇതിവിടെയുമുണ്ടോ?? പല പല കോളേജുകള്‍ തമ്മില്‍ എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് ഉണ്ടാകാറുണ്ടത്രേ.  ആ എന്തായാലും പണ്ടത്തെ  പോലെ  ചിയരിംഗ് തുടരാമല്ലോ എന്നോര്‍ത്ത് മനസ്സ് സന്തോഷിച്ചു. ഇടയ്ക്ക് ഒരു ദിവസം നമ്മുടെ സ്വന്തം കോളേജിന്റെ പ്രാക്ടീസ് കാണാന്‍ ഞാനും എന്റെ സുഹൃത്ത്‌ ടെസ്പനും പോയി. ടെസ്പനാണെങ്കില്‍ ടീമില്‍ കയറണം എന്ന് അതിയായ ആഗ്രഹം ആണ്. അവനു കോളേജില്‍ വെച്ചു ബാറ്റ് പിടിച്ചു പരിചയം ഉണ്ടെന്ന് തോന്നുന്നു. പക്ഷേ ഇവിടെ ആരും മൈന്‍ഡ് പോലും ചെയ്യുന്നില്ല. അങ്ങനെ ഞങ്ങള്‍ രണ്ടും ഓരോന്ന് പറഞ്ഞു നില്‍ക്കുമ്പോഴാണ് ദൈവദൂതനെ പോലെ  ഒരാള്‍ വന്നു ചോദിക്കുന്നത് "ക്രിക്കറ്റ്‌ കളിക്കാറില്ലേ" എന്ന്. അതിനുത്തരം നല്‍കിയത് ഞാനാണ്. ടെസ്പനെ ചൂണ്ടി ഞാന്‍ പറഞ്ഞു "ഇവന്‍ ജാതി കളിയാണ്. കോളേജ് ടീമില്‍ വരെ ഉണ്ടായിരുന്നു." സംഗതിയുടെ കിടപ്പ് ഏതാണ്ടൊക്കെ ടെസ്പനും പിടി കിട്ടി. അവനും മോശമാക്കിയില്ല. എന്നെയും പുകഴ്ത്തി വിട്ടു. അടിച്ചു ലോട്ടറി. വായും നോക്കി നിന്ന ഞങ്ങള്‍ രണ്ടു പേരും ടീമില്‍ !!!

പിന്നീട് പ്രാക്ടീസ് സെഷനുകളില്‍ മാരക പെര്‍ഫോമന്‍സ് ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം എന്റെ ഓവറില്‍ ടെസ്പന്‍ സിക്സ് അടിക്കുന്നു. രണ്ടു ബോളുകള്‍ക്ക്‌ ശേഷം ബൌള്‍ഡ് ആകുന്നു. തിരിച്ചും അത് പോലെ തന്നെ. അങ്ങനെ ഒന്ന് രണ്ടു ദിവസം ഈ നാടകം അരങ്ങേറി. പക്ഷേ ടീമില്‍ ഒരു വക്ര ബുദ്ധിക്കാരനുണ്ട്. ഒരു ഗിരി. ലവന് ഞങ്ങടെ ഈ അട്ജസ്റ്മെന്റില്‍ എന്തോ സംശയം തോന്നി. അത് കൊണ്ട് ഒരു ദിവസം ഞാന്‍ ഓവര്‍ ചെയ്യാന്‍ തുടങ്ങിയപ്പോ ടെസ്പനു പകരം അവന്‍ ബാറ്റ് ചെയ്യാനെത്തി. തമ്പുരാനേ. പണി പാളി. ഏതായാലും മനോ ധൈര്യം കൈവെടിയാതെ ഞാന്‍ ബോള്‍ ചെയ്ത്. കാര്യമായി ഒന്നും തന്നെ സംഭവിച്ചില്ല. ആ ഓവറില്‍ ആകെ വീണത്‌ അഞ്ചു ഫോറുകള്‍ . അതോടെ ഞാന്‍ ടീമില്‍ നിന്നു പുറത്തായി എന്നെനിക്കു ഏതാണ്ട്  ഉറപ്പായി. ടെസ്പനാണെങ്കില്‍ അവന്റെ തനികൊണം കാണിച്ചു. അവന്‍ മറുകണ്ടം ചാടി. എന്നെ ടീമില്‍ എടുത്തത്‌ കൊണ്ട് വലിയ പ്രയോജനം ഇല്ല എന്നും വേറെ കൊള്ളാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ കളിപ്പിക്കുന്നതാണ് നല്ലതെന്നും അവന്‍ വെച്ചു കാച്ചി. "നിന്നെ കാവിലെ പാട്ട് മത്സരത്തിനു കണ്ടോളാടാ ടെസ്പാ." ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. ദൈവാധീനം കൊണ്ടോ അതോ ആള് തികയാത്തത് കൊണ്ടോ എന്തോ ടൂര്‍ണമെന്റ് തുടങ്ങിയപ്പോ ഫൈനല്‍ ടീമില്‍ ഞാനും ഉണ്ടായിരുന്നു. തല്കാലത്തേക്ക് വാശിയും വിദ്വേഷവും ഒക്കെ മാറ്റി വെച്ചു ഞങ്ങള്‍ പോരാടി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി TEC (Thrissur Engg College ) ഫൈനലില്‍ എത്തി. പക്ഷേ ഫൈനലില്‍ അനിവാര്യമായത് സംഭവിച്ചു. TKM  കോളേജ് ഞങ്ങളെ പാടെ നിലംപരിശാക്കി. ടെസ്പനും ഞാനും വമ്പന്‍ പ്രകടനം ആയിരുന്നു കാഴ്ച വെച്ചത്. അവന്‍ ടക്ക്. ഞാന്‍ ഒരു റണ്‍ . അവനെക്കാള്‍ ഒരു റണ്‍ കൂടുതല്‍ എടുത്തല്ലോ എന്ന്  കരുതി ഞാന്‍ സന്തോഷിച്ചു. ഫൈനലില്‍ തോറ്റെങ്കിലും ടൂര്‍ണമെന്റിലെ  പൊതുവേ തരക്കേടില്ലാത്ത പ്രകടനം കൊണ്ട് ഞാനും ടെസ്പനും ടീമില്‍ സ്ഥാനം നില നിര്‍ത്തി.

2008 ഡിസംബര്‍ . വീണ്ടും ടൂര്‍ണമെന്റ്. ഇത്തവണ കപ്പ്‌ അടിച്ചേ അടങ്ങൂ എന്ന വാശിയില്‍ ആണ് TEC . പുതുതായി ടിന്റുമോനും എത്തിയിട്ടുണ്ട്. അവന്‍ ശെരിക്കും കോളേജ് ടീമില്‍ കളിച്ചിട്ടുണ്ട്. മാത്രവുമല്ല ക്യാപ്ടനും ആയിരുന്നു. ടിന്റുമോന്‍ എത്തി എന്നറിഞ്ഞപ്പോഴേ ടെസ്പന്‍ ചെന്നു കാലില്‍ വീണു. കോളേജ് ടീമില്‍ കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് താന്‍ ടീമില്‍ കേറിയതെന്നും ഇനി അത് മാറ്റി പറഞ്ഞാല്‍ തന്നെ ടീമില്‍ നിന്നു പുറത്താക്കുമെന്നും അത് കൊണ്ട് തന്നെ സഹായിക്കണം എന്നും കരഞ്ഞപേക്ഷിച്ചു. ടിന്റുമോന്റെ ഹൃദയം ഒരു പളുങ്ക് പാത്രമായത് കൊണ്ട്  അവന്‍ ടെസ്പനിട്ടു പണി കൊടുത്തില്ല. അങ്ങനെ ടൂര്‍ണമെന്റ് തുടങ്ങി. തകര്‍പ്പന്‍ പ്രകടനവുമായി TEC കുതിപ്പ് തുടര്‍ന്നു. അപ്പോഴാണ്‌ നേരത്തെ പറഞ്ഞ ആ ശാപം പിടിച്ച ദിവസം വരുന്നത്. സെമി ഫൈനല്‍ ദിനം. RMC  ടൂര്‍ണമെന്റ് അടക്കി വാണിരുന്ന KEA ആണ് എതിരാളികള്‍ . പ്രഷര്‍ മാച്ച്. ആദ്യം ബാറ്റ് ചെയ്ത KEA സാമാന്യം തരക്കേടില്ലാത്ത ഒരു score അടിച്ചു. ഫീല്ടിങ്ങിനിടെ ഞങ്ങളുടെ ഓപണിംഗ് ബാറ്സ്മന്‍ ആയ ഗിരിക്ക് പരിക്ക് പറ്റി. ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുന്‍പുള്ള ടീം മീറ്റിംഗില്‍ ക്യാപ്ടന്‍ സുരേഷ് എന്നേ നോക്കി പറഞ്ഞു : "തടിയാ ( എന്റെ ഓമനപേര്).. ഗിരിക്ക് പകരം നീയാണ് ബാറ്റിംഗ്." ഈശ്വരാ!! സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടി. ടെസ്പനെ ഞാന്‍ ഒന്ന് അഹങ്കാരത്തോടെ നോക്കി. അവന്റെ കണ്ണുകളില്‍ ഒരു നിസ്സഹായാവസ്ഥ ഞാന്‍ കണ്ടു. അങ്ങനെ അഭിമാനത്തോടു കൂടി ക്യാപ്ടന്റെ കൂടെ ബാറ്റ് ചെയ്യാനിറങ്ങി. ആദ്യത്തെ ബോള്‍ സോളിഡ് ടിഫെന്‍സ്. വാട്ട് എ ക്ലാസ്സ്‌ പ്ലെയര്‍ !! സെക്കന്റ്‌ ബോള്‍ വരുന്നു. എന്റെ തലേലെഴുത്ത്  മാറ്റി എഴുതിയ  പന്ത്. "എന്നെ അതിര്‍ത്തി കടത്തൂ, എന്നെ അതിര്‍ത്തി കടത്തൂ" എന്ന് പറഞ്ഞു കൊണ്ട് വളരെ പതുക്കെ ലെഗ് സൈടിലേക്കു വന്ന ആ പന്ത് ഞാന്‍ അതിലും പതുക്കെ ഒന്ന് ഫ്ലിക്ക് ചെയ്യാന്‍ നോക്കി.  പന്ത് ബാറ്റിന്റെ അരികില്‍ തട്ടി ബോളര്‍ക്ക് നേരെ. അദ്ദേഹം അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചു. RMC ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഡിസ്മിസ്സല്‍ . ഫീല്‍ഡില്‍ പൊട്ടിച്ചിരികള്‍ . വിക്കെറ്റ് കിട്ടിയതിന്റെ സന്തോഷമാണോ അതോ എന്നെ കളിയാക്കിയതാണോ?? ക്യാപ്ടന് നേരെ നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. ഗ്യാലരിയിലേക്ക്  ഒളി കണ്ണിട്ടു നോക്കിയപ്പോ അവിടെ ടെസ്പന്‍ തുള്ളിചാടുന്നുണ്ടോ എന്ന് സംശയം തോന്നി. പിച്ചില്‍ നിന്നും ഗ്യാലറി  വരെയുള്ള ആ നടപ്പ്. ജീവിതത്തിലെ ഏറ്റവും ദൈര്‍ഖ്യമേറിയ നിമിഷങ്ങള്‍ . എന്നാല്‍ എന്നെ അത്ഭുതപെടുത്തി കൊണ്ട് പരിക്ക് പറ്റിയ ഗിരിയാണ് അടുത്തതായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്‌. അപ്പോഴാണ്‌ കൊടും ചതിയുടെ ആ കഥ ഞാന്‍ അറിയുന്നത്. KEA ക്കെതിരെ  കളിക്കുമ്പോള്‍ എപ്പോഴും ഫസ്റ്റ് ഓവറില്‍ TEC ന്റെ  ഓപണിംഗ് ബാറ്സ്മന്‍ ഔട്ട്‌ ആകുമത്രേ. പണ്ടേതോ മന്ത്രവാദി നല്‍കിയ ശാപമാണ്. ആ ശാപത്തിന്റെ ഇരയാവുകയായിരുന്നു ഞാന്‍. "എടാ ഗിരി..   ഈ കൊലച്ചതി എന്നോട് വേണ്ടായിരുന്നു. ക്യാപ്ടനും ഇതിന് കൂട്ട് നിന്നല്ലോ." എന്റെ മനസ്സ്  പ്രക്ഷുബ്ധമായി. കൂനിന്മേല്‍ കുരു എന്ന് പറയുന്ന പോലെ അന്ന് ടെസ്പന്‍ തുടരെ തുടരെ മൂന്നു സിക്സുകള്‍ അടിക്കുകയും ചെയ്ത്. നശിച്ച ദിവസം. പക്ഷേ പെട്ടെന്ന് KEA കളിയില്‍ പിടി മുറുക്കി. TEC വീണ്ടും തോല്‍വിയിലേക്ക്. അപ്പോഴാണ്‌ ക്യാപ്ടന്‍ ആ പ്രഖ്യാപനം നടത്തിയത്. TEC ഇത്തവണ കപ്പ്‌ അടിച്ചാല്‍ ടെസേര്ട്ട് ക്യാമ്പില്‍ വെച്ചു വമ്പന്‍ വെള്ളമടി പാര്‍ട്ടി!!! അടുത്തതായി ബാറ്റ് ചെയ്യാന്‍ തയ്യാറായി നിന്നിരുന്ന ക്ലിഫ്  ന്റെ രക്തം ഇത് കേട്ടതോടെ തിളച്ചു. കയ്യില്‍ നിന്നു വഴുതി പോയ മാച്ച് നാല് സിക്സുകളും രണ്ടു ഫോറുകളും അടിച്ചു ക്ലിഫ് തിരിച്ചു പിടിച്ചു. അതാണ്‌ മദ്യത്തിന്റെ ഒരു ഗുണം. അപ്രാപ്യമായത് എന്തും നമുക്ക് നേടിത്തരും. ഇത്തവണയും ഫൈനല്‍ TKM ആയിട്ടായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ഒരു പ്രകടനത്തിലൂടെ TEC TKM  ഇനെ തറ പറ്റിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി TEC  RMC ടൂര്‍ണമെന്റ് ജയിച്ചു. ക്യാപ്ടന്‍ പറഞ്ഞത് പോലെ പാര്‍ടിയും നടന്നു.

എന്നാലും ആ നശിച്ച ദിവസം എന്നെ വിട്ടു പോയില്ല. പിന്നീടുള്ള പ്രാക്ടീസ് സെഷനുകളില്‍ എനിക്ക് ബാറ്റിംഗ് പോലും തരാതെയായി. ടെസ്പന്‍ കുവൈറ്റ്‌ വിട്ടു ഖത്തറില്‍ പോയത് കാരണം എനിക്ക് ടീമില്‍  ഇടം നേടാനായി. കാര്യമായ  കേടുപാടുകളൊന്നും കൂടതെ 2009 RMC ടൂര്‍ണമെന്റും TEC തന്നെ ജയിച്ചു. പക്ഷേ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല. ഈ വര്‍ഷം ഞാന്‍ ടീമില്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് ക്യാപ്ടന്‍ ഇടയ്ക്കിടെ സൂചിപ്പിക്കുന്നുണ്ട്. തമാശയ്ക്ക് പറഞ്ഞതായിരിക്കും എന്ന് കരുതി സമാധാനിചിരിക്കുംബോഴാണ് ഔസേപ്പ് മാപ്പിളയുടെ വരവ്. ലവന്‍ പണ്ട് കോളേജില്‍ ഏതോ മദ്യക്കുപ്പിയുടെ പേരിട്ടു കൊണ്ട് ഒരു ടീമിന് വേണ്ടി ഊളത്തരം   കാണിക്കാന്‍ ഇറങ്ങിയതായി അറിയാം. അന്ന് പോലും നേരെ ചൊവ്വേ കളിക്കാത്തവന്‍ ഇപ്പൊ പ്രാക്ടിസിനു അതി ഗംഭീര പ്രകടനം. ഔസേപ്പിന്റെ പ്രകടനം ടീമിന് നന്നേ ബോധിക്കുകയും ചെയ്തു. എന്റെ കാര്യം അവതാളത്തില്‍ . "മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആകുമോ??" ഓരോ കാലന്മാര്‍ കെട്ടി എടുത്തോളും മനുഷ്യന്റെ ഉറക്കം കളയാന്‍. ഉറക്കത്തിന്റെ കാര്യം ചിന്തിച്ചതും അലാറം അടിച്ചു. മണി അഞ്ചര. രാവിലെ ഏഴു മണിക്കാണ് മാച്ച്. ക്യാപ്ടനോട് ചെന്നു അപേക്ഷിക്കാം "പുരുഷു എന്നെ അനുഗ്രഹിക്കണം" എന്ന്. ഏതായാലും ഇന്ന് അഗ്നി പരീക്ഷയാണ്. എന്താകുമെന്നു കണ്ടു തന്നെ അറിയണം. ഗ്രൌണ്ടിലേക്ക് പുറപ്പെടുമ്പോഴും എന്റെ മനസ്സില്‍ ആ ചോദ്യം പെരുമ്പറ മുഴക്കി കൊണ്ടിരുന്നു: "ഞാന്‍ ടീമില്‍ ഉണ്ടാകുമോ?? "


                                                        ശുഭം 

Thursday, October 7, 2010

ഉണ്ടക്കണ്ണി!!!

"ഉണ്ടക്കണ്ണികള്‍ ചതിക്കുമെടാ.." മീശ മുളച്ചു തുടങ്ങിയ പ്രായത്തില്‍ ക്ലാസ്സിലെ ഒരു ഉണ്ടക്കണ്ണിയോട് തോന്നിയ പ്രണയം സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍  അതില്‍ ഒരുത്തന്‍ എനിക്ക് നല്‍കിയ ഉപദേശം ആയിരുന്നു അത്. കഷ്ടം, ബുദ്ധി ഇല്ലാത്തവന്‍ ഇപ്പോഴും ഈ മാതിരി അന്ധ വിശ്വാസവും പേറി നടക്കുകയാണ്. ഉണ്ടക്കണ്ണികള്‍ ചതിക്കുമത്രേ.. ഉണ്ടക്കണ്ണും  ചതിയും തമ്മില്‍ എന്ത് ബന്ധം??  ഉണ്ടക്കണ്ണ്  ഉള്ളവര്‍ മാത്രമാണോ ചതിക്കുന്നത്??   ഉണ്ടക്കണ്ണ് ഇല്ലാത്തവര്‍ ചതിക്കുന്നില്ലേ?? എന്തായാലും എന്റെ ഉണ്ടക്കണ്ണി എന്നെ ചതിക്കില്ല.. അതെനിക്ക് ഉറപ്പാ. ഹാ.. എന്താ ആ കണ്ണുകള്‍ . സൌന്ദര്യം വിളങ്ങി നില്‍ക്കുന്ന ആ മുഖവും കാന്തം തോറ്റു പോകുന്ന ആകര്‍ഷണ ശക്തിയുള്ള ആ കണ്ണുകളും ഓര്‍ക്കുമ്പോള്‍ തന്നെ എവിടെ നിന്നില്ലാതെ അനേകം പ്രണയ ഗാനങ്ങള്‍ ഒഴുകിയെത്തും. അത് കേട്ട് മതി മറന്നങ്ങനെ നില്‍ക്കുമ്പോള്‍ ആ ഉണ്ടക്കണ്ണുകളോടും അതിന്റെ ഉടമസ്ഥയോടും ഉള്ള പ്രണയം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും. അതൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത പമ്പര വിഡ്ഢികള്‍ ഇങ്ങനെ ഓരോ പോഴത്തരം വിളിച്ചു പറഞ്ഞു നടക്കും. ഉണ്ടക്കണ്ണികള്‍ ചതിക്കും പോലും.. കപട പ്രണയ വിരോധികള്‍ !!!

ഉണ്ടക്കണ്ണിയോടുള്ള പ്രണയം അതീവ രഹസ്യമായാണ് കൊണ്ട് നടന്നിരുന്നത് (എനിക്കും പിന്നെ ഒരു  പത്തു പന്ത്രണ്ടു സുഹൃത്തുക്കള്‍ക്കും അല്ലാതെ വേറെ ആര്‍ക്കും അറിയില്ല, അത്രയ്ക്കും രഹസ്യം!!!). നാളുകള്‍ കഴിയുന്തോറും ആ ഉണ്ടക്കണ്ണുകളില്‍ നിന്നു ഇടയ്ക്കിടെ ഒളിയമ്പുകള്‍ എന്റെ നേര്‍ക്ക്‌ പായുന്നുണ്ടോ എന്നൊരു സംശയം. എന്റെ കണ്ണുകളില്‍ നിന്നു തൊടുക്കപ്പെട്ട അസ്ത്രങ്ങളുടെ തീക്ഷ്ണതയ്ക്കുള്ള താക്കീതാണോ അതോ  മന്മഥ ശരങ്ങളായിരുന്നോ ആ ഒളിയമ്പുകള്‍ ?? ഒരു പിടിയും കിട്ടിയില്ല. എന്ത് തന്നെ ആയാലും അമ്പൊടുങ്ങാ ആവനാഴിയില്‍ നിന്നും എന്റെ കണ്ണുകള്‍ കൃത്യമായ ഇടവേളകളില്‍  അവള്‍ക്കു നേരെ അസ്ത്രങ്ങള്‍ തൊടുത്തു കൊണ്ടിരുന്നു. നേര്‍ക്ക്‌ നേരെ വരുമ്പോള്‍ ആ ഉണ്ടക്കണ്ണുകള്‍ എന്റെ ആരാധന മൂത്ത കണ്ണുകളെ ഒന്ന് ഗൌനിക്കുക പോലും ചെയ്തില്ല. എങ്കിലും ആ ഉണ്ടക്കണ്ണുകളെ കുറിച്ചുള്ള ഓര്‍മകളെയും ഒഴുകിയെത്തുന്ന  പ്രണയ ഗാനങ്ങളേയും താലോലിച്ചു ഞാന്‍ ജീവിതം തള്ളി നീക്കി.

ദിനംപ്രതി വളര്‍ന്നു വരുന്ന ഉണ്ടക്കണ്ണിയുടെ അവഗണന എന്നെ മറ്റു മിഴികള്‍  തേടി പോകാന്‍ പ്രേരിപ്പിച്ചു. ഏതായാലും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒരു മാന്‍ മിഴിയാളെ ഉടനെ തന്നെ കണ്ടു കിട്ടി.  എന്റെ നോട്ടമാകുന്ന അസ്ത്രങ്ങളെ ആ മാന്‍ മിഴികള്‍ സസന്തോഷം സ്വീകരിച്ചു. എന്തേ ഇത്ര നാളും എന്നെ നോക്കിയില്ല എന്നാ മിഴികള്‍ പരിഭവം പറയും പോലെ എനിക്ക് തോന്നി. ഹും.. ഉണ്ടക്കണ്ണി പോകുന്നെങ്കില്‍ പോട്ടെ.. മാന്‍ മിഴിയാണ് നല്ലത്. ഞാന്‍ കരുതി. പിന്നീടങ്ങോട്ടുള്ള നാളുകളില്‍ മാന്‍ മിഴികളും എന്റെ കണ്ണുകളും പരസ്പരം  അനേകം കവിതകള്‍  രചിച്ചു. ക്ലാസ്സില്‍ ഉറക്കം എന്റെ കണ്‍ പീലികളെ തഴുകുമ്പോഴെല്ലാം ആ മാന്മിഴികള്‍ എനിക്ക് നേരെ നോക്കി ഒന്ന് ചിമ്മും (ആ ഒരു  ചിമ്മല്‍ കിട്ടാന്‍ വേണ്ടിയാണോ എന്തോ, എന്റെ കണ്ണുകള്‍ നിത്യവും നിദ്രയെ പ്രാപിച്ചിരുന്നു.) കാല ക്രമേണ എനിക്ക് നോക്കാനും എന്നെ നോക്കാനും മാത്രമുള്ളതായി മാറി ആ മാന്മിഴികള്‍ .

വഴി മാറി പോകുന്ന അസ്ത്രങ്ങള്‍ ഉണ്ടക്കണ്ണുകളെ ദുഖത്തിലാഴ്ത്തി എന്ന വസ്തുത ഞാന്‍ അറിഞ്ഞിരുന്നില്ല.  ഒരിക്കലും പിടിതരാതിരുന്ന ആ ഉണ്ടക്കണ്ണുകള്‍ പൊടുന്നനെ ഒരു നാള്‍ എന്റെ കണ്ണുകളുമായി ഉടക്കി. ആദ്യമായി ഉണ്ടക്കണ്ണുകളെ അഭിമുഘീകരിക്കേണ്ടി  വന്നത് കൊണ്ടാകാം, എന്റെ കണ്ണുകള്‍ നിസ്സംഗത പാലിച്ചു. എന്നാല്‍ ആ ഉണ്ടക്കണ്ണുകളില്‍ ഒരായിരം ഭാവങ്ങള്‍ മിന്നി മറഞ്ഞു. അവയില്‍ ക്രോധം ഉണ്ടായിരുന്നു, വ്യസനം ഉണ്ടായിരുന്നു, സഹനം ഉണ്ടായിരുന്നു... എല്ലാത്തിലും ഉപരിയായി  പ്രണയവും... മാന്‍ മിഴികളോടുള്ള എന്റെ ആരാധനയ്ക്ക്  അപ്പോള്‍ അവിടെ വെച്ചു അറുതിയായി  . ആ ഉണ്ടക്കണ്ണുകളുടെ ആകര്‍ഷണ ശക്തിയില്‍ ഞാന്‍ അടിയറവു  പറഞ്ഞു. ശിലയെ പോലും അലിയിക്കാന്‍ കഴിവുള്ള സ്ത്രീശക്തി!!! പിന്നീടങ്ങോട്ട് എന്റെ ദ്രിഷ്ടിയുടെ  ദിശയും സഞ്ചാരവും എല്ലാം ആ ഉണ്ടക്കണ്ണുകളെ ചുറ്റി പറ്റിയായിരുന്നു . മാന്‍ മിഴികള്‍ക്ക് നേരെ ഞാന്‍ തൊടുക്കാന്‍ ശ്രമിച്ച  അസ്ത്രങ്ങളാകട്ടെ പാതി വഴിയില്‍ വെച്ചു ഉണ്ടക്കണ്ണി പിടിച്ചെടുക്കുകയും ചെയതു.  മാന്‍ മിഴിയുമായുള്ള കവിതകള്‍ നഷ്ടപെട്ടതില്‍ ദുഃഖം തോന്നിയെങ്കിലും, ഉണ്ടക്കണ്ണുകള്‍  എന്റേത് മാത്രമായതില്‍ ഞാന്‍ മതിമറന്ന് ആഹ്ലാദിച്ചു.

ക്ലാസുകള്‍ അവസാനിച്ചു. എല്ലാവരും പല വഴിക്ക് പിരിഞ്ഞു. വളരെ അകലെ ആയിരുന്നിട്ടു പോലും ഉണ്ടക്കണ്ണുകളും എന്റെ കണ്ണുകളും എന്നും പരസ്പരം കണ്ടു കൊണ്ടിരുന്നു. ദിവ്യമായ ഒരു അനുഭൂതി. കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു. അനിവാര്യമായത് സംഭവിച്ചു. എന്റെ കണ്ണുകള്‍ക്ക്‌ കാഴ്ച ശക്തി കുറഞ്ഞു കൊണ്ടേയിരുന്നു. ഉണ്ടക്കണ്ണുകള്‍ ആകട്ടെ വര്‍ണ ശബളാബമായ കാഴ്ചകളുടെ പുതിയ ലോകത്തേക്ക് പോകാന്‍ കൊതിച്ചു.  ആ ലോകത്തേക്ക് നയിക്കാന്‍ പോന്ന മനോഹര മിഴികളെ ഏറെ വൈകാതെ തന്നെ ഉണ്ടക്കണ്ണുകള്‍ തേടി പിടിച്ചു. അപ്പോഴേക്കും എന്റെ അന്ധതയും പൂര്‍ണമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, എന്നെ ആദ്യം ഉപദേശിച്ച സുഹൃത്തിനെ ഞാന്‍ വീണ്ടും കാണാനിടയായി.  സൌഹൃദ സംഭാഷണങ്ങള്‍ക്കൊടുവില്‍  അവന്‍ എന്നോട് ചോദിച്ചു..

"ടാ.. നിന്റെ ഉണ്ടക്കണ്ണി എന്ത് പറയുന്നു??"

"ഉണ്ടക്കണ്ണികള്‍ ചതിക്കുമെടാ.." അതല്ലാതെ മറ്റൊരു ഉത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു.


                                                       ശുഭം