Thursday, September 2, 2010

ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി!!!

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് എന്ന അഗര്‍ബത്തി പരസ്യ വാചകം പോലെ കള്ളു കുടിക്കാന്‍ എന്തെങ്കിലും കാരണം കിട്ടണേ എന്ന പ്രാര്തനയോടെയാണ്  ഓരോ ദിവസവും തുടങ്ങുന്നത്. (കള്ളു കുടിക്കാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും തന്നെ വേണ്ടെങ്കിലും, എന്തെങ്കിലും പാര്‍ടിയോ  മറ്റോ ഉണ്ടെങ്കില്‍ അതിന്റെ പേരിലാണ് അടിച്ചതെന്ന് സ്വയം ബോധിപ്പിക്കാമല്ലോ!!!). മാസാവസാനം അങ്ങനെ പ്രത്യേകിച്ച് പാര്‍ടികള്‍ ഒന്നും തന്നെ തടയാറില്ല. മാത്രവുമല്ല, ഈയിടെയായി ആരും അങ്ങനെ പാര്‍ട്ടി നടത്താനോട്ടു  തയ്യാറാകുന്നുമില്ല. ഒരുപാട് തവണ ചൂണ്ട കൊളുത്തുകള്‍ എറിഞ്ഞു നോക്കിയെങ്കിലും ആരും കൊത്തുന്നില്ല. ഓസിനു കള്ളടിച്ചു ശീലിച്ചതിന്റെ ഓരോരോ പ്രയാസങ്ങളെ!!! അങ്ങനെ മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ ഒരു പാര്‍ട്ടി വരുന്നതും കാത്തു കഴിയുമ്പോഴാണ്, കാതുകള്‍ക്ക് ഇമ്ബമാര്‍ന്നതും മനസ്സിന് കുളിര്മയെകുന്നതുമായ ആ സന്തോഷ വാര്‍ത്ത അറിഞ്ഞത്. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി!!! അടുത്തിടെ വിവാഹിതനായ ഒരു സുഹൃത്തിന്റെ വകയാണ് പാര്‍ട്ടി!! വിവാഹാനന്തരം  അദ്ദേഹത്തിന്റെ പത്നിയുടെ ആദ്യ പിറന്നാള്‍. അടിച്ചു ലോട്ടറി. ഹോ.. എല്ലാവരും ഇത് പോലെ പിറന്നാള്‍ ആഘോഷിച്ചിരുന്നെങ്കില്‍. എല്ലാവര്‍ക്കും ഈ വേളയില്‍ അടിയന്‍ ദീര്ഖായുസ്സു നേരുന്നു..


പാര്‍ട്ടി ഒന്ന് കൊഴുപ്പിച്ചെടുക്കാനുള്ള ഉത്തരവാദിത്വം നല്ലവനായ ആ സുഹൃത്ത്‌ ചോരത്തിളപ്പുള്ള  ഞങ്ങള്‍ മൂന്നു നാല് പേരെയാണ് ഏല്‍പ്പിച്ചത്. ആ ഭാരിച്ച ഉത്തരവാദിത്വം ഞങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. വൈകീട്ട് ഏഴരയ്ക്ക് സാമാന്യം നല്ല ഒരു ഹോട്ടലില്‍ വെച്ചാണ് പാര്‍ട്ടി തീരുമാനിച്ചിരുന്നത്.  പക്ഷേ ഒരു അഞ്ചു മണിയോടെ തന്നെ ഞങ്ങള്‍ അവിടെ എത്തി. ഉത്തരവാദിത്വമുള്ള ജോലികള്‍ ഏറ്റെടുക്കുമ്പോഴും പൂര്തീകരിക്കുമ്പോഴും നമ്മള്‍ എപ്പോഴും റിലാക്സ്ഡ്  ആയിരിക്കണം. അത് കൊണ്ടാണ് ഞങ്ങള്‍ നേരത്തെ എത്തിയതും നേരത്തെ തന്നെ റിലാക്സ്ഡ് ആകാന്‍ തുടങ്ങിയതും. ഇടക്കെപ്പോഴോ ഒരു ഗ്ലാസ്‌ നിലത്തു വീണു പൊട്ടിയത് കണ്ടു ഹോട്ടല്‍ ഉടമയുടെ മുഖം കടന്നല്‍ കുത്തിയത് പോലെ ആയി. അത് കൊണ്ടാണോ എന്നറിയില്ല , തൊട്ടു കൂട്ടാന്‍ എന്തെങ്കിലും ഐറ്റംസ് ഉണ്ടോ എന്ന് ചോദിച്ചു ചെന്ന ഞങ്ങളെ അദ്ദേഹം വെറും കയ്യോടെ മടക്കി അയച്ചത്. എന്തായാലും അത്യാവശ്യം റിലാക്സ്ഡ് ആയി കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ ബലൂണ്‍ വീര്‍പ്പിക്കല്‍, തോരണം കെട്ടല്‍ മുതലായ ചടങ്ങുകളിലേക്ക് കടന്നു.  ദൈവാധീനം കൊണ്ട് സമയത്തിന് മുന്‍പ് തന്നെ ഒരുക്കങ്ങളൊക്കെ ചെയ്ത് തീര്‍ക്കാന്‍ സാധിച്ചു. 


നേരത്തെ പറഞ്ഞത് പോലെ റിലാക്സ്ഡ് ആകാന്‍ താല്പര്യമുണ്ടയിരുന്നവര്‍ പാര്‍ട്ടി തുടങ്ങുന്നതിനു വളരെ മുന്‍പ് തന്നെ എത്തിയിരുന്നു. പാര്‍ട്ടിയുടെ ഔപചാരികതക്ക് മുന്‍പ് ഒരു ഓളത്തിന് വേണ്ടി. അതിഥികള്‍ ഓരോരുത്തരായി എത്തി കൊണ്ടിരുന്നു. അവരെ എല്ലാരേയും ഞങ്ങള്‍ തന്നെ സ്വീകരിച്ചിരുത്തി. പാര്‍ട്ടി നടത്തുന്ന സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും എത്തിയപ്പോള്‍ ഏതോ ഒരുത്തന്‍ അവരെ സ്വീകരിച്ചു കൊണ്ട് ഹാളിന്റെ  ഒരു മൂലയ്ക്ക് കൊണ്ടിരുത്തി. സ്വീകരിച്ചിരുത്തിയവനുണ്ടോ  അറിയുന്നു ഇവരുടെ വകയാണ് പാര്‍ട്ടി എന്ന്. അവനോടു ആരോ പറഞ്ഞു ഒരു പാര്‍ട്ടി  ഉണ്ട് എന്ന്, കേട്ട പാതി അവന്‍ ഇറങ്ങി പുറപ്പെട്ടു, ആരുടെ പാര്‍ട്ടി ആയാലെന്താ, നമുക്കാഘോഷിക്കണം, അത്രെയേ ഉള്ളൂ. തങ്ങളെ ഒരു മൂലയ്ക്ക് കൊണ്ടിരുത്തിയത്തില്‍ സ്ഥബ്ധനായെങ്കിലും സമചിത്തത കൈവെടിയാതെ നല്ലവനായ ആ സുഹൃത്ത്‌ പെരുമാറി. ആളുകള്‍ വീണ്ടും എത്തി കൊണ്ടിരുന്നു. ഒരു എട്ടു എട്ടര മണിയോടെ പാര്‍ട്ടി ഫുള്‍ സ്വിങ്ങില്‍ ആയി, ഫുള്‍ സ്വിംഗ് എന്ന് പറഞ്ഞാല്‍ ഫുള്‍ സ്വിംഗ്. നടക്കുന്നവരൊക്കെ ചെറുതായി ആടാന്‍ തുടങ്ങി. കുടുംബസമേതം എത്തിയവരാകട്ടെ ഭാര്യമാര്‍ അറിയാതെ ഒരെണ്ണം അകത്താക്കുന്നു, പിന്നെ ഭാര്യയുടെ സമ്മതത്തോടെ വേറെയും.. ബുദ്ധിരാക്ഷസന്മാര്‍!!! 


ഇനിയാണ് കേക്ക് മുറിക്കല്‍ ചടങ്ങ്. പക്ഷേ ആ ഭാഗത്തേക്ക് ഒരാള് പോലും മൈന്‍ഡ് ചെയ്യുന്നില്ല.  കുറെ വൃത്തി കെട്ടവന്മാരും പിന്നെ കുറച്ചു മാന്യന്മാരും അവിടെ മദ്യം വിളമ്പുന്ന മേശയ്ക്കു ചുറ്റുമാണ്. ആരുമാരും എങ്ങോട്ടും പോകുന്നില്ല. ഒരു ഗ്യാപ് കിട്ടിയാല്‍ ചാടി കേറാന്‍ കാത്തു കുറച്ചു പേര്‍ അപ്പുറത്ത് മാറി നില്‍പ്പുണ്ട്. മറ്റു ചിലരാകട്ടെ വന്നത് മുതല്‍ കൊണ്ട് പിടിച്ച ഒഫീഷ്യല്‍  ഡിസ്കഷനില്‍ ആണ്. അന്ന് ആ പാര്‍ട്ടിയുടെ ഇടയില്‍ വെച്ചു ഡിസ്കസ് ചെയ്തില്ലെങ്കില്‍ അവരുടെയൊക്കെ ജോലി തെറിക്കും എന്ന മട്ടിലുള്ള ഭീകരമായ ചര്‍ച്ച. സ്ത്രീജനങ്ങളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ, അവര്‍ക്ക് സംസാരിക്കാന്‍ വിഷയത്തിനാണോ ക്ഷാമം!!! നല്ലവനായ ആ സുഹൃത്തിന്റെ വിഷമാവസ്ഥ കണ്ടു ഞങ്ങള്‍ മദ്യം വിളമ്പല്‍ അല്‍പ നേരത്തേക്ക് മരവിപ്പിച്ചു. ആ നീക്കത്തിനെതിരെ ചില എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും, ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. അങ്ങനെ നിവര്‍ത്തിയില്ലാതെ എല്ലാവരും കേക്ക് മുറിക്കല്‍ ചടങ്ങിലേക്ക്  ശ്രദ്ധ തിരിച്ചു. കേയ്ക്കിന്റെ  ആദ്യത്തെ കഷണം മുറിച്ചു തീരുന്നതിനു മുന്‍പ് തന്നെ ചില വിദ്വാന്മാര്‍ മദ്യ മേഖലയിലേക്ക് ഓടി. "ചങ്കരന്‍ വീണ്ടും തെങ്ങിന്റെ മുകളില്‍ തന്നെ." കേക്ക് മുറിക്കല്‍ കഴിഞ്ഞതോടെ ഭക്ഷണം സെര്‍വ് ചെയ്യല്‍ ആരംഭിച്ചു. മദ്യം വേണ്ടാത്തവര്‍ക്കും  മദ്യം കിട്ടാത്തവര്‍ക്കും വേണമല്ലോ  എന്തെങ്കിലുമൊക്കെ എന്റെര്ടയ്ന്മേന്റ്റ്. 


ഇതിനിടയില്‍ നമ്മുടെ കടന്നല് കുത്തിയ ഹോട്ടല്‍ ഉടമ ഒരു വലിയ ഗ്ലാസ്സുമായി ഞങ്ങളെ സമീപ്പിച്ചു. കിച്ചെനിലേക്ക് അല്പം സാധനം കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നറിയിച്ചു. കുറച്ചു ബോധം ഉണ്ടായിരുന്നെങ്കില്‍ നേരത്തെ ടച്ചിങ്ങ്സ് തരാതിരുന്നതിന് പകരം വീട്ടാമായിരുന്നു. പക്ഷേ മദ്യം കുറച്ചധികം അകത്തു ചെന്നു കഴിഞ്ഞാല്‍ പിന്നെ ദേഷ്യവും പകയും ഒന്നുമില്ല. എല്ലാര്‍ക്കും എല്ലാരോടും സ്നേഹമാണ്. പണ്ട് മാവേലി നാട് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നത് പോലെ.  ഒട്ടും തന്നെ താമസിച്ചില്ല, അദ്ദേഹം കൊണ്ട് വന്ന ഗ്ലാസ്സിലേക്ക്‌  ഞങ്ങള്‍ മദ്യം പകര്‍ന്നു. സാധാരണ അളവായപ്പോ ഒഴിപ്പ് നിര്‍ത്തി.  അപ്പൊ അദ്ദേഹം പറഞ്ഞു.. "കുറച്ചു.. കുറച്ചു.. കുറച്ചും കൂടി മതി.. കുറച്ചും കൂടി മതിയല്ലോ.." ഇന്നസെന്റിനെ ആണ് അപ്പോള്‍ ഓര്‍മ വന്നത്. ഈ പ്രക്രിയ ഒരു മൂന്നു നാല് തവണ തുടര്‍ന്നു. കിച്ചെനിലേക്ക് കിച്ചെനിലേക്ക് എന്ന് പറഞ്ഞു കൊണ്ട് പോകുന്ന സാധനം കിച്ചെന്‍ വരെ എത്തുന്നില്ല എന്ന് അദ്ദേഹത്തിന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി.  മാത്രവുമല്ല, നേരത്തെ ടച്ചിങ്ങ്സ് തരാത്തതിന്റെ മനസ്താപം കൊണ്ടാണോ എന്നറിയില്ല, അദ്ദേഹം പ്ലേറ്റ് കണക്കിന് ചിക്കെന്‍ ലോലിപോപ്പ്,  ഫിഷ്‌ ഫിന്ഘെഴ്സ്, സമോസ മുതലായ ഐറ്റംസ് കൊണ്ട് നിരത്താനും തുടങ്ങി. പാവം, എന്ത് നല്ല മനുഷ്യന്‍. ഞങ്ങള്‍ വെറുതെ അദ്ധേഹത്തെ തെറ്റിദ്ധരിച്ചു. 


ഭക്ഷണവും സേവയുമൊക്കെ കഴിഞ്ഞു എല്ലാവരും പതുക്കെ വിട പറഞ്ഞു ഇറങ്ങാനൊരുങ്ങി. "ആരും പോകല്ലേ.. ആരും പോകല്ലേ.." ഒരു നിലവിളി. ഈയടുത്തിടെ വിവാഹിതനായ കൊച്ചിക്കാരന്‍ സുഹൃത്തിന്റെ വകയായിരുന്നു അത്.  എല്ലാരും ഒന്ന് പകച്ചു. എല്ലാരുടെയും ശ്രദ്ധ തന്നിലേക്കാണ് എന്നുറപ്പ് വരുത്തിയ ശേഷം അദ്ദേഹം ഇപ്രകാരം അരുളി ചെയ്തു: "വരുന്ന ബുധനാഴ്ച എന്റെ ഭാര്യയുടെ പിറന്നാള്‍ ആണ്. എന്റെ വക പാര്‍ട്ടി ഉണ്ടായിരിക്കും. ഇതേ ഹോട്ടല്‍.. ഇതേ സമയം.. എല്ലാവരും വരണം.." ആ വിളംബരത്തെ ഒരു വന്‍ കരഘോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ഇത് കെട്ട് ഞെട്ടി.  കാരണം മറ്റൊന്നുമല്ല, ആ ഭവതിയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ ഇതിനോടകം തന്നെ കഴിഞ്ഞിരുന്നു.  അടുത്ത പെഗ് അടിക്കാന്‍ വന്നപ്പോഴാണ് കൊച്ചിക്കാരന്‍ സുഹൃത്ത്‌ ആ പ്രഖ്യാപനത്തിന്റെ പിന്നിലുള്ള ചേതോ വികാരം ഞങ്ങളോട് വെളിപ്പെടുത്തിയത്.  അതായത് അന്നത്തെ പാര്‍ട്ടി നടത്തിയ സുഹൃത്തിനു കിട്ടിയ സമ്മാനപൊതികളുടെ  എണ്ണവും വലിപ്പവും കണ്ടു അദ്ദേഹത്തിന്റെ കണ്ണ് മഞ്ഞളിച്ചത്രേ.  പിന്നെ തന്റെ കൂര്‍മ ബുദ്ധി ഉപയോഗിച്ച് ചില കൂട്ടി കിഴിക്കലുകള്‍ നടത്തിയപ്പോള്‍, ഇദ്ദേഹത്തിനു തോന്നി പാര്‍ട്ടി നടത്തുന്നതിന്റെ ചിലവിനെകാള്‍ കൂടുതല്‍ അസെറ്റ്സ് ഗിഫ്റ്റുകള്‍ വഴി കിട്ടുമെന്ന്. അത് ബുദ്ധിയാണോ ബുദ്ധി ശൂന്യതയാണോ എന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് അപ്പൊ സാധിച്ചില്ല. 


ഏതായാലും അരങ്ങൊഴിഞ്ഞു തുടങ്ങി. ഫൈനല്‍ റൌണ്ട് അടിച്ചു കഴിഞ്ഞു എല്ലാവരും വിട പറച്ചിലാണ്. ഇതിന് മുന്‍പ് ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്തവര്‍ തമ്മില്‍ കെട്ടി പിടിക്കുന്നു, എണ്ണി പറക്കുന്നു, വിതുമ്പുന്നു.  എന്തൊരു സ്നേഹം.. എന്തൊരു സാഹോദര്യം. മദ്യത്തിനു മാത്രം സാധിക്കുന്ന ഒരു കാര്യം. ആളുകളെ തമ്മില്‍ അടുപ്പിക്കാന്‍ മദ്യത്തിനോളം കഴിവ് ഈ ലോകത്ത് വേറൊന്നിനുമില്ല. കുറെ വര്‍ഷങ്ങള്‍ ഒരുമിച്ചു പഠിച്ചു അവസാനം കോളേജില്‍ നിന്നു പിരിയുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയായിരുന്നു അവിടെ.  എന്തായാലും അടുത്ത പാര്‍ട്ടി ഉടന്‍ തന്നെ ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ എല്ലാരും പിരിഞ്ഞു.  എല്ലാരേയും പറഞ്ഞു വിട്ടു, നല്ലവനായ ആ സുഹൃത്തിനും ഭാര്യക്കും നന്ദി പറഞ്ഞു, അടുത്ത ബുധനാഴ്ച കാണാം എന്ന് ഹോട്ടല്‍ ഉടമയോട് പറഞ്ഞു, ഞങ്ങളും ഇറങ്ങി.  "വരണം... വരാതിരിക്കരുത്.." മഹാനായ ആ ഹോട്ടല്‍ ഉടമ ഇടറുന്ന സ്വരത്തില്‍ ഞങ്ങളോട് പറഞ്ഞു.  എന്തായാലും വരുമെന്ന ഉറപ്പിന്മേല്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അടുത്ത ബുധനാഴ്ച വരാന്‍ പോകുന്ന പാര്‍ട്ടിയെ കുറിച്ചായിരുന്നു എലാരുടെയും ചിന്ത. 




                                                   ശുഭം